About Resignation | കോണ്‍ഗ്രസിന്റെ ധാര്‍മികത അനുസരിച്ച് തീരുമാനമെടുക്കട്ടെ; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ രാജി ആവശ്യപ്പെടാതെ സിപിഎം

 


തിരുവനന്തപുരം: (www.kvartha.com) സുഹൃത്തായ അധ്യാപകയെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. കോണ്‍ഗ്രസിന്റെ ധാര്‍മികത അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സെക്രടേറിയറ്റിന്റെ നിലപാട്. വിഷയം ചര്‍ച ചെയ്ത സിപിഎം സെക്രടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രീയ ആയുധമാക്കുമെന്നും വിലയിരുത്തി.

About Resignation | കോണ്‍ഗ്രസിന്റെ ധാര്‍മികത അനുസരിച്ച് തീരുമാനമെടുക്കട്ടെ; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ രാജി ആവശ്യപ്പെടാതെ സിപിഎം

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നതോടെ സമ്മര്‍ദത്തിലായിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. യു ഡി എഫ് ഘടകകക്ഷിയായ ആര്‍എംപിയുടെ നേതാവ് കെ കെ രമയടക്കം കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വിശദീകരണം ചോദിച്ചതിനപ്പുറം കൃത്യമായി ഒരു നടപടി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. മുന്നണിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്ന ഒരു പ്രശ്നമായി ഇത് വളര്‍ന്നുവരികയാണ്. അതങ്ങനെ വളരട്ടെ എന്നുതന്നെയാണ് സിപിഎമും കാണുന്നത്.

കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമിനുള്ളത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്‍ദോസിന്റെ രാജി അനിവാര്യമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഗുരുതര ആരോപണം നേരിടുന്ന കുന്നപ്പിള്ളിയെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നത് കോണ്‍ഗ്രസിന് അസാധ്യമായിരിക്കും.

ഇത്തരം ചില പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരും പലതവണ എല്‍ദോസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലഭ്യമായ വിവരം. എല്‍ദോസ് ഒരു പരിപാടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നേതാക്കളുടെ താക്കീതും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്‍ദോസിന്റെ രാജി എന്ന നിലപാടിലേക്കുതന്നെ കോണ്‍ഗ്രസിന് പോകേണ്ടിവരും. അത് എത്ര പെട്ടെന്നുണ്ടാകും എന്നത് മാത്രമാണ് വിഷയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌കൂള്‍ അധ്യാപികയുടെ പരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ യുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുള്ളത്. ഒന്നിലേറെത്തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിനും മര്‍ദിച്ചതിനും നേരത്തേ കോവളം പൊലീസ് എം എല്‍ എ യുടെ പേരില്‍ കേസെടുത്തിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനിടെയാണ് എം എല്‍ എ ഒന്നിലേറെത്തവണ പീഡിപ്പിച്ചെന്ന കാര്യം യുവതി വെളിപ്പെടുത്തിയത്.

ജൂലായ് മുതല്‍ എം എല്‍ എ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് മൊഴി. പരാതിയില്‍നിന്നും പിന്മാറാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നതായി യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഹണിട്രാപില്‍പ്പെടുത്തി തന്നെ കുടുക്കാന്‍ യുവതി ശ്രമിച്ചെന്നാണ് എം എല്‍ എ യുടെ പരാതി. യുവതിയുടെ പേരില്‍ ഒട്ടേറെ കേസുകളുണ്ടെന്നും ആരോപിച്ചിരുന്നു.

അതേസമയം, എല്‍ദോസ് കുന്നിപ്പിള്ളി എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എവിടെയാണെന്ന് പാര്‍ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതിനിടെ, ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് എംഎല്‍എ അയച്ച വാട്‌സ് ആപ് സന്ദേശം പുറത്ത് വന്നു. വ്യാഴാഴ്ച പുലര്‍ചെ 2.20 ന് ആണ് സന്ദേശം അയച്ചിരിക്കുന്നത്. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സാക്ഷിയ്ക്ക് എംഎല്‍എ സന്ദേശമയച്ചത്.

പ്രധാന സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിനാണ് സമ്മര്‍ദ സന്ദേശങ്ങള്‍ അയച്ചത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചെന്നും അതിന് ദൈവം നിനക്കും കുടുംബത്തിനും തക്കതായ മറുപടി നല്‍കുമെന്നുമാണ് സന്ദേശം. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വന്തം ചിന്തിക്കുക, താന്‍ അതിജീവിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

Keywords: CPM does not demand resignation of Eldos Kunnappilly MLA, Thiruvananthapuram, News, Politics, Congress, Trending, Resignation, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia