Protests | അദാനി പിന്നോട്ടില്ല; വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കും; സ്ഥലത്ത് വന്‍ സംഘര്‍ഷം; പദ്ധതിയെ എതിര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി, കല്ലേറ്, പൊലീസിന് നേരെയും ആക്രമണം, പരുക്ക്

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ നിര്‍മാണം ശനിയാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ് സര്‍കാരിനു കത്തു നല്‍കിയതോടെ സ്ഥലത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസിനു നേരെ ആക്രണം ഉണ്ടായി. പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ഹൈകോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്നും സമരസമിതി അറിയിച്ചു.

പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പൊലീസുകാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.

രാവിലെ പത്തരയോടെ തുറമുഖനിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയില്‍ നിര്‍മാണസാമഗ്രികള്‍ എത്തിച്ചപ്പോള്‍ ലതീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവര്‍ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെ സമരക്കാരും നിര്‍മാണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ കല്ലേറുണ്ടായി. തുറമുഖ നിര്‍മാണത്തിന് സാധനങ്ങളുമായി എത്തിയ ലോറികള്‍ സ്ഥലത്തുനിന്നും മാറ്റി. ലോറികളുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു പൊട്ടിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലതീന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മാണം മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ സമരപന്തല്‍ പൊളിച്ചു മാറ്റണമെന്നും നിര്‍മാണത്തിന് തടസം ഉണ്ടാകരുതെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

നിര്‍മാണം തുടങ്ങാന്‍ അദാനി ഗ്രൂപ് തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നതോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പൊലീസ് സംഘം ക്യാംപ് ചെയ്തിരുന്നു. നിര്‍മാണത്തിന് പാറയുമായെത്തിയ വാഹനങ്ങള്‍ പ്രധാന കവാടത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.

പ്രതിഷേധക്കാര്‍ നിലത്തു കിടന്ന് പ്രതിഷേധിച്ചു. ലോറികള്‍ക്കു മുന്നില്‍നിന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതോടെ ലോറികള്‍ക്ക് ചുറ്റും നിന്ന് പൊലീസ് സംരക്ഷണമൊരുക്കി. പ്രതിഷേധക്കാര്‍ പൊലീസ് വലയം മറികടന്ന് ലോറികള്‍ക്ക് അടുത്തേക്ക് ചെന്ന് പ്രതിഷേധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പലതവണ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായും സംഘര്‍ഷമുണ്ടായി.

 Protests | അദാനി പിന്നോട്ടില്ല; വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കും; സ്ഥലത്ത് വന്‍ സംഘര്‍ഷം; പദ്ധതിയെ എതിര്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി, കല്ലേറ്, പൊലീസിന് നേരെയും ആക്രമണം, പരുക്ക്


ലോറികള്‍ നിര്‍മാണ സ്ഥലത്തേക്ക് കടത്തി വിടാന്‍ പൊലീസ് നടപടിയെടുക്കണമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടു. വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നാണ് സര്‍കാര്‍ നിലപാട്. മറ്റു ആവശ്യങ്ങള്‍ അംഗീകരിച്ചതായും അധികൃതര്‍ പറയുന്നു.

Keywords: Protest at Vizhinjam as Port Construction Restarts, Thiruvananthapuram, News, Protesters, Clash, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia