Chopper Crash | അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക തകരാറെന്ന് പ്രാഥമിക നിഗമനം; 'തൊട്ടുമുന്‍പ് പൈലറ്റ് അപായ സന്ദേശമയച്ചു'; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
Oct 22, 2022, 13:09 IST
ഇറ്റാനഗര്‍: (www.kvartha.com) അരുണാചല്‍പ്രദേശിലെ അപര്‍ സിയാങ് ജില്ലയില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ജവാനടക്കം അഞ്ച് സൈനികര്‍ മരിക്കാനിടയായ അപകടത്തിന് കാരണം സാങ്കേതിക തകരാറെന്ന് കണ്ടെത്തല്‍. കോപ്റ്റര്‍ തകര്‍ന്ന് വീഴുന്നതിന് തൊട്ടുമുമ്പ് പൈലറ്റില്‍ നിന്നും അപായ സന്ദേശം ലഭിച്ചിരുന്നുവെന്നാണ് റിപോര്‍ട്.
കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിന് കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കും. സാങ്കേതിക പ്രശ്‌നം ഉണ്ടായെന്നാണ് എയര്‍ ട്രാഫിക് കന്‍ട്രോളിന് പൈലറ്റിന്റെ സന്ദേശം ലഭിച്ചതെന്നും ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും സൈന്യം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.40ന് സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് അപകടത്തില്‍പെട്ടത്. ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം.
ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപോര്‍ടുകള്‍. അതിനാല്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. കരസേനയ്ക്ക് പുറമേ വ്യോമസേനയും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കാസര്‍കോട് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് അപകടത്തില്‍ മരിച്ച നാല് പേരില്‍ ഒരാള്‍. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോനിക് ആന്‍ഡ് മെകാനികല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. അശ്വിന്റെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിച്ചേക്കും.
അതേസമയം, ഈ മാസം രണ്ടാം തവണയാണ് സേനാ കോപ്റ്റര്‍ അരുണാചലില്‍ അപകടത്തില്‍പെടുന്നത്. ഒക്ടോബര്‍ അഞ്ചിനുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.