Nitish Kumar | ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഓന്തിനെപ്പോലെ നിറംമാറ്റുന്ന രാഷ്ട്രീയക്കാരന്‍; പൊളിച്ചടുക്കിയത് ബിജെപിക്കെതിരെയുണ്ടാക്കിയ പ്രതിരോധനിര; നേരും നെറിയുമില്ലാത്ത നിതീഷ് കുമാറിനെ കാലമെന്തുവിളിക്കും

 


/ നവോദിത്ത് ബാബു

(KVARTHA)
ദേശീയ രാഷ്ട്രീയത്തില്‍ അധികാരത്തിനൊപ്പം സഞ്ചരിക്കാനിഷ്ടപ്പെടുന്ന ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയക്കാരനെന്നാണ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ് നേതാവ് ജയരാം രമേശ് വിശേഷിപ്പിച്ചത്. കാലുമാറ്റത്തിന്റെ ഉസ്താദായ നിതീഷ് കുമാറെന്ന സോഷ്യലിസ്റ്റ് നേതാവിനെ കുറിച്ചു നടത്തിയ രാഷ്ട്രീയ വിമര്‍ശനമാണ് അതെങ്കിലും യാഥാര്‍ത്ഥ്യമല്ലെന്നു ആര്‍ക്കും പറയാന്‍ കഴിയില്ല. തന്റെ അധികാരം നിലനിര്‍ത്താന്‍ കൂടെ നില്‍ക്കുന്ന ആരെയും പെരുവഴിയിലാക്കി നേരം വെളുക്കും മുന്‍പെ മറുകണ്ടംചാടാന്‍ മടിയില്ലാത്ത നേതാവാണ് നിതീഷ് കുമാര്‍.
  
Nitish Kumar | ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഓന്തിനെപ്പോലെ നിറംമാറ്റുന്ന രാഷ്ട്രീയക്കാരന്‍; പൊളിച്ചടുക്കിയത് ബിജെപിക്കെതിരെയുണ്ടാക്കിയ പ്രതിരോധനിര; നേരും നെറിയുമില്ലാത്ത നിതീഷ് കുമാറിനെ കാലമെന്തുവിളിക്കും

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇത്തരം ചതിയുടെയും വഞ്ചനയുടെതുമാണ്. ഇക്കുറി പണികൊടുത്തത് ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനുമാണെന്നു മാത്രം. ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ രൂപപ്പെട്ട ഇന്ത്യാ മുന്നണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയായിരുന്നു നിതീഷ് കുമാര്‍, നരേന്ദ്രമോദിക്ക് മൂന്നാമതും അധികാരത്തില്‍ വരാന്‍ പാതവെട്ടി സുഗമമാക്കുകയായിരുന്നു.


കാലുമാറ്റത്തിന്റെ ആശാന്‍

ബീഹാറിലെ മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് ചേക്കേറി മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ പുതിയ നീക്കം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെയും ഇടതു പാര്‍ട്ടികളെയും ഞെട്ടിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റമെന്നതാണ് ഗൗരവകരം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാര്‍ മുന്നണി മാറി. എന്നാല്‍ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാനും നിതീഷ് കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോഴാണ് നിതീഷ് കുമാര്‍ എന്‍ഡിഎ വിടുന്നത്. തന്റെ പാര്‍ട്ടി മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ നിതീഷ്, മോദിയുടെ സ്ഥാനാര്‍ഥിത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും 2013ല്‍ എന്‍ഡിഎ വിടുകയും ചെയ്തു. 2015-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന് ആദ്യത്തെ മഹാഗഡ്ബന്ധന്‍ സഖ്യം രൂപീകരിച്ചു. മഹാസഖ്യം 178 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

എന്നാല്‍, വെറും രണ്ട് വര്‍ഷം മാത്രമേ സഖ്യത്തിന് ആയുസുണ്ടായുള്ളൂ. 2017-ല്‍ ഐആര്‍സിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയപ്പോള്‍ ബന്ധം വഷളായി. ലാലുവുമായി പിണങ്ങി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. അന്നാണ് നിതീഷിനെ ലാലുപ്രസാദ് യാദവ് 'പല്‍ട്ടു റാം' എന്ന് വിളിച്ചത്.


കളിച്ച കളികളെല്ലാം വിജയിച്ച നേതാവ്

അധികാരത്തിനും അതുനിലനിര്‍ത്താനും വേണ്ടി കളിച്ച കളികളെല്ലാം വിജയിച്ച കുശാഗ്രബുദ്ധിയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് നിതീഷ് കുമാര്‍. രാഷ്ട്രീയ തന്ത്രത്തിലൂടെ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേറുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കണ്ണെറിഞ്ഞതോടെ നിതീഷിന് അപകടം മണത്തു. 2022ല്‍ എന്‍ഡിഎയിലെ അരക്ഷിതാവസ്ഥക്ക് അവസാനം കുറിച്ച് ആര്‍ജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും മഹാഗഡ്ബന്ധന്‍ സജീവമാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പുതിയ ചാട്ടം. ഇന്ത്യാ മുന്നണിയില്‍ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടര്‍ന്നാണ് പുതിയ കൂറുമാറ്റം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ നിതീഷ് സഖ്യവുമായി അകന്നു. തുടര്‍ന്ന് മുന്നണിമാറ്റ ചര്‍ച്ച സജീവമാക്കി. ഇപ്പോള്‍ വീണ്ടും എന്‍ഡിഎയിലേക്ക് കൂറുമാറിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം സേഫാക്കിയാണ് നിതീഷ് തന്റെ കളിപുറത്തെടുത്തത്.

1994ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ ഒന്‍പതു തവണയാണ് നിതീഷ് പാര്‍ട്ടിയും മുന്നണിയും മാറിയത്. 1994ല്‍ ലാലുപ്രസാദ് യാദവുമായി ഉടക്കി സമതാപാര്‍ട്ടി രൂപീകരിച്ചാണ് തുടക്കം. 1996ല്‍ എന്‍ഡിഎ കൂട്ടുകെട്ടിലൂടെ വാജ്പേയി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് 2000ല്‍ നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി. 2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാര്‍ട്ടി ലയിച്ചു. പിന്നീട് 2010ല്‍ എന്‍ഡിഎക്കൊപ്പം നിന്ന് മുഖ്യമന്ത്രിയാവുകയായിരുന്നു.

സോഷ്യലിസ്റ്റു നേതാവിന്റെ കുപ്പായമിട്ടു നടക്കുന്ന നിതീഷ് കുമാറിനെ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താന്‍ ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റു ആശയങ്ങളൊന്നും തടസമായിരുന്നില്ല. ഓപ്പറേഷന്‍ ലോട്ടസെന്നാണ് ബീഹാറിലെ അട്ടിമറിയെ കുറിച്ചു ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ നിതീഷ് വിരിച്ച വലയില്‍ ബി.ജെ.പി ചെന്നുകയറുകയായിരുന്നുവെന്നാണ് മനസിലാവുക.
  
Nitish Kumar | ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഓന്തിനെപ്പോലെ നിറംമാറ്റുന്ന രാഷ്ട്രീയക്കാരന്‍; പൊളിച്ചടുക്കിയത് ബിജെപിക്കെതിരെയുണ്ടാക്കിയ പ്രതിരോധനിര; നേരും നെറിയുമില്ലാത്ത നിതീഷ് കുമാറിനെ കാലമെന്തുവിളിക്കും

Keywords: News, News-Malayalam-News, National, National-News, Bihar: Nitish Kumar takes fifth flip.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia