Sabarimala Issue | ശബരിമല വിഷയത്തില്‍ സര്‍കാരിനെ വിമര്‍ശിച്ച് പികെ കുഞ്ഞാലിക്കുട്ടി

 


കണ്ണൂര്‍: (KVARTHA) ശബരിമല വിഷയത്തില്‍ സര്‍കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍കാരിന്റെ പിടിപ്പുകേടാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പോലെ ഇത്രയും ആളുകള്‍ വരുന്നിടത്ത് പ്രാഥമിക സൗകര്യങ്ങള്‍ പോലും സര്‍കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

Sabarimala Issue | ശബരിമല വിഷയത്തില്‍ സര്‍കാരിനെ വിമര്‍ശിച്ച് പികെ കുഞ്ഞാലിക്കുട്ടി

സര്‍കാരിന്റെ പ്രാഥമിക വിഴ്ചയാണ് അവിടെ സംഭവിച്ചത്. ഇത്രയും വലിയ കാര്യം നടക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ ഹെഡ് ക്വാര്‍ടേഴ്‌സില്‍ വേണമായിരുന്നു. ധനകാര്യ മന്ത്രിയെങ്കിലും തിരുവനന്തപുരത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. അവിടെ തുകകള്‍ കൊടുക്കേണ്ടത് ധനകാര്യ മന്ത്രിയുടെ ചുമതലയാണ്.

കാര്യങ്ങള്‍ നന്നായി നടത്തുകയാണ് വേണ്ടത്. ഞങ്ങള്‍ ഭരിച്ച കാലത്തൊക്കെ ശബരിമല തീര്‍ഥാടനം വളരെ ഗൗരവകരമായാണ് കണ്ടത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊക്കെ അവിടെ പോയിരുന്നു. കേന്ദ്രസര്‍കാര്‍ ഇടപെടണമെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍കാര്‍ ഈ കാര്യത്തില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്. അതിന് ഇടവരുത്തരുതായിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധവും അദ്ദേഹം കാറില്‍ നിന്നും റോഡിലേക്ക് ചാടിയിറങ്ങിയതെല്ലാം ആ പദവിയുടെ ഡിഗ്‌നിറ്റി ഇല്ലാതാക്കുന്നതാണ്. ആലങ്കാരിക പദവിയാണെങ്കിലും ഗവര്‍ണര്‍ പദവിക്ക് ഒരു പവിത്രതയുണ്ട്. അതു സംരക്ഷിക്കുന്നതില്‍ സര്‍കാരിനും ഗവര്‍ണര്‍ക്കും വീഴ്ച പറ്റിയെന്നും ഇതൊക്കെ ജനങ്ങള്‍ കണ്ടു നില്‍ക്കുകയാണെന്ന് ഓര്‍മ വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് ഹാളില്‍ നടന്ന പ്രതിഷേധത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു പാര്‍ടിയും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു ഈ കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്തു തന്നെയായാലും വലിയ സുരക്ഷാവീഴ്ചയാണ് സര്‍കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്വം സര്‍കാരിനാണ്. പ്രതിഷേധക്കാര്‍ എന്തോ പറയാനുണ്ട്, തങ്ങളെ കേള്‍ക്കൂവെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനായി അവര്‍ സ്വീകരിച്ച മാര്‍ഗം തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് പിന്നില്‍ ആരാണന്ന വിവരം പുറത്തു വരുന്നതേയുള്ളു. ഈ കാര്യത്തില്‍ മറ്റു വിവരങ്ങള്‍ പുറത്തു വന്നാല്‍ പ്രതികരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords:  PK Kunhalikutty criticized government on Sabarimala issue, Kannur, News, PK Kunhalikutty, Criticized, Sabarimala, Religion, Muslim League, Leader, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia