Cement price | സിമന്റ് വില പൊള്ളുന്നു; സാധാരണക്കാർക്ക് തിരിച്ചടി; നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്ക്

 


കണ്ണൂര്‍: (www.kvartha.com) സിമന്റിന്റെ അനിയന്ത്രിതമായ വിലക്കയറ്റം നിര്‍മാണ മേഖലയെ നിശ്ചലമാക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ നിര്‍മാണ മേഖല മാന്ദ്യത്തില്‍ നിന്നും അല്‍പം ഉണര്‍ന്നുവെങ്കിലും സിമന്റ് വില ഒറ്റയടിക്ക് കൂട്ടിയത് ഈ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കരാറുകാര്‍ പറയുന്നു. ചെറുകിട കരാറുകാരെയാണ് സിമന്റ് വിലവര്‍ധനവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
                           
Cement price | സിമന്റ് വില പൊള്ളുന്നു; സാധാരണക്കാർക്ക് തിരിച്ചടി; നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്ക്

ചെറുകിട കെട്ടിട, വീടുനിര്‍മാണങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഒരു ബാഗ് സിമന്റിന് 480 രൂപയാണ് വില. ചെറുകിടക്കാര്‍ക്ക് കയറ്റിറക്ക് കൂലിയായ 12 രൂപയുള്‍പെടെ 500രൂപയാണ് കൊടുക്കേണ്ടിവരുന്നത്. ഹോള്‍സെയില്‍ വിലയ്ക്കു സിമന്റ് കംപനികള്‍ സൈറ്റില്‍ ഇറക്കികൊടുക്കുന്നുണ്ടെങ്കിലും ചുരുങ്ങിയത് നൂറ് ചാക്ക് സിമന്റെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

25 ശതമാനം വിലയാണ് ഒറ്റയടിക്ക് സിമന്റ് കംപനികള്‍ ഒറ്റയടിക്കു കൂട്ടിയത്. മഴമാറി നിര്‍മാണ സീസണ്‍ തുടങ്ങിയതോടെയാണ് ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനവുമായി നിര്‍മാണ കംപനികള്‍ മുമ്പോട്ട് പോകുന്നത്. എസിസി, അംബുജാ സിമന്റുകളുടെ ഉടമസ്ഥതാവകാശം അദാനി ഏറ്റെടുത്തതോടെയാണ് ഈ മേഖലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ബ്രാന്‍ഡുകള്‍ക്കും 60 മുതല്‍ 90 രൂപവരെയാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്.

ഭൂരിഭാഗം സിമന്റ് കംപനികളും പ്രവര്‍ത്തിക്കുന്നത് തമിഴ്‌ നാട്ടിലാണെന്നതാണ് സിമന്റ് വിലവര്‍ധനവില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖല തളരാന്‍ കാരണങ്ങളിലൊന്ന്. വിപണിയില്‍ വിലകൂട്ടാന്‍ മത്സരിക്കുന്നത് ഈ സിമന്റ് കംപനികള്‍ തന്നെയാണ്. എന്നാല്‍ ഇതുപ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍കാര്‍ പാലക്കാട് നിന്നും മലബാര്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും വിപണിയില്‍ കിട്ടാക്കനിയായി മാറിയതാണ് വ്യാപാരികളെയും കരാറുകാരെയും വലയ്ക്കുന്നത്.

മലബാറെന്നു പേരിലുണ്ടെങ്കിലും മലബാര്‍ ഭാഗത്ത് പ്രത്യേകിച്ചു വടക്കന്‍ കേരളത്തില്‍ ഈ സിമന്റ് എത്തുന്നില്ല. വിപണിയില്‍ മറ്റുസിമന്റുകള്‍ വിലകൂട്ടുമ്പോള്‍ മലബാര്‍ ഉല്‍പാദനം കൂട്ടാത്തത് വന്‍കിടക്കാരുടെ ചൂഷണത്തെ ഒത്താശ ചെയ്തു കൊടുക്കാനാണെന്നാണ് വ്യാപാരികളുടെ ആരോപണം. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം ബാങ്കുള്‍പെടെ മലബാറിന്റെ ഡീലര്‍ഷിപെടുത്തിരുന്നുവെങ്കിലും സിമന്റിന്റെ ലഭ്യതക്കുറവ് കാരണം മതിയാക്കുകയായിരുന്നു.

കുത്തക സിമന്റ് കംപനികള്‍ നാള്‍ക്കുനാള്‍ വിലവര്‍ധിക്കുമ്പോഴും സര്‍കാര്‍ ഇടപെടാനോ വിലകുറപ്പിക്കാനോ തയ്യാറാകുന്നില്ലെന്നാണ് പ്രൈവറ്റ് ബില്‍ഡിറ്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നത്. സര്‍കാരിന് നികുതിവരുമാനമായി നിര്‍മാണ മേഖലയില്‍ നിന്നും കോടികള്‍ ലഭിക്കുന്നുണ്ടെങ്കിലും തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ മേഖലയെ സഹായിക്കാന്‍ ഇടപെടുന്നില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. സിമന്റിനു മാത്രമല്ല മറ്റു നിര്‍മാണ ഉപകരണങ്ങളായ കമ്പി, എംസാന്‍ഡ്, ജെല്ലി എന്നിവയ്ക്കും നാള്‍ക്കു നാള്‍ വിലവര്‍ധിക്കുകയാണ്. ഇതിനോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ കൂലികുത്തനെ കൂട്ടിയതും സാധാരണക്കാര്‍ക്ക് വന്‍തിരിച്ചടിയായി മാറിയിട്ടുണ്ട്.

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വര്‍ധിച്ചുവരുന്ന സിമന്റ് വിലവര്‍ധനവ് തടയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പൈവ്രറ്റ് ബില്‍ഡിങ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 20ന് കലക്ടറേറ്റ് മാര്‍ച് നടത്തും. രാവിലെ പത്തിന് സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നുമാരംഭിക്കുന്ന മാര്‍ച് കലക്ടറേറ്റിന് മുമ്പിൽ സിപിഎം ജില്ലാസെക്രടറി എംവി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ട്രഷറര്‍ ടി മനോഹരന്‍, ജില്ലാ പ്രസിഡന്റ് സി മോഹനന്‍, എ അശോകന്‍, സിപി രാജന്‍, സിവി ശശി എന്നിവര്‍ പങ്കെടുത്തു.

Keywords:  Cement price hike sustains, Kannur, Kerala, News, Top-Headlines, Price, Hike, COVID19, CPM, Secretary, workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia