Donation | തുക സമാഹരണം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍; ബിജെപിക്ക് സംഭാവന ഇനി ക്യൂആര്‍ കോഡ് വഴി

 


പാലക്കാട്: (www.kvartha.com) തുക സമാഹരണം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്നനിലയില്‍ ബിജെപിക്ക് സംഭാവന ഇനി മതല്‍ ക്യൂആര്‍ കോഡ് വഴി നല്‍കാന്‍ തീരുമാനിച്ചു.

പിരിവ്  ശേഖരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വമാണ് പുതിയ സംവിധാനം നിര്‍ദേശിച്ചതെന്നാണ് സൂചന.

ഒപ്പം, വ്യവസായികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വലിയ തുക സംഭാവന സ്വീകരിക്കാനും പുതിയ സംവിധാനമുണ്ട്. പാര്‍ടി പിരിവ്
ഓഡിറ്റ് ഇനി മുതല്‍ കര്‍ശനവും വിപുലവുമാകും. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ടി ഡിജിറ്റലായി പിരിവ്  സ്വീകരിക്കുന്നതെന്ന് നേതൃത്വം പറഞ്ഞു.

Donation | തുക സമാഹരണം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍; ബിജെപിക്ക് സംഭാവന ഇനി ക്യൂആര്‍ കോഡ് വഴി

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംസ്ഥാന പ്രഭാരിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പ്രമുഖ വ്യവസായികളെയും സ്ഥാപന ഉടമകളെയും ഇക്കാര്യം അറിയിച്ചതായാണ് വിവരം. മുന്‍കൂട്ടി അറിയിച്ച ശേഷം സംസ്ഥാന നേതൃത്വം നിയോഗിക്കുന്ന രണ്ടംഗസംഘത്തിനു മാത്രമേ സംഭാവന നല്‍കാവൂ എന്നും അല്ലാതെ നല്‍കുന്ന പണം, അതു വാങ്ങുന്ന നേതാക്കളുടെ വ്യക്തിപരമായ പിരിവാണെന്നും അതില്‍ പാര്‍ടിക്ക് ഉത്തരവാദിത്തമില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ചിലര്‍ നടത്തുന്ന പിരിവിനെപ്പറ്റി പ്രവര്‍ത്തകര്‍ നേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു പിരിവ്  സംബന്ധിച്ച ആരോപണങ്ങളും കാസര്‍കോട്, വയനാട്, കൊടകര വിവാദ കേസുകളും പരിഗണിച്ചാണ് ഇത്തവണ നടപടികള്‍ കൂടുതല്‍ സുതാര്യവും കര്‍ശനവുമാക്കാന്‍ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയത്.

സംഭാവന ശേഖരിക്കാനെത്തുന്ന പാര്‍ടി പ്രവര്‍ത്തകരാണ് ക്യൂആര്‍ കോഡ് നല്‍കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. 100 കോടി രൂപയാണ് ഇത്തവണ ബിജെപി സംസ്ഥാന ഘടകത്തിന്റെ ടാര്‍ഗറ്റ്. സംഘമായും അല്ലാതെയുമുള്ള പിരിവിന് മറ്റു നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. 1000 രൂപ വരെയുളള സംഭാവന കൂപണ്‍ വഴി സ്വീകരിക്കാമെങ്കിലും അതിനു മുകളിലുളള തുകയ്ക്ക് രസീത് നിര്‍ബന്ധമാക്കി. 10,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ ചെകായി മാത്രമേ വാങ്ങാവൂ എന്നാണ് വ്യവസ്ഥ.

ഇതിനു പുറമെയാണ് അഭ്യുദായകാംക്ഷികള്‍ക്കും പണം ഡിജിറ്റലായി കൈകാര്യം ചെയ്യുന്നവര്‍ക്കും മറ്റും പാര്‍ടിക്ക് നേരിട്ടു സംഭാവന നല്‍കാന്‍ ക്യൂആര്‍ കോഡ് ഏര്‍പെടുത്തിയത്. അത് സംഘടനയുടെ സംസ്ഥാന അകൗണ്ടിലെത്തും. പിരിവ് ശേഖരണ വ്യവസ്ഥകള്‍ പാലിക്കുന്നുവന്ന് ഉറപ്പാക്കാന്‍ നിരീക്ഷണ കമിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

മണ്ഡലം കമിറ്റികള്‍ക്ക് ഇനി പല ബാങ്കുകളില്‍ അകൗണ്ട് ഉണ്ടാവില്ല. പകരം സംസ്ഥാന നേതൃത്വത്തിന് നേരിട്ടു നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഏകീകൃത പിരിവ് സംവിധാനമാണ് ഉണ്ടാവുക. നേരത്തേയുള്ള വ്യവസ്ഥയില്‍ പിരിവ് സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. കോവിഡ് കാലത്ത് പിരിവ് ശേഖരണം ഉണ്ടായിരുന്നില്ല.

ഇത്തവണ ബൂത് തലത്തില്‍ പരമാവധി 25,000 രൂപ, പഞ്ചായത് അല്ലെങ്കില്‍ ഏരിയാ തലത്തില്‍ ഒരു ലക്ഷം രൂപ, നഗരസഭാ പരിധിയില്‍ മൂന്നു ലക്ഷം രൂപ, മണ്ഡലം തലത്തില്‍ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പിരിക്കേണ്ടത്. ബൂത് തലത്തില്‍ ഒരു വ്യക്തിയില്‍നിന്ന് പരമാവധി 1000 രൂപയേ വാങ്ങാവൂ എന്നാണ് നിര്‍ദേശം. അതില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്നവരുടെ പട്ടിക പഞ്ചായത്, അല്ലെങ്കില്‍ ഏരിയാ കമിറ്റിയെ ഏല്‍പിക്കണം.

പഞ്ചായത് കമിറ്റി പരിധിയിലെ ഒരു വ്യക്തിയില്‍നിന്ന് പരമാവധി 5000 രൂപ വരെയേ വാങ്ങാവൂ. മണ്ഡലം കമിറ്റികള്‍ വ്യക്തിയില്‍നിന്ന് 25,000 രൂപയില്‍ കൂടുതല്‍ വാങ്ങരുത്. കൂടുതല്‍ തുക നല്‍കാന്‍ തയാറാകുന്നവരുടെ വിവരം ജില്ലാ കമിറ്റിക്കു കൈമാറണം.

സാധാരണയില്‍നിന്നു വ്യത്യസ്തമായി പാര്‍ടി പിരിവ് ഓഡിറ്റിന് വിപുലമായ പ്രൊഫഷനല്‍ സംഘമാണ് ഇത്തവണ മുതല്‍ ഉണ്ടാവുക. പിരിവ്  കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയും സുതാര്യതയും വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന ട്രഷററുടെ നേതൃത്വത്തില്‍ ചാര്‍ടേഡ് അകൗണ്ടന്റുമാര്‍ മണ്ഡലം, ജില്ലാ, സംസ്ഥാന കമിറ്റികളുടെ ഓഡി
റ്റിങ് പൂര്‍ത്തിയാക്കി റിപോര്‍ട് കേന്ദ്ര കമിറ്റിക്കു നല്‍കി. ദേശീയതലത്തില്‍ ആറ് പ്രൊഫഷനല്‍ ടീമുകളാണ് സംസ്ഥാന ഘടകങ്ങളുടെ ഫണ്ട് ഓഡി
റ്റ് നടത്തുന്നത്.

Keywords: Donate to BJP through QR code, Palakkad, News, Politics, BJP, Allegation, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia