Video | ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലാകാനുള്ള ശ്രമം പാളി; യുകെയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഗതാഗത കുരുക്കിനിടെ നടുറോഡില്‍ ഒരു പറ്റം മലയാളി ചെറുപ്പക്കാര്‍ നടത്തിയ നൃത്തം വിവാദത്തില്‍, വീഡിയോ
Aug 3, 2023, 09:41 IST
ലന്‍ഡന്‍: (www.kvartha.com) ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലാകാനുള്ള ശ്രമം പാളി. യുകെയില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന ഗതാഗത കുരുക്കിനിടെ നടുറോഡില്‍ ഒരു പറ്റം മലയാളി ചെറുപ്പക്കാര്‍ നടത്തിയ നൃത്തം വിവാദത്തിലായിരിക്കുകയാണ്. യുകെയിലെ 'എ' റോഡില്‍ യുവാക്കളും യുവതികളും അടങ്ങുന്ന ഒരു സംഘമായിരുന്നു നൃത്ത ചുവടുകള്‍ ഫ്‌ലാഷ് മോബ് മാതൃകയില്‍ നടത്തിയത്.
രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂനിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറും 20 മിനുറ്റും വഴിയില്‍ കുടുങ്ങിയപ്പോഴാണ് നൃത്തചുവടുകള്‍ വയ്ക്കാന്‍ തോന്നിയതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത അനന്തു സുരേഷ് എന്നയാള്‍ സൂചിപ്പിച്ചിരിക്കുന്നത്.
വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ പ്രകാരം നോര്‍വിതിന് സമീപമുള്ള എ 11 റോഡിലാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സിംഗിള്‍ ലൈനായ റോഡില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ ഉടന്‍ തന്നെ ചെറു നൃത്തം ചെയ്ത് ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറല്‍ ആയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല.
വീഡിയോയ്ക്ക് താഴെ മലയാളികളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യുകെയില്‍ ഇതൊരിക്കലും പാടില്ലെന്നും വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും കമന്റുകള്‍ ഇട്ടാണ് വിമര്‍ശിക്കുന്നത്. രണ്ടു കാറുകളിലായാണ് നൃത്ത ചെയ്ത ചെറുപ്പക്കാര്‍ എത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങി ചുവടുകള്‍ വെച്ച് സെകന്‍ഡുകള്‍ക്ക് ഉള്ളില്‍ മുന്നിലുള്ള വാഹനങ്ങളുടെ നിര നീങ്ങി തുടങ്ങിയതോടെ ചെറുപ്പക്കാരുടെ നൃത്തം അവസാനിപ്പിക്കേണ്ടി വന്നു.
ഇതിനോടകം 631 K ആളുകള്‍ കണ്ട വീഡിയോ നിരവധി പേരാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചിട്ടുള്ളത്. എന്തായാലും ഗതാഗത കുരുക്കില്‍ നിന്നും രക്ഷപെട്ട ചെറുപ്പക്കാര്‍ ബിരുദം വാങ്ങുന്നതും പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെയിലെ റോഡുകളില്‍ ഇത്തരം പ്രകടനങ്ങള്‍ ഹൈവേ കോഡിന് എതിരാണെന്നും വാഹന നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമായതിനാല്‍ ഡിവിഎല്‍എ യില്‍ പരാതി എത്തിയാല്‍ നടപടി ഉറപ്പാണെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലങ്കില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്തു പരാതി നല്‍കേണ്ടി വരുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അന്യദേശത്ത് വന്നിട്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് മൂലം തദ്ദേശീയര്‍ വംശീയ മനോഭാവത്തോടെ പെരുമാറുമെന്ന് പറഞ്ഞവരും ഉണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.