Criticism | എം ടി പറഞ്ഞു, മുകുന്ദന് ധൈര്യം കിട്ടി; ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ മാത്രമല്ല, മോദിയെയും കോൺഗ്രസുകാരെയും

 


/ ഏദൻ ജോൺ

(KVARTHA)
നേരത്തെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. നേതൃപൂജകളിൽ മുൻ മുഖ്യമന്ത്രി ഇ എം എസ് വിശ്വസിച്ചിരുന്നില്ലെന്നും ഇ എം എസ് ആണ് യഥാർത്ഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചുമൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കുട്ടം ആയി മാറുന്നു . ഈ ആൾക്കുട്ടത്തെ, ആരാധകരും പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.
  
Criticism | എം ടി പറഞ്ഞു, മുകുന്ദന് ധൈര്യം കിട്ടി; ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ മാത്രമല്ല, മോദിയെയും കോൺഗ്രസുകാരെയും

എം ടി വാസുദേവൻ നായർ മുഖ്യമന്ത്രിയുടേയും,പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിധ്യത്തിൽ പറഞ്ഞ വിമർശനം നരേന്ദ്ര മോദിയെക്കുറിച്ചാണോ, പിണറായി വിജയനെക്കുറിച്ചാണോ, എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇത് ചർച്ചയായി തന്നെ നടക്കട്ടെ അത് നല്ല കാര്യമാണ്. നല്ല ഒരു സംവാദത്തിനുള്ള വിഷയം തന്നെ ആണ് ഇത്. എം.ടി. ഇക്കാര്യത്തിൽ സമദൂരം പാലിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് ഒരു വിശ്വാസം. ആയതിനാൽ തന്നെ സംവാദം തുടരട്ടെ. എം.ടി തൊടുത്തുവിട്ട കനൽ ഇപ്പോൾ കത്തി പടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു ചില സാഹിത്യകാരന്മാർക്കും ധൈര്യത്തോടെ ഭരണാധികാരികളെ വിമർശിക്കാൻ ധൈര്യം വന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നു.

ഭരണനേതൃത്വങ്ങളെ വിമർശിച്ച് എം ടിയ്ക്ക് പിന്നാലെ എഴുത്തുകാരൻ എം മുകുന്ദനും രംഗത്ത് എത്തിയിരിക്കുകയാണ്. കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വെച്ചാണ് അദ്ദേഹവും
വിവാദത്തിന് തിരികൊളുത്തിയത്. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കിരീടത്തിൻ്റെ പ്രാധാന്യം കൂടി വരുന്നു. തിരഞ്ഞെടുപ്പാണ് വരാനുള്ളത്. അപ്പോൾ കിരീടത്തെക്കാൾ പ്രാധാന്യം ചോരയ്ക്ക് ആണെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി
അറിഞ്ഞവരാണെന്നും മുകുന്ദൻ വിമർശിച്ചു.
  
Criticism | എം ടി പറഞ്ഞു, മുകുന്ദന് ധൈര്യം കിട്ടി; ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ മാത്രമല്ല, മോദിയെയും കോൺഗ്രസുകാരെയും


സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയു എന്നാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ആയിരുന്നു മുകുന്ദൻ്റെ പരാമർശം. ഒരു കാലത്ത് സുകുമാർ അഴീക്കോടിനെപ്പോലുള്ള സാഹിത്യകാരന്മാർ നല്ലൊരു പ്രതിപക്ഷമായി നിന്ന് ഭരണവൈകല്യങ്ങളെ ചൂണ്ടിക്കാട്ടുന്നൊരു കാലമുണ്ടായിരുന്നു. പിന്നീട് പല സാഹിത്യകാരന്മാരും തങ്ങളുടെ നേട്ടങ്ങൾക്കും പ്രശസ്തിയ്ക്കും ബഹുമതിയ്ക്കുംവേണ്ടി ഭരിക്കുന്ന സർക്കാരുകളുടെ പാദസേവകരാകുന്ന കാഴ്ചയാണ് നാം കണ്ടത്. സുകുമാർ അഴീക്കോടിന് ശേഷം പ്രതികരണ ശേഷിയുള്ള സാംസ്‌കാരിക നായകരുടെ വിടവ് എടുത്തുപറയേണ്ടത് തന്നെയായിരുന്നു. അവിടെയാണ് എം.ടി യും മുകുന്ദനും ഒക്കെ ശ്രദ്ധയാകുന്നത്.

അധികാര കസേര സിംഹാസനം ആണെന്ന് കരുതുന്നവർ ആരായാലും അവർക്ക് ഒരു ചെങ്കോലും കൂടെ ആയാൽ കൊള്ളാമെന്ന് തോന്നുക സ്വഭാവികം ആണ്. അവസാനം എം ടി നമ്മുടെ ഏകാധിപത്യ ഭരണാധികാരികൾക്കെതിരെ പ്രതികരിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഇഎംഎസിനെ ഉദ്ധരിച്ചു പ്രസംഗിച്ചു എന്നതുകൊണ്ട് അത് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ച് ആകണമെന്നില്ല. ഇത് എല്ലാ സേച്ഛാധിപത്യ ഭരണാധികാരികൾക്കും ബാധകമാണ്. എം ടി യായതു കൊണ്ട് എല്ലാവരും അടങ്ങിയിരിക്കുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ കാണായിരുന്നു. കേരളം ഇളക്കിമറിച്ചേനേ.

ആരൊക്കെ എന്ത് ഇളക്കി മറിച്ചാലും വാർധക്യത്തിൽ എത്തിയിരിക്കുന്ന എം.ടി യെ ഇതൊന്നും ബാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പലരും അടങ്ങിയിരിക്കുന്നത്. ലളിതമായ മലയാളത്തിൽ മനസ്സിൽ തട്ടുന്ന ഭാഷയിൽ എഴുതാൻ കഴിവുള്ള ആളാണ് എംടി. എന്തിന് ഇങ്ങനെ ഒരു പ്രബന്ധം എഴുതി എന്ന് മനസിലാവുന്നില്ല. ഇഎംഎസ് നെ സ്തുതിക്കാനാണ് കൂടുതൽ സമയം വിനിയോഗിച്ചത്. ഇനി മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല പ്രധാനമന്ത്രി മോദിയും ഇഎംഎസിനെ അനുകരിക്കണം എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നും വ്യക്തമല്ല.

എഴുത്തുകാർ പൊതുവേ ഭരണത്തിലുള്ളവരെ സ്തുതിക്കുകയാണ് പതിവ്. പട്ടും വളയും കിട്ടും. എന്നാൽ അതിൽ നിന്ന് വിത്യസ്തനാകാനാണ് എം.ടി ശ്രമിച്ചത്. ഇപ്പോൾ പിന്നാലെ മുകുന്ദനും. ഇവിടെയാണ് ജനം കയ്യടിക്കുന്നത്. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴി വെട്ടി മൂടിയെന്നും ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെ ഇല്ലെന്നും എം.ടി ചൂണ്ടിക്കാട്ടുന്നു. അതിനെ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഏറ്റുപിടിച്ച് ജഗതിയുടെ കഥാപാത്രം മാറ്റി പറഞ്ഞാൽ ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞ് പരസ്പരം പോർവിളികൾ നടത്തുന്നു.

എംടി ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്നല്ല വിഷയം. അപ്പോഴേക്കും അത് മറുവശത്തുള്ളവരെപ്പറ്റിയാണെന്ന തരത്തിൽ പറയാൻ ആണ് പാർട്ടി ന്യായീകരണ തൊഴിലാളികളുടെ തിടുക്കം. ചിലപ്പോൾ എം.ടി ഉദ്ദേശിച്ചത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണത്തെ മൊത്തത്തിൽ വിലയിരുത്തി ആകാം. അത്രമാത്രം സഹിക്കുകയാണ് ഈ ഭരണത്തിൽ ജനങ്ങൾ. അത് മനസിലാക്കാതെ പരസ്പരം പോർവിളികൾ നടത്തുന്ന മണ്ടന്മാരുടെ ഒരുകൂട്ടമായി ജനം അധ:പതിച്ചിരിക്കുന്നു. ഇതാണ് ഈ നാട് നശിപ്പിക്കുന്നത്. പണ്ട് പറയും അധികാരി പണി കിട്ടിയ പോലെ എന്ന്. ഇന്ന് അത് പ്രസക്തമല്ലെ. അധികാരം വരുമാനത്തിനുള്ള മാർഗ്ഗമായി അധ:പതിച്ചിരിക്കുന്നു. എം.ടി യും മുകുന്ദനും ഒക്കെ പറയുന്നത് ഒരാളെ മാത്രം ചാരിയല്ല, അമിതമായ അധികാര കേന്ദ്രീകരണത്തെക്കുറിച്ചു തന്നെയാണ്.

പലരും പ്രതിപക്ഷത്തായതിന് പിന്നിലും ഈ അധികാര കേന്ദ്രീകരണം തന്നെ. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി ആയിരുന്ന കോൺഗ്രസ് പിന്നീട് രാജ്യത്ത് ക്ഷയിച്ചു പോയതിന് പിന്നിലെ കാരണവും അധികാരത്തിൻ്റെ മറവിൽ നടത്തിയ അഴിമതിയും ധൂർത്തും ഒന്നു കൊണ്ട് തന്നെ ആയിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായ ശേഷമാണ് കോൺഗ്രസ് ഇന്ത്യയിൽ ഇത്തരത്തിൽ ക്ഷയിക്കാൻ ആരംഭിച്ചത്. അധികാരം നിലനിർത്താൻ കോഴ കൊടുത്ത് എം.പി മാരെ വിലയ്ക്കുവാങ്ങിയ നാറിയ ചരിത്രമാണ് അദ്ദേഹത്തിൻ്റെ കാലത്ത് ഉണ്ടായത്. പിന്നീട് കോൺഗ്രസ് ദേശീയ തലത്തിൽ തളർന്നുപോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അധികാരം കിട്ടുന്നതുവരെ ജനത്തെ സേവിക്കും. അധികാരം കിട്ടിയാൽ തങ്ങൾക്ക് എന്ത് തോന്യവാസവും ചെയ്യാം. ഇതാണ് ഇവിടുത്തെ രാഷ്ട്രിയ പാർട്ടികളുടെയും നേതാക്കളുടെയും സങ്കൽപം. അത് അങ്ങ് പാർലമെൻ്റ് തലം തൊട്ട് പഞ്ചായത്ത് തലംവരെ നീളുന്നു.

ഇതാണ് എം ടി യും മുകുന്ദനും ചോദ്യം ചെയ്തത്. അല്ലാതെ ഒരു പാർട്ടിയെയോ നേതാവിനെയോ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ അല്ല. അത് മനസിലാക്കാനുള്ള ആർജവം എങ്കിലും പാർട്ടി അണികളും നേതാക്കന്മാരും കാണിക്കണം. രാജാവ് ആരൊക്കെയായാലും രാജാവ് നഗ്നനാണെന്ന് സത്യം വിളിച്ചുപറഞ്ഞു എം ടി വാസുദേവൻ നായർ. ഒപ്പം, അധികാരത്തിലെത്താനും വരുമാനത്തിനുമുള്ള മാർഗമായി രാഷ്ട്രീയം മാറിയെന്നും തുറന്നടിച്ചിരിക്കുന്നു എം.ടിയും മുകുന്ദനും. ഇത് എല്ലാ നേതാക്കന്മാർക്കും ബാധകം. സത്യം തുറന്നുപറഞ്ഞ രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്.

Article, Editor’s-Pick, M T Vasudevan Nair, Mukundan, Controversy, Politics, Party, CM, Chief Minister, After MT Vasudevan Nair, Mukundan also questions politicians.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia