Shobha Surendran | 'വയസുകാലത്ത് അടങ്ങി വീട്ടിലിരിക്കുന്നതാണ് ജയരാജന് നല്ലത്; എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ളവര്‍ കേരളത്തിലില്ല'; സി പി എം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

 


കോഴിക്കോട്: (www.kvartha.com) സ്പീകര്‍ എഎന്‍ ശംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ചക്കാരന്റെ സ്ഥാനം മോര്‍ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ മുന്നറിയിപ്പിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍.

വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്ന് പറഞ്ഞ ശോഭ പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വനി, കെടി ജയകൃഷ്ണന്‍ തുടങ്ങി ഒരുപാടു പേരെ നിങ്ങള്‍ മോര്‍ചറിയില്‍ കിടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഈ പറയുന്നതിനുള്ള ആവതൊന്നും തല്‍കാലം ജയരാജനില്ലെന്നും ഓര്‍മിപ്പിച്ചു.

ശാരീരികമായി വയ്യാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഒരു വീട്ടില്‍ ജനിച്ച് ഒരു കുഗ്രാമത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കില്‍, ഒരു ഊരുവിലക്കിനെയും താന്‍ ഭയക്കുന്നില്ലെന്ന് ശോഭ തുറന്നടിച്ചു.

ശോഭയുടെ വാക്കുകള്‍:

വളരെയേറെ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ ആയുധമായി പ്രവര്‍ത്തിച്ച ഒരാളാണ് ജയരാജന്‍. വയസുകാലത്ത് ഉള്ള പരാധീനതകളുമൊക്കെയായി വീടിനകത്ത് ഇരിക്കുന്നതാണ് അങ്ങേയ്ക്കു നല്ലത് എന്നാണ് ജയരാജനോടു പറയാനുള്ളത്. കാരണം, കാലം കുറേ മുന്നോട്ടു പോയി മിസ്റ്റര്‍ ജയരാജന്‍.

നിങ്ങളെപ്പോലെയുള്ള ഗുണ്ടാ മാഫിയ നേതാക്കന്‍മാരുടെ വാക്കുകള്‍ കേട്ട് പിണറായി വിജയന്റെ മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നവരാണ് കേരളത്തിലെ യുവമോര്‍ചക്കാരും ബിജെപിക്കാരും എന്നുള്ള ധാരണയൊന്നും അങ്ങേയ്ക്ക് വേണ്ട. അല്ലെങ്കില്‍ത്തന്നെ ഒരുപാട് അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്.

മോര്‍ചറിയില്‍ ഒരുപാടു പേരെ നിങ്ങള്‍ കിടത്തിയിട്ടുണ്ട്. പന്ന്യന്നൂര്‍ ചന്ദ്രനെ നിങ്ങള്‍ മോര്‍ചറിക്ക് അകത്താക്കി. അശ്വനിയെ നിങ്ങള്‍ മോര്‍ചറിക്ക് അകത്താക്കി. എന്റെ സഹപ്രവര്‍ത്തകന്‍ കെടി ജയകൃഷ്ണനെ നിങ്ങള്‍ മോര്‍ചറിക്ക് അകത്താക്കി.

ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി മോര്‍ചറിയിലാക്കിയ നിങ്ങള്‍ രമ എന്ന പാവപ്പെട്ട സ്ത്രീയെ കേരളത്തില്‍ കണ്ണീരണിയിച്ചു. ഒരുപാടു ബലിദാനികളെ കണ്ട നാടാണ് കേരളം. ഇതിനുള്ള ആവതൊന്നും ജയരാജന് തല്‍കാലമില്ല. ജയരാജന്‍ ഏതെങ്കിലും തരത്തില്‍ പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഈ ഡയലോഗ് കൊണ്ടു നിങ്ങള്‍ക്ക് നടക്കും.

അല്ലാതെ മൈതാനത്തുനിന്ന് പോരാട്ടം നടത്താനുള്ള ചങ്കൂറ്റവും തന്റേടവുമൊന്നും അങ്ങേയ്ക്കില്ല. അതിന്റെ ആവശ്യവുമില്ല. ഇവിടെ യുവമോര്‍ചയുടെ പ്രവര്‍ത്തകര്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. അവരുടെ പ്രസ്ഥാനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കും.

പിന്നെ, ലീഗിന്റെ കുത്തകപ്പാട്ടം എങ്ങനെയാണ് ജയരാജന്‍ ഏറ്റെടുക്കുന്നത്? എന്താണ് ജയരാജന്റെ പ്രസ്താവനയുടെ അര്‍ഥം? ഇവിടെ സമാധാനത്തോടും ശാന്തിയോടും കൂടി പ്രവര്‍ത്തിച്ചു മുന്നോട്ടു പോകണം എന്നുള്ളതിന്റെ തെളിവാണല്ലോ അന്വേഷണ ഏജന്‍സി വന്നത്. കേരളം പഴയ കേരളമല്ല. ഏറെ ദൂരം കേരളം മുന്നോട്ടുപോയി. ഇന്‍ഡ്യ നമ്മുടെയെല്ലാം അമ്മയാണ്. ജയരാജന്റെ പാര്‍ടിക്കാര്‍ക്ക് ഒരു നിയമം, എന്റെ പാര്‍ടിക്കാര്‍ക്ക് മറ്റൊരു നിയമം അതൊന്നുമില്ല. ഒരു അക്രമത്തിനും പോകേണ്ട. അല്ലെങ്കില്‍ത്തന്നെ താങ്കള്‍ക്ക് ശാരീരികമായി വയ്യ. ഇക്കാര്യത്തില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടും ശോഭ സുരേന്ദ്രന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഒരു വീട്ടില്‍ ജനിച്ച്, വളരെ ബുദ്ധിമുട്ടി തെക്കുംകര എന്ന ചെറിയ പഞ്ചായതിലെ മണലിത്തറ എന്നു പറയുന്ന കുഗ്രാമത്തില്‍ ഭക്ഷണത്തിനു ഗതിയില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ തുടങ്ങിയിട്ട് ഇന്ന് ഇവിടെ വരെ എത്തിനില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയ നേതാവല്ല ഞാന്‍ എന്നു മാത്രമാണ് എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളത്.

കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ഞാനും കണ്ടു. ശോഭാ സുരേന്ദ്രനെതിരെ താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി എനിക്കെതിരെ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, സംസ്ഥാന അധ്യക്ഷന് ഫ്‌ളൈറ്റ് ടികറ്റെടുത്ത് പൈസയും കളഞ്ഞ് അതിനായി പോകേണ്ട കാര്യമുണ്ടോ? ഒരു മെയില്‍ അയച്ചാല്‍ പോരേ? ഇവിടെനിന്ന് മെയില്‍ അയച്ച് പറയാനുള്ള കാര്യങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചാല്‍ പോരേ?

കഴിഞ്ഞ അഞ്ചെട്ടു വര്‍ഷമായി ദേശീയ നേതൃത്വം നല്‍കുന്ന ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാധാരണക്കാരിയാണ് ഞാന്‍. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാര്‍ത്തയും എന്നെ ഭയപ്പെടുത്തുന്നില്ല. എന്നെ വേദനിപ്പിക്കുന്നുമില്ല. ഒരു തീരുമാനമെടുത്ത് കളത്തിലിറങ്ങിയാല്‍ പിന്‍മാറുന്ന സ്വഭാവവും എനിക്കില്ല.

Shobha Surendran | 'വയസുകാലത്ത് അടങ്ങി വീട്ടിലിരിക്കുന്നതാണ് ജയരാജന് നല്ലത്; എന്നെ ഊരുവിലക്കാന്‍ നട്ടെല്ലുള്ളവര്‍ കേരളത്തിലില്ല'; സി പി എം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

ഈ പാര്‍ടിയുടെ പ്രവര്‍ത്തനം സുതാര്യമായിരിക്കണം എന്നു പഠിപ്പിച്ച നരേന്ദ്ര മോദിയുടെയും അഖിലേന്‍ഡ്യാ നേതാക്കളുടെയുമെല്ലാം ആശീര്‍വാദത്തോടെ തന്നെയാണ് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകേണ്ടത്. അത് അങ്ങനെത്തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട-എന്നും ശോഭ പറഞ്ഞു.

Keywords:  Shobha Surendran Against CPM Leader P Jayarajan's Statement, Kozhikode, News, Politics, Shobha Surendran, Criticized, P Jayarajan, CPM, BJP Leader, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia