Controversy | ദേശീയ പതാകയും ഇന്‍ഡ്യന്‍ ഭരണഘടനയുമൊന്നും ഇഷ്ടമല്ലാത്ത ബിജെപിക്കാര്‍ക്ക് പാകിസ്താനിലേക്ക് പോകാം; കര്‍ണാടക മന്ത്രി പ്രിയങ്ക് ഗാര്‍ഗെ

 


ബംഗ്ലൂരു: (KVARTHA) ബി ജെ പിയെ കടന്നാക്രമിച്ച് കര്‍ണാടക മന്ത്രി പ്രിയങ്ക് ഗാര്‍ഗെ. ദേശീയ പതാക, ഇന്‍ഡ്യന്‍ ഭരണഘടന, രാജ്യത്തിന്റെ സമഗ്രത എന്നിവയൊന്നും അംഗീകരിക്കാത്ത ബി ജെ പിക്കാര്‍ക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബി ജെ പിയുടെ ഗൂഢാലോചനകള്‍ക്കും തന്ത്രങ്ങള്‍ക്കും മുന്നില്‍ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അതിനെ ഫലപ്രദമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വിലേജ് (Village) പരിധിയിലുള്ള സര്‍കാര്‍ ഭൂമിയില്‍ 108 അടി ഉയരമുള്ള കൊടിമരത്തില്‍ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയര്‍ത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Controversy | ദേശീയ പതാകയും ഇന്‍ഡ്യന്‍ ഭരണഘടനയുമൊന്നും ഇഷ്ടമല്ലാത്ത ബിജെപിക്കാര്‍ക്ക് പാകിസ്താനിലേക്ക് പോകാം; കര്‍ണാടക മന്ത്രി പ്രിയങ്ക് ഗാര്‍ഗെ


ത്രിവര്‍ണ പതാകയെ വെറുക്കുന്ന ആര്‍ എസ് എസിനെ പോലെ, ആര്‍ എസ് എസ് പരിശീലിപ്പിക്കുന്ന ബി ജെ പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം ബി ജെ പി അവമതിക്കുകയാണെന്നും പ്രിയങ്ക് ഗാര്‍ഗെ പറഞ്ഞു. സംസ്ഥാന ബി ജെ പി പ്രസിഡന്റ് ബി വൈ വിജയേന്ദ്രയോട് ആ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയെന്ന ഉദ്ദേശ്യം ഞങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എന്നിട്ടും നിങ്ങള്‍ എന്തിനാണ് അരിശം കൊള്ളുന്നത് എന്നും മന്ത്രി ചോദിച്ചു.

ദേശീയ പതാകയോടുള്ള നിങ്ങളുടെ വെറുപ്പ് സാക്ഷ്യപ്പെടുത്തുന്നത് ബി ജെ പി രാജ്യവിരുദ്ധരാണെന്നതാണ്. കര്‍ണാടകയിലെ തീരദേശ മേഖലയെ ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കിയ ബി ജെ പിയും സംഘ് പരിവാറും മാണ്ഡ്യ ജില്ലയിലും ഹിന്ദുത്വയുടെ പരീക്ഷണത്തിന് തുടക്കമിട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹം സമാധാനപരമായി മുന്നേറുമ്പോള്‍ ബി ജെ പിക്ക് ഒരു സമാധാനവുമുണ്ടാകില്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള തറ വേലകളാണ് ബി ജെ പി നേതാക്കള്‍ മാണ്ഡ്യയില്‍ നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തിന് ഒരു മാന്യതയുണ്ട്. എന്നാല്‍, അതിനെ മാനിക്കാത്ത രീതിയിലുള്ള പ്രവൃത്തികളാണ് ആ സ്ഥാനത്തിരിക്കുന്ന അശോക നടത്തുന്നത്.

എന്നാല്‍ അശോകയും വിജയേന്ദ്രയും അറിയേണ്ട ചില കാര്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ആ ഭൂമിയില്‍ കൊടിമരം സ്ഥാപിക്കുന്നതിന് 2023 ഡിസംബര്‍ 29ന് അപേക്ഷ സമര്‍പ്പിച്ച വേളയില്‍ ഗൗരിശങ്കര്‍ സേവ ട്രസ്റ്റ് നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് ദേശീയ പതാകയും സംസ്ഥാന പതാകയും മാത്രമേ ഉയര്‍ത്തൂ എന്നാണ്. ജനുവരി 17ന് ഇക്കാര്യം വീണ്ടും അംഗീകരിച്ച് അവര്‍ കത്തു നല്‍കിയിട്ടുണ്ട്. മതപരമോ രാഷ്ട്രീയപരമോ ആയ കൊടികള്‍ ഉയര്‍ത്തില്ലെന്ന് അവര്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട് എന്നും മന്ത്രി പറഞ്ഞു.

ജനുവരി 18ന് കെറഗോഡ് ഗ്രാമ പഞ്ചായത് ഉപാധികളോടെ അനുമതി നല്‍കിയതും ദേശീയപതാകയും സംസ്ഥാന പതാകയും മാത്രം ഉയര്‍ത്താനാണ്. എന്നാല്‍, ജനുവരി 19ന് ആ കൊടിമരത്തില്‍ ചിലര്‍ കാവിക്കൊടി ഉയര്‍ത്തി. ജനുവരി 26 വരെ അധികൃതര്‍ അത് അവഗണിച്ചു. എന്നാല്‍, റിപ്പബ്ലിക് ദിനത്തില്‍ കാവിക്കൊടി മാറ്റി അധികൃതര്‍ ദേശീയ പതാക ഉയര്‍ത്തി എന്നും മന്ത്രി പറഞ്ഞു.

ദേശീയ പതാകക്കു പകരം കാവിക്കൊടി ഉയര്‍ത്താന്‍ ആരാണ് ഗൂഢാലോചന നടത്തിയത്? അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ജനത്തെ പ്രേരിപ്പിച്ചതാരാണ്? എത്രകാലമായി ബി ജെ പി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു തുടങ്ങിയ ചോദ്യങ്ങളും ഖാര്‍ഗെ ഉന്നയിച്ചു. റിപ്പബ്ലിക് ദിനത്തിനു പിറ്റേന്ന് വീണ്ടും സംഘ് അനുകൂലികള്‍ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു.

ഞായറാഴ്ച പൊലീസ് സംരക്ഷണയില്‍ കൊടി അധികൃതര്‍ അഴിച്ചുമാറ്റി. സംഘ് പരിവാര്‍ അനുകൂലികള്‍ ഇതോടെ അധികൃതരുമായി ഏറ്റുമുട്ടി. പിന്നാലെ, മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഹിന്ദു പതാക സര്‍കാര്‍ അഴിപ്പിച്ചുവെന്ന പ്രചാരണവുമായി ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതേതുടര്‍ന്നാണ് പ്രിയങ്ക് ഗാര്‍ഗെ ബിജിപിക്കെതിരെ രംഗത്തുവന്നത്.

Keywords: Go to Pak if you don’t believe in Constitution: Priyank Kharge to K’taka BJP leaders, Bengaluru, News, Criticism, BJP, Flag Controversy, Politics, Permission, Conspiracy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia