Girl Abducted | 'തട്ടിക്കൊണ്ടുപോയ അതിഥിതൊഴിലാളിയുടെ മകളെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറി'; പിടിയിലായ യുവാവിന്റെ 2 സുഹൃത്തുക്കള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

 


ആലുവ: (www.kvartha.com) തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല. അതിഥിതൊഴിലാളിയുടെ മകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പിടിയിലായ പ്രതി അഫ്സാഖ് ആലമിനെ വെള്ളിയാഴ്ച തന്നെ പിടികൂടി ചോദ്യം ചെയ്തെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  

പൊലീസ് പറയുന്നത്: കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് അഫ്സാഖ് പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരെയും ചോദ്യം ചെയ്തു വരികയാണ്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അഫ്സാഖ് പറയുന്നത്. 

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശിയുടെ ആറ് വയസുള്ള മകളെയാണ് 
തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുന്‍പ് താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അഫ്സാഖ് ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ലഹരിക്കടിമയാണെന്ന് സംശയമുണ്ട്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. രാംധറിന് നാല് മക്കളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് കുട്ടി. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍നിന്നാണ് പ്രതിയായ അഫ്സാഖ് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

Girl Abducted | 'തട്ടിക്കൊണ്ടുപോയ അതിഥിതൊഴിലാളിയുടെ മകളെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറി'; പിടിയിലായ യുവാവിന്റെ 2 സുഹൃത്തുക്കള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍


Keywords: News,Kerala, Kerala-News, Crime, Crime-News, Minor Girl, Abducted, Aluva, Police, Accused, Six Year Old Girl abducted at Aluva; Police Interrogating Accused.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia