Flood | മിഷോങ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി, വിമാന താവളം അടച്ചിടും, ഡാമുകളും ജലസംഭരണികളും നിറയുന്നു

 


ചെന്നൈ: (KVARTHA) ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. നിലവില്‍ ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

Flood | മിഷോങ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി, വിമാന താവളം അടച്ചിടും, ഡാമുകളും ജലസംഭരണികളും നിറയുന്നു

മിഷോങ് ചൊവ്വാഴ്ച രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു.

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്സ് ഉള്‍പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതിശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ പലഭാഗത്തുനിന്നുമുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറു ഡാമുകളുടെ ശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവകുപ്പ് അറിയിച്ചു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചെന്നൈയില്‍ അടിയന്തരയോഗം ചേര്‍ന്നു. റണ്‍വേയില്‍ ഉള്‍പെടെ വെള്ളം കയറിയ സാഹചര്യത്തില്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇവിടെ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം തിങ്കളാഴ്ച രാത്രി 11 വരെ അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

24 മണിക്കൂറിനിടെ 196 മിലീമീറ്റര്‍ മഴയാണ് മീനമ്പാക്കത്ത് മാത്രം പെയ്തത്. നുങ്കമ്പാക്കത്ത് ഇത് 154.3 മിലീമീറ്ററാണ്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചരവരെയുള്ള കണക്കാണ് ഇത്. തമിഴ്നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ കാംപുകളാണ് സര്‍കാര്‍ ഒരുക്കിയത്. ദുരിതാശ്വാസ നടപടികള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിലയിരുത്തി. വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂര്‍, കടലൂര്‍, ചെങ്കല്‍പേട്ട എന്നിവിടങ്ങളിലായി സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ ഒമ്പതും ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ടും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Keywords:  Chennai Airport flooded as heavy rains lashed the city; flights affected, Chennai, News, Social Media, Video, Chennai Airport, Flood, Flight, Dam, Chief Minister, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia