Election Result | ബംഗാളില്‍ നടന്ന പഞ്ചായത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

 


കൊല്‍കത: (www.kvartha.com) ബംഗാളില്‍ നടന്ന പഞ്ചായത് തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പുരോഗമിക്കുന്നു. 22 ജില്ലാ പരിഷതുകളിലെ 928 സീറ്റിലും പഞ്ചായത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായതുകളിലെ 63,229 സീറ്റുകളിലുമാണ് വോടെടുപ്പ് നടന്നത്.

5.67 കോടി പേര്‍ വോട് ചെയ്തു. 66.28 ശതമാനമായിരുന്നു പോളിംഗ്. 73,887 സീറ്റുകളിലായി 2.06 ലക്ഷം സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ഇന്‍ഡ്യന്‍ സെകുലര്‍ ഫ്രണ്ട്, ബി.ജെ.പി എന്നീ പാര്‍ടികളാണ് നേരിട്ട് ഏറ്റുമുട്ടിയത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് വോടെണ്ണല്‍ തുടങ്ങിയത്. 3,068 ഗ്രാമപഞ്ചായത് സീറ്റുകളിലും 136 പഞ്ചായത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 151 ഗ്രാമപഞ്ചായത് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 19 സീറ്റുകളിലാണ്.

പഞ്ചായത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങള്‍ റിപോര്‍ട് ചെയ്ത ബംഗാളില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണ് വോടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗന്‍ഡുകളായാണ് വോടെണ്ണല്‍ നടക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗന്‍ഡിങ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു.

വോടെണ്ണല്‍ ദിനത്തിലും ബംഗാളില്‍ സംഘര്‍ഷത്തിനു കുറവില്ലെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാര്‍ബറില്‍ ബോംബേറ് നടന്നതായി റിപോര്‍ടുകളുണ്ട്. അക്രമത്തിലേര്‍പ്പെടുന്നവര്‍ക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറ്റുന്നില്ലെന്ന് ആരോപിച്ച് കത്വ പൊലീസ് സ്റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ വീണ്ടും അക്രമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതരും പ്രതിപക്ഷ പാര്‍ടികളും. പഞ്ചായത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിരവധി ആളുകളെ കൊലപ്പെടുത്തിയെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിട്ടില്ലെന്ന് ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോള്‍ പറഞ്ഞു.

വന്‍തോതില്‍ വെടിവയ്പും ബോംബേറും കള്ളവോടും നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗണ്ടിങ് ഏജന്റുമാരെ വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ഉച്ചയോടെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും അഗ്‌നിമിത്ര പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ശനിയാഴ്ച പോളിംഗ് ദിവസം 18 പേര്‍ മരിച്ചു. അക്രമമുണ്ടായ 696 ബൂതുകളില്‍ റീപോളിങ് നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ജില്ലാ പരിഷതില്‍ തൃണമൂല്‍ 793 സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് ആറു സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായതില്‍ തൃണമൂല്‍ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോണ്‍ഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

Election Result | ബംഗാളില്‍ നടന്ന പഞ്ചായത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍; ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Keywords: West Bengal Panchayat Election Result 2023: TMC maintains its lead with big numbers, Kolkata, News, Politics, West Bengal Panchayat Election Result, TMC Maintains Its Lead, BJP, CPM, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia