CM Pinarayi | സുസ്ഥിര കൈവരിക്കാന്‍ ബ്ലൂ ഇകോണമി പ്രയോഗത്തില്‍ കൊണ്ടുവരണം; മുഴുവന്‍ മീന്‍പിടുത്ത തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ ഉള്‍പെടുത്തി; തീരമേഖലയില്‍നിന്ന് 75 ഡോക്ടര്‍മാരെ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

 


ആലപ്പുഴ: (KVARTHA) നവ കേരള സദസ് അതിന്റെ പൂര്‍ത്തീകരണത്തോടടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കായംകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് സമാപന കേന്ദ്രം തിരുവല്ലയാണ്. നാളെ പത്തനംതിട്ട ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് പിന്നെ ശേഷിക്കുന്നത്.

590 കിലോമീറ്റര്‍ നീണ്ട കടല്‍ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയാകെയും ജീവിതം മെച്ചപ്പെടുത്തുക എന്നത് ഈ സര്‍ക്കാരിന്റെ സുപ്രധാന മുന്‍ഗണയിലൊന്നാണ്.

കാലാവസ്ഥാ വ്യതിയാനംമൂലം കടല്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശവാസികള്‍ ഇപ്പോള്‍ത്തന്നെ വലിയ സമ്മര്‍ദ്ദത്തിലാണ്. ഇതിനൊപ്പം, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്ലൂ ഇക്കോണമി മൂലമുള്ള അശാസ്ത്രീയ വികസനവും കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകും എന്ന ആശങ്ക പൊതുവെ നിലനില്‍ക്കുന്നു.

സമുദ്രത്തെ മത്സ്യ തൊഴിലാളികളില്‍ നിന്ന് അന്യവല്‍ക്കരിച്ച് വന്‍കിട ഖനനക്കാര്‍ക്കും വ്യവസായികള്‍ക്കും വീതിച്ചു കൊടുക്കുന്നതാണ് ബ്ലൂ ഇക്കോണമി എന്ന ശക്തമായ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വനങ്ങളുടെ അവകാശം ആദിവാസികള്‍ക്കെന്ന പോലെ കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്കാണെന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധിക്കും കോട്ടം തട്ടാത്തവിധത്തിലും പരിസ്ഥിതി നാശം ഒഴിവാക്കിക്കൊണ്ടുമുള്ള സാമ്പത്തിക വികസന സങ്കല്‍പം എന്ന നിലയിലാണ് ബ്ലൂ ഇക്കോണമി പ്രയോഗത്തില്‍ കൊണ്ടുവരേണ്ടത്. അത്തരമൊരു വികസനത്തിന് മാത്രമേ സുസ്ഥിരത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

തീരദേശത്ത് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പാര്‍പ്പിടത്തിന്റേതാണ്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുകയാണ്. 12104 വീടുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ നിര്‍മിച്ചു നല്‍കിയത്. ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 204 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. മുട്ടത്തറയിലെ 400 ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി (100), ഉണ്ണിയാല്‍ (16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹില്‍ (80), കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി (144) എന്നിങ്ങനെ 944 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ വലിയതുറയിലും വേളിയിലുമായി 2.37 ഏക്കര്‍ ഭൂമി ലഭ്യമാക്കി 192 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കുന്നതിന്റെ ഭാഗമായി 10 പേര്‍ വീതമടങ്ങുന്ന ഗ്രൂപ്പിന് 1.56 കോടി രൂപ വീതം വിലവരുന്ന 10 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ 6 ബോട്ടുകള്‍ കൈമാറി. ബാക്കി നാലെണ്ണം ഈ മാസം തന്നെ കൈമാറും. 320 എഫ്. ആര്‍. പി. മത്സ്യബന്ധന യൂണിറ്റുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം 100 യൂണിറ്റുകള്‍ കൂടി വിതരണം ചെയ്യും.

കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന തൊഴില്‍നഷ്ടം നികത്താന്‍ ധനസഹായം നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. നിലവില്‍ 50 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി ആകെ180 കോടി രൂപയുടെ ധനസഹായമാണ് നല്‍കിയത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് എന്‍ജിന്‍ വാങ്ങുന്നതിന് 30000 രൂപ വീതവും വല വാങ്ങുന്നതിന് 10000 രൂപ വിതവും ധനസഹായം നല്‍കുന്നുണ്ട്. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവര്‍ദ്ധനയും പരിഗണിച്ച് കൂടുതല്‍ സുലഭവും ആദായകരവുമായ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള എന്‍ജിനുകളിലേയ്ക്ക് മാറുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭ്യമാക്കി. പ്രീമിയം തുകയുടെ 90% വും സര്‍ക്കാര്‍ ധനസഹായമാണ്.

സമുദ്ര മത്സ്യബന്ധന നിയമം കാലോചിതമായി പരിഷ്‌കരിച്ച് ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കിയത് വഴി സമുദ്രമത്സ്യ ഉത്പാദനത്തില്‍ 6.93 ലക്ഷം മെട്രിക് ടണ്‍ ഉല്പാദനം കൈവരിച്ച് കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തി. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം കൊണ്ടുവന്നു. ഇതിന്റെ ചട്ടം രൂപീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ 21 പ്രധാന ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ രൂപീകരിച്ചു. വനിതാ മത്സ്യവിപണന തൊഴിലാളികള്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ കെ. എസ്. ആര്‍. റ്റി. സി. യുമായി ചേര്‍ന്ന് സമുദ്ര പദ്ധതി നടപ്പിലാക്കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. മുഴുവന്‍ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ രാജ്യത്തിലെ ആദ്യത്തെ ഫിഷറീസ് സര്‍വ്വകലാശാല ആരംഭിച്ചത് കേരളത്തിലേതാണ്. ഫിഷറീസ് സര്‍വകലാശാലയ്ക്ക് പയ്യന്നൂരില്‍ സെന്റര്‍ ആരംഭിച്ചു. വിദ്യാതീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍/സിവില്‍ സര്‍വ്വീസ്/ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നല്‍കുകയാണ്. ഈ പദ്ധതിയിലൂടെ തിരമേഖലയില്‍ ഇതിനകം 75 ഡോക്ടര്‍മാരെ സൃഷ്ടിച്ചു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് അവരുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു.

ഇങ്ങനെ മത്സ്യത്തൊഴിലാളികളെ എല്ലാ അര്‍ത്ഥത്തിലും ചേര്‍ത്തു പിടിച്ച് കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. തീരദേശ മേഖലകളിലാകെ ആവേശത്തോടെ ജനങ്ങള്‍ നവകേരള സദസ്സിനെത്തുന്നതിന്റെ കാരണവും സര്‍ക്കാരിന്റെ ഈ സമീപനമാണ്.

തോട്ടപ്പള്ളി

തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി നല്‍കിയത്. (14.05.2012 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍. 571/2012/ഡബ്ല്യൂ.ആര്‍.ഡി.) മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു പ്രസ്തുത അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടി യുടെ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്.

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മണല്‍ നീക്കം ചെയ്യാനാണ് ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാല്‍ പ്രസ്തുത പ്രവര്‍ത്തി നടന്നില്ല.

യു.ഡി.എഫ് ഭരണകാലത്ത് തന്നെ വീണ്ടും 16.05.2014 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍. 348/2014/ എഫ് ആന്റ് പി. ഉത്തരവ് പ്രകാരം തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലര്‍ന്ന 46000 ക്യുബിക് മീറ്റര്‍ മണ്ണ് ഐ.ആര്‍.ഇ.എല്‍ ന് അനുവദിച്ചുനല്‍കിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റര്‍ മണല്‍ കൂടി വേണമെന്ന് ഐ.ആര്‍.ഇ.എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ജി.ഒ(ആര്‍.ടി) നമ്പര്‍. 657/2015/ എഫ് ആന്റ് പി പ്രകാരം അനുമതി നല്‍കി. 25.04.2016 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.296/2016/ എഫ് ആന്റ് പി ഉത്തരവില്‍ ഐ.ആര്‍.ഇ.എല്‍ സ്വന്തം ചെലവില്‍ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റര്‍ മണല്‍ കൂടി ഐ.ആര്‍.ഇ.എല്‍ ന് നല്‍കിയിട്ടുണ്ട്.

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഐ.ഐ.ടി ചെന്നൈയുടെ പഠന റിപ്പോര്‍ട്ട്, യുണൈറ്റ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമുമായി (ഐ.യു.എന്‍.ഇ.പി) ചേര്‍ന്നുള്ള പ്രളയ സാധ്യതാ അവലോകനം, ലോക ബാങ്ക് സഹായത്തോടുകൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ അവലോകനം, ഇവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്.

കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയില്‍ മണല്‍ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ ശിപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം 31.05.2019 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.385/2019/ ഡബ്ല്യൂ.ആര്‍.ഡി ഉത്തരവ് മണല്‍ നീക്കം ചെയ്യാന്‍ കെ.എം.എം.എല്‍ ന് അനുമതി നല്‍കി. ഇതിനായി കെ.എം.എം.എല്ലുമായി ധാരണാപത്രം ഒപ്പിടാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് (ഇറിഗേഷന്‍ & അഡ്മിനിസ്‌ട്രേഷന്‍) നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ എന്ന നിരക്ക് മൂന്ന് മാസത്തിനു ശേഷം പുനര്‍നിര്‍ണ്ണയിക്കണമെന്നും ഉത്തരവില്‍ വ്യക്തിമാക്കിയിരുന്നു.

ഇതനുസരിച്ച് നിരക്ക് 900 രൂപയായി പുനര്‍നിര്‍ണ്ണയിച്ച് 03.12.2022 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ധാതുക്കള്‍ നീക്കം ചെയ്ത മണല്‍ കടല്‍ത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളില്‍ തിരികെ നിക്ഷേപിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് കാലാകാലങ്ങളില്‍ പുന:പരിശോധിച്ച് പുതുക്കി നല്‍കുന്ന രീതിയാണ് ജലസേചന വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒരു സ്വകാര്യ കമ്പനികള്‍ക്കും ഇത്തരത്തില്‍ മണല്‍ നല്‍കുന്നില്ല.

തോട്ടപ്പള്ളി സ്പില്‍വേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കി 06.08.2018 ലെ ജി.ഒ(ആര്‍.ടി)നമ്പര്‍. 645/2018/എഫ്.ആന്റ്.പി ജി.ഒ(ആര്‍.ടി)നമ്പര്‍.385/2019/ഡബ്ല്യു.ആര്‍.ഡി 31.05.2019 എന്നിവ പ്രകാരം ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഖനനം പൊതുമേഖലയില്‍ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സര്‍ക്കാരിന്.

ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരേവികാരത്തോടെ ഇങ്ങനെ ജനങ്ങള്‍ ഒഴുകിയെത്തുന്ന അനുഭവം സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒന്നിച്ച് നില്‍ക്കും എന്ന പ്രഖ്യാപനം തന്നെയാണ്.

ആലപ്പുഴ ജില്ലയില്‍ ലഭിച്ച നിവേദനങ്ങള്‍: അരൂര്‍ -7216, ചേര്‍ത്തല - 6965, ആലപ്പുഴ - 5265, അമ്പലപ്പുഴ -5979, കുട്ടനാട് -8012, ഹരിപ്പാട് -5772.

CM Pinarayi | സുസ്ഥിര കൈവരിക്കാന്‍ ബ്ലൂ ഇകോണമി പ്രയോഗത്തില്‍ കൊണ്ടുവരണം; മുഴുവന്‍ മീന്‍പിടുത്ത തൊഴിലാളി, അനുബന്ധ തൊഴിലാളികളെയും ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ ഉള്‍പെടുത്തി; തീരമേഖലയില്‍നിന്ന് 75 ഡോക്ടര്‍മാരെ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍



Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Chief Minister, CM, Pinarayi Vijayan, Press Conference, Press Meet, Kayamkulam News, Fishermen, Coastal Residents, Government, Alappuzha News, Thiruvalla, Insurance, Medical, Doctors, Chief Minister Pinarayi Vijayan's press conference in Kayamkulam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia