Drone Exploded | ചെങ്കടലില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപോര്‍ട്; നാശനഷ്ടമൊന്നും സംഭവിച്ചില്ല

 


സന്‍ആ: (KVARTHA) ചെങ്കടലില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപോര്‍ട്. ഹൂതി വിമതര്‍ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലത്തുവെച്ചാണ് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതെന്നാണ് റിപോര്‍ടില്‍ പറയുന്നത്. ആക്രമണത്തില്‍ കപ്പലിന് നാശനഷ്ടമുണ്ടായില്ലെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണ്.

Drone Exploded | ചെങ്കടലില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം നടന്നതായി റിപോര്‍ട്; നാശനഷ്ടമൊന്നും സംഭവിച്ചില്ല

ചെങ്കടലില്‍ ബാബ് അല്‍മന്ദബിനോട് ചേര്‍ന്ന പ്രദേശത്തുവെച്ചാണ് ആളില്ലാ
ഡ്രോണ്‍ കപ്പലിന് നേരെ ആക്രമണം നടത്തിയത്. സലീഫ് തുറമുഖത്ത് നിന്ന് 45 നോടികല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലമെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു.

ഏജന്‍സികള്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലാരാണെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പ്രദേശത്ത് നിരവധി തവണ കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഗസ്സയിലെ ഇസ്രാഈല്‍ അധിനിവേശത്തിന് മറുപടിയായാണ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്നാണ് അധികൃതരുടെ വാദം.

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തില്‍ ഇറാന് ശക്തമായ ബന്ധങ്ങളുണ്ടെന്ന ആരോപണവുമായി യു എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആയുധങ്ങള്‍ നല്‍കിയും തന്ത്രങ്ങള്‍ പകര്‍ന്നും യെമന്‍ ആസ്ഥാനമായുള്ള റിബല്‍ ഗ്രൂപിനെ തെഹ്‌റാന്‍ പിന്തുണക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

ചെങ്കടല്‍ സുരക്ഷിതമാക്കാന്‍ 20ലേറെ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബഹുരാഷ്ട്ര സേനയെ കഴിഞ്ഞ ദിവസം യു എസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ അമേരികന്‍ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതികള്‍ പറയുന്നു. ഇറാനെതിരെ കടുത്ത ആരോപണവുമായി യു എസ് രംഗത്തുണ്ടെങ്കിലും തെഹ്‌റാന്‍ അവ നിഷേധിക്കുകയാണ്.

മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികള്‍ ഏറെയായി തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി സഹായം നിലനില്‍ക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയന്‍ വാട്‌സന്‍ പറഞ്ഞു.

ഇറാന്റെ കെ എ എസ്-04 ഡ്രോണുകളും ഹൂതികള്‍ ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഇറാന്‍- ഹൂതി മിസൈലുകള്‍ക്കിടയില്‍ സാമ്യമുണ്ടെന്നും വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. തലസ്ഥാന നഗരമായ സന്‍ആ അടക്കം യമനിലെ ഏറെ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍ ചെങ്കടല്‍ വഴിയുള്ള നിരവധി ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്.

ഇസ്രാഈല്‍ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ റാഞ്ചുകയും ചെയ്തു. യൂറോപിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ പാതയില്‍ അപായസാധ്യത വര്‍ധിച്ചതോടെ ഇറ്റാലിയന്‍- സ്വിസ് കംപനി എം എസ് സി, ഫ്രഞ്ച് കംപനി സി എം എ സി ജി എം, ഡെന്‍മാര്‍കിലെ എപി മോളര്‍- മീര്‍സെക് തുടങ്ങിയവ ഇതുവഴി ചരക്കു കടത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്.

Keywords:  Drone explodes near vessel in Bab al-Mandab; crew reported safe -UKMTO, Sanaa, News, Drone Explodes, Bab Al-Mandab, Report, Allegation, Protection, Employees, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia