Karkidaka Kanji | ചില്ലറക്കാരനല്ല കർക്കിടക കഞ്ഞി; ഔഷധ ഗുണങ്ങളുടെ കലവറ; മലയാളികളുടെ 'ആരോഗ്യ രഹസ്യത്തിന്റെ' വിശേഷങ്ങൾ

 


കൊച്ചി: (www.kvartha.com) ആരോഗ്യം സംരക്ഷിക്കുന്നതിനായി ആയുർവേദ ചികിത്സകളിലേക്ക് തിരിയുന്ന സമയമാണ് കർക്കിടകം. ഇതിൽ പ്രധാനം കർക്കിടക കഞ്ഞിയാണ്. ഇതിന്റെ മറ്റൊരു പേരാണ് ഔഷധ കഞ്ഞി. ശരീരത്തിന് ഗുണം ചെയ്യുന്നതിനാൽ ഇത് ഒരു മരുന്നായും കണക്കാക്കപ്പെടുന്നു. കർക്കിടക കഞ്ഞി തയ്യാറാക്കുന്ന രീതി പല വീടുകളിലും വ്യത്യസ്തമാണ്. മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്.

Karkidaka Kanji | ചില്ലറക്കാരനല്ല കർക്കിടക കഞ്ഞി; ഔഷധ ഗുണങ്ങളുടെ കലവറ; മലയാളികളുടെ 'ആരോഗ്യ രഹസ്യത്തിന്റെ' വിശേഷങ്ങൾ

ഗുണങ്ങൾ

കർക്കിടകത്തിലെ കനത്ത മഴയിൽ താപനില കുറയുകയും രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ പ്രതിരോധശേഷി കുറവാണ്. എല്ലാത്തരം രോഗങ്ങളോടും പോരാടുന്നതിന് ഈ പ്രയാസകരമായ സമയത്ത് ശരിയായ ഭക്ഷണക്രമവും ചികിത്സകളും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. മഴക്കാലത്ത് ആരോഗ്യമുള്ള ശരീരത്തിനായുള്ള അവിഭാജ്യഘടകങ്ങളാണ് കർക്കിടക കഞ്ഞിയും കർക്കിടക ചികിത്സയും. രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ പുനരുജ്ജീവനത്തിന് കഞ്ഞി സഹായിക്കുന്നു.

പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ കഞ്ഞി ഉത്തമമാണ്. കൊഴുപ്പില്ലാത്തതിനാൽ, ഈ വിഭവം ദഹിപ്പിക്കാൻ ശരീരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നതും ശ്രദ്ധേയമാണ്. സന്ധിവാതത്തിനും കഞ്ഞി മികച്ചതാണെന്ന് പറയുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന കഞ്ഞി എല്ലാ പ്രായക്കാർക്കും നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കര്‍ക്കിടകക്കഞ്ഞി.

കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവയും ശമിപ്പിക്കുന്നു. ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകള്‍ക്ക് കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങൾക്ക് കഞ്ഞി മികച്ച പ്രതിവിധിയാണെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു.

ഔഷധങ്ങളുടെ കൂട്ട്

23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഔഷധ കഞ്ഞിയിൽ സാധാരണ ചേർക്കാറുള്ളത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവയും കുറച്ച് നെയ്യും ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്.

എല്ലാ ചേരുവകളും വൃത്തിയായി പായ്ക്ക് ചെയ്തിരിക്കുന്ന കർക്കിടക കഞ്ഞി പാക്കറ്റുകൾ റെഡി ടു കുക്ക് മാർക്കറ്റുകളിൽ ഇപ്പോൾ ലഭ്യമാണ്. ഔഷധി പോലെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കഞ്ഞി പാക്കറ്റുകൾ വിൽക്കുന്നു. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഇത് കുടിക്കണം. ഇവ കുടിക്കുന്ന സമയങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. ഏഴ് ദിവസമാണെങ്കിൽ 14 ദിവസം പഥ്യം പാലിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്.

Keywords: News, Kochi, Kerala, Karkidaka Kanji, Karkidakam, Religion, Hindu Festival, Ramayana Masam,  Karkidaka Kanji Ingredients & Benefits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia