Viral Fever | പകര്‍ച പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു; ഒപ്പം ജെ എന്‍ വണ്‍ വകഭേദവും

 


തിരുവനന്തപുരം: (KVARTHA) പകര്‍ച പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച 949 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100-നും 150-നും ഇടയിലാണ്.

രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറെയും കേരളത്തിലാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

Viral Fever | പകര്‍ച പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു; ഒപ്പം ജെ എന്‍ വണ്‍ വകഭേദവും

സംസ്ഥാനതലത്തിലെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറല്ല. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാന്‍ സാഹചര്യം ഒരുക്കുന്നുണ്ട്. ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാന്‍ ചില ആശുപത്രികള്‍ മടിക്കുന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. കോവിഡ് രോഗനിര്‍ണയം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.

പകര്‍ച പനി വ്യാപിക്കുന്നു

കോവിഡിനൊപ്പം സംസ്ഥാനത്ത് പകര്‍ച പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 12,000-ത്തിലധികംപേര്‍ ദിവസവും ചികിത്സതേടുന്നതായാണ് കണക്ക്. കാലാവസ്ഥാമാറ്റമാണ് പകര്‍ച പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. 

ഈ മാസം മാത്രം 5412 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. 172 പേര്‍ എലിപ്പനിക്കും ചികിത്സതേടി. ഈ മാസം പത്തുപേര്‍ക്ക് എലിപ്പനികൊണ്ട് ജീവന്‍ നഷ്ടപ്പെട്ടു. 54 പേര്‍ക്ക് എച്1 എന്‍1-ഉം 52 പേര്‍ക്ക് ചെള്ളുപനിയും ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തും ജെ എന്‍ വണ്‍ വകഭേദം 

അമേരികയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെ എന്‍ വണ്‍ എന്ന കൊറോണ വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്‍ഡ്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെ എന്‍ വണിനെ കണക്കാക്കുന്നത്.

 പകര്‍ചാശേഷി കൂടുതലായതിനാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ ഈ വകഭേദം കാരണമാകും. ബിഎ. 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ജെ എന്‍ വണ്‍. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

Keywords:  Viral fever and covid 19-spreading in Kerala, Thiruvananthapuram, News, Viral Fever, Covid-19, Treatment, Hospital, Doctors, Complaint, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia