Real Winner? | ഇസ്രാഈൽ-ഫലസ്തീൻ യുദ്ധത്തിന് 3 മാസം; വൻ നാശത്തിന് ശേഷം ആരാണ് വിജയിച്ചത്?

 


ഗസ്സ: (KVARTHA) ഇസ്രാഈൽ ഗസ്സയിൽ തുടരുന്ന യുദ്ധം തുടങ്ങിയിട്ട് മൂന്ന് മാസം. ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രാഈൽ ഗസ്സ മുനമ്പിൽ സൈനിക ആക്രമണം ആരംഭിച്ചു. മൂന്നാഴ്ചയോളം വൻതോതിലുള്ള വ്യോമാക്രമണം നടത്തിയ ശേഷം ഇസ്രാഈൽ സേന കര ആക്രമണവും തുടങ്ങി. ഇസ്രാഈൽ ആക്രമണത്തിൽ കഴിഞ്ഞ 85 ദിവസത്തിനിടെ 9,100 കുട്ടികൾ ഉൾപ്പെടെ 28,822 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി ഗസ്സ സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു.

Real Winner? | ഇസ്രാഈൽ-ഫലസ്തീൻ യുദ്ധത്തിന് 3 മാസം; വൻ നാശത്തിന് ശേഷം ആരാണ് വിജയിച്ചത്?

ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം 22‌,722 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പരുക്കേറ്റവർ 58,16,66 ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 85% ഗസ്സക്കാരും പലായനം ചെയ്യപ്പെട്ടു. ഭൂരിഭാഗം പേരും ക്ഷാമം നേരിടുന്നു. പരുക്കേറ്റവരെ നേരിടാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ല. ഭക്ഷണവും ശുദ്ധജലവും ലഭിക്കാതെ ആശങ്കയോടെയാണ് എല്ലാവരും കഴിയുന്നത്. അന്താരാഷ്ട്ര സമ്മര്‍ദവും യുഎന്‍ നിര്‍ദേശങ്ങളും അവഗണിച്ച് ഇസ്രാഈൽ ആക്രമണം തുടരുകയാണ്.

8,000 തോക്കുധാരികളെ വധിച്ചുവെന്ന് ഇസ്രാഈൽ

ശനിയാഴ്ച വടക്കൻ ഗസ്സയിൽ ഹമാസിന്റെ 'സൈനിക ചട്ടക്കൂട്' തകർത്തതായി ഇസ്രാഈൽ അവകാശപ്പെട്ടു. യുദ്ധം മൂന്ന് മാസം പൂർത്തിയാകുമ്പോൾ പ്രദേശത്ത് ഹമാസിന്റെ 8,000 തോക്കുധാരികളെ വധിച്ചുവെന്നും ഇപ്പോൾ മധ്യ, ദക്ഷിണ ഗസ്സ മേഖലകളിൽ ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും സൈന്യം പറയുന്നു. ഇസ്രാഈൽ-ഹമാസ് യുദ്ധം അയൽരാജ്യമായ ലെബനനിലേക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് തടയാൻ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ഉന്നത നയതന്ത്രജ്ഞർ ഈ മേഖലയിൽ പ്രത്യേക സന്ദർശനങ്ങൾ നടത്തുകയാണ്.

പരിമിതമായ വിജയം

ഹമാസിന്റെ നാശവും ഒക്‌ടോബർ ഏഴിന് ബന്ദികളാക്കിയ 240 ഇസ്രാഈലികളുടെ മോചനവും എന്ന പ്രാഥമിക യുദ്ധലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇസ്രാഈൽ ഇതുവരെ പരാജയപ്പെട്ടിരിക്കുന്നു. ഹമാസ് പോരാളികൾ തങ്ങളുടെ തുരങ്ക ശൃംഖല ഉപയോഗിച്ച് ഇസ്രാഈൽ സൈനികരെ പതിയിരുന്ന് ആക്രമിക്കുകയും വളരെ കുറഞ്ഞ അളവിലാണെങ്കിലും ഇസ്രാഈലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിടുകയും ചെയ്യുന്നു. 130 ഓളം ഇസ്രാഈലികൾ ഇപ്പോഴും ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രാഈൽ ഏകദേശം 300,000 കരുതൽ സൈനികരെ ഡ്യൂട്ടിക്കായി വിളിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഇവരിൽ പലരെയും തിരിച്ചയച്ചിരുന്നു. യുദ്ധം നീണ്ടുനിൽക്കുമെന്നും അതിനനുസരിച്ച് തയ്യാറെടുക്കുകയാണെന്നുമാണ് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി വിശദീകരിച്ചത്.

ജനുവരി രണ്ടിന് ബെയ്‌റൂത്തിൽ ഹമാസ് ഉപനേതാവ് സ്വാലിഹ് അൽ-ആറൂരിയെ വധിച്ചത് യുദ്ധത്തിന്റെ ഗതിമാറ്റുമെന്ന ആശങ്കയുണ്ട്. എന്നാൽ ഇസ്രാഈൽ ഏറ്റവും കൂടുതൽ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന ഹമാസ് രാഷ്ട്രീയ നേതാവ് യഹ്‌യ സിൻവാറും സൈനിക നേതാവ് മുഹമ്മദ് ഡീഫും ഇപ്പോഴും ഒളിവിലാണ്.
യുഎൻ സുരക്ഷാ കൗൺസിലിൽ ഇസ്രാഈലിന് ഇപ്പോഴും അമേരിക്കയുടെ പിന്തുണയുണ്ട്. എന്നാൽ ഫലസ്തീനികളുടെ ആൾനാശം കുറയ്ക്കുന്നതിന് ജോ ബൈഡൻ ഭരണകൂടം ഇസ്രാഈലിനോട് സമ്മർദം ചെലുത്തുന്നുണ്ട്. യുഎൻ ജനറൽ അസംബ്ലി വോട്ടെടുപ്പിൽ 193 അംഗരാജ്യങ്ങളിൽ 153 എണ്ണവും വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹമാസ് ഇപ്പോഴും നിൽക്കുന്നു

ഹമാസിന്റെ ഏകദേശം 30,000 വരുന്ന ശക്തമായ സായുധ സേനയിൽ 8,000 നും 9,000 നും ഇടയിൽ പേർ കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തതായി ഇസ്രാഈൽ അവകാശപ്പെടുന്നു. എന്നാൽ ഇപ്പോഴും നിലകൊള്ളുന്നു എന്നതാണ് ഹമാസിന്റെ പ്രധാന നേട്ടം. വിജയിക്കാൻ, ഹമാസിന് ഇസ്രാഈലിനെ പരാജയപ്പെടുത്തേണ്ടതില്ല, ഐഡിഎഫ് ആക്രമണത്തെ അതിജീവിച്ചാൽ മാത്രം മതിയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വെസ്റ്റ് ബാങ്കിൽ ഹമാസിനുള്ള പിന്തുണ 12 ശതമാനത്തിൽ നിന്ന് 44 ശതമാനമായും ഗസ്സയിൽ 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായും ഉയർന്നതായും അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭ അപ്രസക്തം

ലോകസമാധാനം നിലനിർത്തുക എന്ന ദൗത്യത്തിൽ യുഎൻ പരാജയപ്പെട്ടു. അടുത്തിടെ യുഎൻ ജനറൽ അസംബ്ലി പ്രമേയം ഇസ്രാഈലിന്റെ വർധിച്ചുവരുന്ന ഒറ്റപ്പെടലിനെ ചിത്രീകരിക്കുന്നു, എന്നാൽ യുദ്ധത്തിന്റെ ഗതി മാറ്റാൻ ഒന്നും ചെയ്തില്ല. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രാഈലിനെയോ ഹമാസിനെയോ സ്വാധീനിക്കാൻ അശക്തനാണ്. നിലവിലെ സംഘർഷം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം, ഗസ്സയിൽ 22,000-ലധികം ഫലസ്തീൻകാരും 1,200 ഇസ്രാഈലികളും കൊല്ലപ്പെട്ടതോടെ ഇരുവശത്തുമുള്ള അക്രമത്തിന്റെ ഭാരം സാധാരണക്കാരാണ് വഹിച്ചത്. മൂന്ന് മാസത്തെ നാശത്തിന് ശേഷം ആരെങ്കിലും 'വിജയിച്ചോ' എന്ന് ചോദിച്ചാൽ ഇല്ലെന്ന മറുപടിയാണ് നൽകാനാവുകയെന്ന് അന്താരാഷ്ട്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Keywords: Malayalam-News, World, War, Palestine, Hamas, Israel, Gaza, 3 Month, After 3 months of Israel-Hamas war.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia