Cannabis smuggling | 'ബ്ലേഡുകാരന്റെ ഉപദേശം കേട്ട് കഞ്ചാവ് കടത്തി; കന്നിക്കടത്ത് തന്നെ പൊളിഞ്ഞു'; 2 പേർ പിടിയിൽ

 


പാലക്കാട്: (www.kvartha.com) 'പണയപ്പെടുത്തിയ വാഹനം തിരികെ കിട്ടാന്‍ ബ്ലേഡുകാരന്‍ ഉപദേശിച്ചത് കഞ്ചാവ് കടത്തിന്റെ ഇടനിലക്കാരനാകാന്‍, കമീഷന്‍ മോഹിച്ച് യുവാക്കള്‍ ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ക‍ഞ്ചാവ് കടത്താനിറങ്ങി. ഒടുവില്‍ ഏഴരക്കിലോ കഞ്ചാവുമായി പിടിയിൽ', പാലക്കാട് നിന്ന് അധികൃതർ പുറത്തുവിടുന്ന വിവരം ഞെട്ടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ രഞ്ജീഷും എറണാകുളം ജില്ലയിലും വിമല്‍ രഘുവുമാണ് പാലക്കാട് ഒലവക്കോടില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സിന്റെ പിടിയിലായത്.
  
Cannabis smuggling | 'ബ്ലേഡുകാരന്റെ ഉപദേശം കേട്ട് കഞ്ചാവ് കടത്തി; കന്നിക്കടത്ത് തന്നെ പൊളിഞ്ഞു'; 2 പേർ പിടിയിൽ

അധികൃതർ പറയുന്നതിങ്ങനെ: 'വിമല്‍ രഘുവിന്റെ ഇനോവ ഒരു ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. ബ്ലേഡുകാരനോട് പറഞ്ഞ അടവെല്ലാം തെറ്റി. തിരിച്ചെടുക്കാന്‍ യാതൊരു മാര്‍ഗവുമില്ല. പല വഴികള്‍ ആലോചിച്ചെങ്കിലും ബ്ലേഡുകാരന്‍ തന്നെ വിമലിനോട് യഥാര്‍ഥ ബുദ്ധി ഉപദേശിച്ചു. 'ഞാനൊരു മൊബൈല്‍ നമ്പര്‍ തരാം. അതില്‍ വിളിക്കുക. ആന്ധ്ര വരെ പോകുക. മടങ്ങി വന്ന് കഞ്ചാവ് പൊതി ആലുവയില്‍ എത്തിച്ചാലുടന്‍ വാഹനം തിരികെത്തരും', ഏറെ ആഗ്രഹത്തോടെ വിമല്‍ രഘു സുഹൃത്തായ രഞ്ജീഷിനെയും കൂട്ടി ആന്ധ്രയ്ക്ക് വണ്ടി കയറി. കമീഷന്‍ തുകയില്‍ ഒരുഭാഗം കടം വാങ്ങിയതില്‍ മടക്കി നല്‍കാനുള്ള ഒന്നര ലക്ഷത്തില്‍ കുറവ് ചെയ്യാമെന്ന് രഞ്ജീഷും കരുതി.

വിശാഖപട്ടണത്തെത്തി കടയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതി വാങ്ങി. എത്ര കിലോഗ്രാമുണ്ടെന്ന് പോലും അന്വേഷിക്കാതെ കേരളത്തിലേക്കുള്ള ധന്‍ബാദ് എക്സ്പ്രസില്‍ ഓടിക്കയറി. ടിടിഇ പരിശോധനയ്ക്കെത്തിയപ്പോള്‍ പിഴ അടച്ച് ടികറ്റ് വാങ്ങി യാത്ര തുടര്‍ന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആന്ധ്രയിലെ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കണ്ടു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവില്‍ നാല് കിലോഗ്രാം ഉദ്യോഗസ്ഥര്‍ പിടികൂടി. ഞങ്ങളുടെതല്ലെന്ന് അറിയിച്ച് ഇരുവരും രക്ഷപ്പെട്ടു. എന്നാല്‍ ഒലവക്കോടെത്തിയപ്പോള്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും ചേര്‍ന്ന് കയ്യോടെ പിടികൂടി'.

കന്നിക്കടത്ത് തന്നെ പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരും. ഒരുതവണ പോലും കഞ്ചാവ് ഉപയോഗിക്കാതെ കിട്ടുന്ന ലാഭത്തില്‍ കണ്ണുടക്കിയാണ് പരിചയമില്ലാത്ത പണിക്കിറങ്ങിയതെന്നാണ് ഇരുവരുടെയും മൊഴിയെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇവര്‍ കഞ്ചാവ് കൈമാറാന്‍ ലക്ഷ്യമിട്ടിരുന്നതായി പറയുന്ന മൊത്ത വില്‍പനക്കാരനെയും ബുദ്ധി ഉപദേശിച്ചതായി ആരോപണമുള്ളയാളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia