Covid Alert | കോവിഡ്-19: ഇന്‍ഡ്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു; പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം; കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്; 'വ്യാപക ശേഷി കൂടുതലായതിനാല്‍ കരുതല്‍ ഡോസും മാസ്‌കും നിര്‍ബന്ധം'
Oct 18, 2022, 11:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ വീണ്ടും ഭീഷണിയുയര്‍ത്തി കോവിഡ്-19 ന്റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അമേരികയിലും യൂറോപിലും വ്യാപകമായി സ്ഥിരീകരിച്ച ബിഎ.5.2.1.7 അഥവാ ബിഎഫ്.7 ആണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പുനെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണത്രേ ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കോവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപോര്‍ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാതില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുനെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍.
ഇന്‍ഡ്യയില്‍ നിലവില്‍ ബിഎ.5 വകഭേദങ്ങള്‍ മൂലമുള്ള കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവിടെ 80 ശതമാനത്തോളം കേസുകളും ബിഎ.2.75 മൂലമുള്ളതാണ്. ഇപ്പോള്‍ വരുന്ന വകഭേദങ്ങളെല്ലാം തന്നെ ഒമിക്രോണില്‍ നിന്നുള്ളതാണ്. ഇവയെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് കോവിഡ് കേസുകള്‍ ഒന്നിച്ച് ഉയരുന്നതിന് ഇടയാക്കാന്‍ ഒരുപക്ഷെ ഇവയ്ക്ക് സാധിക്കുമെന്നും അതിനാല്‍ തന്നെ പ്രതിരോധം സജീവമാക്കി തുടരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
എല്ലാ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു.
രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ല. എങ്കിലും ശ്രദ്ധ അനിവാര്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാംപിളുകള്‍ അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാംപിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഇന്‍ഫ്‌ലുവന്‍സ കേസുകളും കോവിഡും റിപോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ലുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.