Party & God | ദെവത്തിന്റെ വരദാനമായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മടുത്തോ? കണ്ണൂരില്‍ നിന്നുമുയരുന്നത് പുതുചോദ്യങ്ങള്‍

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
ജില്ലയിൽ പൊലീസിനെ ചൊല്ലി സിപിഎം പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനത്തിന് ഇറങ്ങിയത് അസാധാരണ സാഹചര്യം സൃഷ്ടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളെക്കാള്‍ വീറും വാശിയും ഇക്കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്നതാണ് ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കുന്നത്. പരോക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നതിലൂടെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ചെയ്യുന്നതെന്ന വിലയിരുത്തല്‍ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമോയെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുളള പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം രംഗത്തുവന്നത് സോഷ്യല്‍മീഡിയിയലും ചര്‍ച്ചയായിട്ടുണ്ട്.

  
Party & God | ദെവത്തിന്റെ വരദാനമായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മടുത്തോ? കണ്ണൂരില്‍ നിന്നുമുയരുന്നത് പുതുചോദ്യങ്ങള്‍

സിപിഎം മാടായി ഏരിയാ കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് രംഗത്തെത്തിയത്. കയ്യൂരിന്റെയും ചീമേനിയുടെയും രക്തസാക്ഷികളുടെ ചരിത്രം മനസിലാക്കാതെ ഇവിടെ പൊലീസ് രാജ് നടപ്പിലക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിനോദ് മുന്നറിയിപ്പു നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഏരിയാ സെക്രട്ടറിയുടെ പൊലീസിനെതിരെയുളള വിമര്‍ശനം.
  
Party & God | ദെവത്തിന്റെ വരദാനമായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും മടുത്തോ? കണ്ണൂരില്‍ നിന്നുമുയരുന്നത് പുതുചോദ്യങ്ങള്‍

'ചില പൊലീസ് ഉദ്യോഗസ്ഥര്‍ പിണറായി സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാനുളള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നവകേരളയാത്രയില്‍ ജനബാഹുല്യം കണ്ടു വിറളി പിടിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ജാഥയെ അക്രമിക്കുമെന്ന വിവരം കിട്ടിയിട്ടും പഴയങ്ങാടി പൊലീസ് കാണിച്ച അനാസ്ഥ അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ തലേദിവസം തന്നെ കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് ഉള്‍പ്പെടെ നവകേരളയാത്രയ്‌ക്കെതിരെ അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിവരം നല്‍കിയിരുന്നു. വിശ്വസീനമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരമാണ് കൈമാറിയത്.

എന്നാല്‍ പൊലിസ് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയില്ല. ഇതുകൊണ്ടാണ് ജനനേതാവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നത്. അക്രമം നടന്നതിനെ ആരും ന്യായീകരിക്കുന്നില്ല. എന്നാല്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഇടപെട്ടവര്‍ നിരപരാധികളാണെന്ന ബോധ്യത്തെ തുടര്‍ന്നാണ് അവര്‍ ജയില്‍ മോചിതരായപ്പോള്‍ പാര്‍ട്ടി സ്വീകരണം നല്‍കിയത്. പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരോ അവരെ പ്രതിരോധിച്ചവരോ അല്ല കുറ്റക്കാര്‍, പൊലീസാണ് ഇതിന് ഉത്തരവാദികള്‍. ക്രമസമാധാനം പാലിക്കേണ്ട ഇടങ്ങളില്‍ ഇടപെടേണ്ട ശേഷിക്കുറവ് പൊലീസിനുണ്ട്', വി.വിനോദ് ആരോപിച്ചു.

കണ്ണൂരിലെ പൊലീസിനെ വിമര്‍ശിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജനും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎം നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നത് അസാധാരണ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുളള അണിയറ നീക്കങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. പഴങ്ങാടി എസ്ഐയ്‌ക്കെതിരെ എം വി ജയരാജനും അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നവകേരളസദസ് കഴിഞ്ഞു മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന ബസിന്റെ മുന്‍പിലേക്ക് ചാവേറുകളായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണതിനെ പൊലീസിന്റെ വീഴ്ചയായിട്ടാണ് എം വി ജയരാജന്‍ കുറ്റപ്പെടുത്തിയത്. പൊലീസിലെ ഉത്തരവാദിത്വങ്ങളില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പാളിച്ചയാണ് ഇതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.


ഇതിനിടെ നഴ്‌സുമാരുടെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ എം വിജിന്‍ എംഎല്‍എയുമായി വാക്കേറ്റം നടത്തിയ കണ്ണൂര്‍ ടൗണ്‍ എസ്ഐയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉന്നയിച്ചത്. ഇങ്ങനെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്‍മാരായി ഉറഞ്ഞുതുളളുകയാണ് പിണറായി പൊലീസിനെതിരെ. ദൈവത്തിന്റെ വരദാനമായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും മടുത്തു തുടങ്ങിയോയെന്ന ചോദ്യമാണ് ഇതൊക്കെ കണ്ടു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്.


Keywords:  News, Kerala, Kerala-News, News-Malayalam-News, CPM, Police, CPM leaders criticise police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia