WhatsApp status | കോയമ്പത്തൂര്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് കിട്ടിയതായി അന്വേഷണ സംഘം; മരിച്ച ജമേശ മുബീന്റെ 'വാട്‌സ് ആപ് സ്റ്റാറ്റസ് കണ്ടെടുത്തു'

 


കോയമ്പത്തൂര്‍: (www.kvartha.com) കോയമ്പത്തൂര്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് കിട്ടിയതായി അന്വേഷണ സംഘം. സ്‌ഫോടനത്തില്‍ മരിച്ച ജമേശ മുബീന്റെ വാട്‌സ് ആപ് സ്റ്റാറ്റസ് പൊലീസ് കണ്ടെടുത്തു.

'തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം', 'സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം' എന്നിങ്ങനെയാണ് സ്‌ഫോടനത്തിന്റെ തലേദിവസം ജമേശ മുബീന്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ആയിട്ടത്. എന്നാല്‍ വാട്‌സ് ആപ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

WhatsApp status | കോയമ്പത്തൂര്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന നിര്‍ണായക തെളിവ് കിട്ടിയതായി അന്വേഷണ സംഘം; മരിച്ച ജമേശ മുബീന്റെ 'വാട്‌സ് ആപ് സ്റ്റാറ്റസ് കണ്ടെടുത്തു'


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേശ മുബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്റെ 13 ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേശയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രേഖകള്‍ പലതും കണ്ടെത്തി.

കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കലക്ട്രേറ്റ്, കമിഷണര്‍ ഓഫിസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 75 കിലോ സ്‌ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ദാഇശ് ബന്ധമെന്നും സംശയമുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ജമീശ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ പ്രതികളിലൊരാളായ ഫിറോസ് ഇസ്മഈല്‍ ദാഇശ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ല്‍ ദുബൈയില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്‍ഡ്യയിലെത്തിയ ശേഷവും ഫിറോസ് ദാഇശുമായി ബന്ധം തുടര്‍ന്നിരുന്നതായാണ് കണ്ടെത്തല്‍.

കോയമ്പത്തൂര്‍ ഉക്കടം കാര്‍ സ്‌ഫോടനക്കേസില്‍ ബുധനാഴ്ച കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ചൊവ്വാഴ്ച റിമാന്‍ഡിലായ അഞ്ചു പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പ്രതികള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ പൊലീസ് ഫോറെന്‍സിക് സംയുക്ത അന്വേഷണം നടക്കുകയാണ്. ബോംബ് സ്‌ക്വാഡ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. നഗരത്തില്‍ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാണ്.

ഞായറാഴ്ച പുലര്‍ചെ നാലരയ്ക്ക് കോട്ടൈ ഈശ്വരന്‍ കോവിലിനുമുന്നില്‍ കാറിലുണ്ടായ ഉഗ്രസ്ഫോടനത്തിലാണ് ജമീശ മുബീന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ജമീശയുടെ വീട്ടില്‍നിന്ന് വലിയ അളവില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍കോള്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു.

ഫിറോസ് ഇസ്മഈലിന് പുറമേ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ മുഹമ്മദ് ദല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23), മുഹമ്മദ് റിയാസ് (27), നവാസ് ഇസ്മഈല്‍ (26) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് ദല്‍ഹ 'അല്‍ ഉമ്മ' സ്ഥാപകന്‍ ബാശയുടെ സഹോദരന്‍ നവാബ് ഖാന്റെ മകനാണ്.

കോയമ്പത്തൂരിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ, തമിഴ്‌നാട്ടിലെ നഗരങ്ങളിലും പട്ടണങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രധാന ക്ഷേത്രങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനുകളിലും ആള്‍ത്തിരക്കേറുന്ന സ്ഥലങ്ങളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീവ്രവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനോ ഇക്കാര്യം തള്ളിക്കളയാനോ പൊലീസ് മേധാവികള്‍ തയാറായിട്ടില്ല. സംഭവം നടന്നയുടന്‍ തമിഴ്‌നാട് ഡി ജി പി ശൈലേന്ദ്രബാബു കോയമ്പത്തൂരിലെത്തിയത് സംസ്ഥാന സര്‍കാര്‍ ഇതിനെ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ചെന്നൈയിലെ പ്രധാന ആരാധനാലയങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താനും സുരക്ഷ ഏര്‍പെടുത്താനും സിറ്റി പൊലീസ് കമിഷണര്‍ ശങ്കര്‍ ജവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ സ്ഫോടനമാണെന്നും വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് മറച്ചുവെക്കുകയാണെന്നും സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. അന്വേഷണം എന്‍ ഐ എയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചെന്നും അണ്ണാമലൈ അറിയിച്ചു.

കോയമ്പത്തൂരില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീശ മുബീന് ദാഇശുമായി ബന്ധമുണ്ടെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് സ്ഫോടനം നടത്തിയതെന്നും അണ്ണാമലൈ ആരോപിച്ചു.

ഒക്ടോബര്‍ 21-ന് ഇയാള്‍ ദാഇശിന്റേതിന് സമാനമായ വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. കോയമ്പത്തൂര്‍ പൊലീസ് 50 കിലോഗ്രാം അമോണിയം നൈട്രേറ്റും രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ വിവരങ്ങളും പൊലീസ് മറച്ചുവെക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു.

Keywords: Mubin’s WhatsApp status strengthens suicide blast bid angle, Bomb Blast, Police, Killed, Arrested, Trending, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia