ദിവസങ്ങൾക്ക് മുമ്പ് ബീഹാറിലെ മാൻപൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിൽ യുവാവ് സ്റ്റണ്ട് വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും വൈറലാവുകയും ചെയ്തതോടെ ആർപിഎഫ് സംഘം ഇടപെടുകയും കഴിഞ്ഞ ഞായറാഴ്ച മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്താണ് നിയമം പറയുന്നത്?
ട്രെയിനിലോ പ്ലാറ്റ്‌ഫോമിന്റെ അരികിലോ യാത്ര ചെയ്യുമ്പോൾ ജീവൻ അപകടത്തിലാക്കി സെൽഫികൾ എടുക്കുകയോ റീലുകൾ എടുക്കുകയോ വീഡിയോകൾ റെക്കോർഡുചെയ്യുകയോ ചെയ്യുന്നത് 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 145, 147 പ്രകാരം ശിക്ഷാർഹമാണ്. ഇത് പ്രകാരം കുറഞ്ഞത് ആയിരം രൂപ പിഴയും ആറ് മാസം തടവും ലഭിക്കാം. അതേ സമയം റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ അരികിലുള്ള മഞ്ഞ ലൈൻ കടന്നാൽ 500 രൂപ പിഴ ഈടാക്കാം. കൂടാതെ ഒരു മാസം ജയിലിൽ കിടക്കേണ്ടിയും വന്നേക്കാം.
ഇക്കാര്യങ്ങളും അറിയുക
റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം പാളം ക്രോസ് ചെയ്യുന്നതും കുറ്റകരമാണ്. ട്രെയിനിൽ പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ടോയ്‌ലറ്റിൽ പോലും സിഗരറ്റോ ബീഡിയോ വലിക്കാൻ പാടില്ല. റെയിൽവേ നിയമത്തിലെ സെക്ഷൻ 167 പ്രകാരം പുകവലി ശിക്ഷാർഹമാണ്. എൽപിജി സിലിൻഡറുകൾ, ആസിഡ്, പടക്കം അല്ലെങ്കിൽ തീപിടിക്കുന്ന വസ്തുക്കൾ തുടങ്ങിയവ ട്രെയിനിലെ നിരോധിത വസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി യാത്ര ചെയ്യുന്നത് റെയിൽവേ ആക്ട് 1989 സെക്ഷൻ 165 പ്രകാരം കുറ്റകരമാണ്. ഇതിന് 1000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും.
Keywords: News, National, New Delhi, Indian Railway, Train, Railway Rules, Youth, Arrest, Policy guidelines for still or video photography in Railways.