Milan Kundera | വിഖ്യാത ചെക് റിപബ്ലികന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു

 


പ്രാഗ്: (www.kvartha.com) വിഖ്യാത ചെക് റിപബ്ലികന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പാരീസില്‍ വെച്ചായിരുന്നു അന്ത്യം.

1929 ഏപ്രില്‍ ഒന്നിന് ചെകോസ്ലോവാക്യയിലെ ബര്‍ണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. പിയാനിസ്റ്റും സംഗീതപണ്ഡിതനുമായിരുന്ന ലുഡ് വിക് കുന്ദേരയായിരുന്നു പിതാവ്. കുട്ടിക്കാലത്ത് മിലന്‍ കുന്ദേര പിയാനോ പഠിച്ചിരുന്നു. പിന്നീട് മ്യൂസികോളജിയും പഠിച്ചു. കൗമാരത്തില്‍ അദ്ദേഹം ചെകോസ്ലോവാക്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി.

1948 ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാന്‍ ചേര്‍ന്നു. പിന്നീട് അകാഡമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സില്‍ വിദ്യാര്‍ഥിയായി. പാര്‍ടി വിരുദ്ധ നിലപാടെടുത്തു എന്ന പേരില്‍ 1950 ല്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്നു പുറത്താക്കി. 1956 ല്‍ പാര്‍ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ല്‍ വീണ്ടും പുറത്താക്കി. 1967 ല്‍ എഴുതിയ ദ് ജോക് എന്ന നോവലില്‍ അതിനെപ്പറ്റി സൂചനകളുണ്ട്.

എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമാണ് പലപ്പോഴും കുന്ദേരയ്ക്ക് ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങേണ്ടി വന്നത്. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കുന്ദേര അനഭിമതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പലതവണ പാര്‍ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

അലക്‌സാണ്ടര്‍ ഡ്യൂബ് ചെക് നേതൃത്വം നല്‍കിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തില്‍ കുന്ദേരയും പങ്കാളിയായിരുന്നു. അതാണ് കുന്ദേരയെ വീണ്ടും പുറത്താക്കിയതില്‍ കലാശിച്ചത്. കമ്യൂണിസ്റ്റ് സര്‍കാര്‍ കുന്ദേരയുടെ കൃതികള്‍ നിരോധിച്ചു. 1979 ല്‍ കുന്ദേരയുടെ ചെകോസ്ലോവാക്യന്‍ പൗരത്വം സര്‍കാര്‍ റദ്ദാക്കി.

1979-ല്‍ ചെകോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍കാര്‍ പൗരത്വം നല്‍കി. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക് സര്‍കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി. ചെക് റിപബ്ലികിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരില്‍പോയി കണ്ട് ചെക് പൗരത്വ സര്‍ടിഫികറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ടിഫികറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്.

ദ അണ്‍ബെയറബിള്‍ ലൈറ്റ് നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെകില്‍ നിരോധിക്കപ്പെടുകയും ചെയ്തു. 1988 ലാണ് ചെക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്-ഇമോര്‍ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫികന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

മാധ്യമങ്ങളോട് പൊതുവേ അകലം പാലിച്ചിരുന്ന പ്രകൃതക്കാരനാണ് കുന്ദേര. 1984-ല്‍ ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വീടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ലോകമൊട്ടാകെ ചര്‍ചചെയ്യപ്പെട്ടിരുന്നു. വീട് എന്നത് തനിക്കൊരു അവ്യക്ത ആശയമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വീട്, ദേശം എന്നീ സങ്കല്പങ്ങള്‍ മിഥ്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Milan Kundera | വിഖ്യാത ചെക് റിപബ്ലികന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു

മറവിയ്‌ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ് എന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ് എന്ന നോവലിലെ വാക്യം വ്യാപകമായി ഉദ്ധരിക്കപ്പെട്ട ഒന്നാണ്.

Keywords:  Milan Kundera, Czech Literary Star and Communist Party Outcast, Dies at 94, France, News, Politics, Writer, Media, Embassy, Interview, Novel, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia