Chief Minister | 'പോഷക സമൃദ്ധമായ കള്ള് കുടിച്ച് വണ്ടി ഓടിച്ചാല്‍ പൊലീസ് പിടിക്കുമോ?'; 'ചാന്ദ്‌നി ക്രൂരപീഡനത്തിന് ഇരയായത് അവന്‍ മോന്തിയ കള്ളിന്റെ ലഹരിയിലായിരുന്നു'; കള്ള് പോഷക സമൃദ്ധമാണെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനയെ ട്രോളിയും വിമര്‍ശിച്ചും നെറ്റിസന്‍സ്

 


തിരുവനന്തപുരം: (www.kvartha.com) കള്ള് പോഷക സമൃദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെയും പ്രസ്താവനയെ ട്രോളിയും വിമര്‍ശിച്ചും സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍. പോഷക സമൃദ്ധമായ കള്ള് കുടിച്ച് വണ്ടി ഓടിച്ചാല്‍ പൊലീസ് പിടിക്കുമോ? എന്നായിരുന്നു രസകരമായ ഒരു പ്രതികരണം. 'ഇതില്‍ വിറ്റാമിന്‍ എ, ബി സി, ഡി ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ ഷാപില്‍ മാത്രമല്ല, സ്‌കൂളിലും പോയിട്ടുണ്ട്', ഒരു ഉപയോക്താവ് ഫേസ്ബുകില്‍ കുറിച്ചു.
        
Chief Minister | 'പോഷക സമൃദ്ധമായ കള്ള് കുടിച്ച് വണ്ടി ഓടിച്ചാല്‍ പൊലീസ് പിടിക്കുമോ?'; 'ചാന്ദ്‌നി ക്രൂരപീഡനത്തിന് ഇരയായത് അവന്‍ മോന്തിയ കള്ളിന്റെ ലഹരിയിലായിരുന്നു'; കള്ള് പോഷക സമൃദ്ധമാണെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും പ്രസ്താവനയെ ട്രോളിയും വിമര്‍ശിച്ചും നെറ്റിസന്‍സ്

പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിന് പകരം നല്ല പോഷക സമൃദ്ധമായ ഇളം കള്ള് കലക്കികൊടുക്കാമെന്നുള്ള ട്രോളുകളും പ്രചരിച്ചു. ഇനിയിപ്പോള്‍ സ്‌കൂളുകളില്‍ ഇളം കള്ള് വിതരണം ചെയ്യുന്ന അവസ്ഥ ഉണ്ടാവുമോ എന്ന് ചോദിച്ചവരുമുണ്ട്. മലയാളികള്‍ ഇതും തൊണ്ട തൊടാതെ വിഴുങ്ങി നവോഥാന കേരളത്തിന്റെ ഖജനാവ് നിറയക്കണമെന്നായിരുന്നു മറ്റൊരു പ്രതികരണം. 'ചെത്തിയിറക്കിയ ഉടനെ ചില്ല് കുപ്പികളിലാക്കി വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കണം, പോഷക സമൃദ്ധി എല്ലാ വീടുകളിലും എത്തട്ടെ', ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു.

'ആ പോഷകാഹാരം കുടിപ്പിച്ചിട്ട് വണ്ടിയില്‍ റോഡിലൂടെ പോയാല്‍ പിടിച്ച് പെറ്റിയടിച്ച് ഖജനാവ് നിറക്കാന്‍ ഉള്ള അവസാനത്തെ അടവ്', എന്ന് 'കണ്ടുപിടിച്ചു' ചിലര്‍. കള്ള് മാത്രമല്ല, മയക്കുമരുന്ന് കൂടി പോഷകാഹാരത്തില്‍ പെടുത്തണമെന്ന് ചിലര്‍ വാദിച്ചപ്പോള്‍ 'നാളെ മുതല്‍ പാല് നിര്‍ത്തി എല്ലാവരും കള്ളുകുടിക്കുക', എന്ന് ആഹ്വാനം ചെയ്തവരുമുണ്ട്.

ട്രോളുകള്‍ക്കൊപ്പം തന്നെ വിമര്‍ശനവും ശക്തമാണ്. ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയും വിഷയത്തില്‍ ചര്‍ച്ചയായി. 'ചാന്ദ്‌നി കൊല്ലപ്പെടും മുമ്പ്, ആ അഞ്ച് വയസുകാരി, ക്രൂരപീഡനത്തിന് ഇരയായത് അവന്‍ മോന്തിയ കള്ളിന്റെ ലഹരിയിലായിരുന്നു. വേസ്റ്റ് കൂനയില്‍ അവള്‍ പിടഞ്ഞു പിടഞ്ഞു മരിക്കുന്ന ഓരോ നിമിഷവും പൊലീസിന് കൊലയാളിയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ കഴിയാതെ പോയത് അവന്‍ മോന്തിയ കള്ളിന്റെ കിക് മാറാത്തത് കൊണ്ടായിരുന്നു', ഒരു ഉപയോക്താവ് കുറിച്ചു.

എന്തെല്ലാം നല്ല കാര്യങ്ങള്‍ ഈ നാട്ടില്‍ ചെയ്യാന്‍ ഇനിയുണ്ട്, എന്തിനാണ് സമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ എന്നായിരുന്നു മറ്റൊരു വിമര്‍ശനം. വരും തലമുറക്ക് നല്ല മാതൃകയാകേണ്ട മുഖ്യമന്ത്രി തന്നെ ഇങ്ങിനെയാണങ്കില്‍ കേരളം മദ്യപാനികളുടെ സ്വന്തം നാടാകാന്‍ അധികകാലം വേണ്ടെന്ന് പ്രതികരിച്ചവരുമുണ്ട്.

കണ്ണൂര്‍ നായനാര്‍ അകാഡമിയില്‍ ജില്ല വികസന സെമിനാറിന്റെ ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എല്ലാ നാടിനും സ്വന്തമായ മദ്യം ഉണ്ട്. നമ്മുടെ നാട്ടില്‍ അത് കള്ളാണ്. അതെങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇളം കള്ളില്‍ ലഹരിയുണ്ടാകില്ല. ഇത് കള്ളിനെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇളം കള്ള് പോഷക സമൃദ്ധമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നുമാണ് ഇപി ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞത്. കള്ള് ലികര്‍ അല്ല. കള്ള് യഥാര്‍ഥത്തില്‍ നല്ലൊരു പോഷകാഹാര വസ്തുവാണ്. അത് രാവിലെ എടുത്ത ഉടന്‍തന്നെ കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Chief Minister, Social Media, Netizens, Troll, Kerala News, Malayalam News, Pinarayi Vijayan, EP Jayarajan, Toddy, Netizens troll and criticize statements of Chief Minister and EP Jayarajan about toddy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia