Dead Bodies | ധര്‍മ്മടം ബീചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ച ഗൂഡല്ലൂര്‍ സ്വദേശികളായ യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Oct 26, 2022, 20:00 IST
തലശ്ശേരി: (www.kvartha.com) ദീപാവലി അവധി ആഘോഷിക്കാനെത്തിയപ്പോള്‍ കടലില്‍ വീണുമരിച്ച ഗൂഡല്ലൂര്‍ സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്ച ധര്‍മ്മടം ചാത്തോടം ബീചില്‍ കുളിക്കാനിറങ്ങിയ ഗൂഡല്ലൂര്‍ എസ് എഫ് നഗറിലെ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23). എന്നിവരാണ് ദാരുണമായി മുങ്ങി മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുഴപ്പിലങ്ങാട് ബീച് സന്ദര്‍ശനത്തിനിടെ ഇവര്‍ ചാത്തോത്ത് ബീചിലെത്തിയത്. ഇലക്ട്രികല്‍ ജോലിക്കാരായ അഖിലും സുനീഷും ഉള്‍പെടെ ഏഴുപേരാണ് ദീപാവലി ആഘോഷിക്കാനായി കേരളത്തിലെത്തിയത്. വയനാട്ടിലും മാഹിയിലും സഞ്ചരിച്ച ശേഷമാണ് ഇവര്‍ ചാത്തോടം ബീചിലെത്തിയത്.
കൂട്ടത്തിലുള്ള അഞ്ചുപേര്‍ മറ്റൊരിടത്ത് നിന്ന് കടല്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെയാണ് അഖിലും സുനീഷും ബീചില്‍ കുളിക്കാനിറങ്ങിയത്. ഒന്നിച്ചുള്ളവര്‍ തിരിച്ചെത്തിയിട്ടും അഖിലിനെയും സുനീഷിനെയും കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും വസ്ത്രങ്ങള്‍ തീരത്ത് കണ്ടെത്തുകയായിരുന്നു. പരിഭ്രാന്തരായ കൂട്ടുകാര്‍ വിളിച്ചുകൂവി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരും മീന്‍ പിടുത്തത്തൊഴിലാളികളും ബോട് ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയുകയായിരുന്നു. കോസ്റ്റല്‍ ബോട്, മുങ്ങല്‍ വിദഗ്ദ്ധര്‍, മട്ടാമ്പ്രത്തെ രക്ഷാപ്രവര്‍ത്തകന്‍ മന്‍സൂര്‍ എന്നിവര്‍ നടത്തിയ സംയുക്ത തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അഴിമുഖത്ത് നിന്ന് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെ ഒഴിവാലി പൊളിക്കപ്പല്‍ പരിസരത്തുനിന്നും സുനീഷിന്റെ മൃതദേഹവുംം കണ്ടെത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റുകയായിരുന്നു.
കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ് ടി വി, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഗൂഡല്ലൂരില്‍ നിന്നും ഇരുവരുടെയും ബന്ധുക്കളെത്തിയതിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.