M V Jayarajan Says | 'ശവംതീനി പ്രയോഗത്തില്‍ അനുയോജ്യന്‍ കെ സുധാകരന്‍ തന്നെ'; തിരിച്ചടിച്ച് എം വി ജയരാജന്‍

 


പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരില്‍ കെ സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ അതിശക്തമായി തിരിച്ചടിച്ച് സിപിഎം നേതാവ് എം വി ജയരാജന്‍. 'ശവംതീനി' എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്‍ ആരോപിച്ചു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെ വധിക്കാനായി തന്റെ അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ പെടുന്നയാളുമായ ഫര്‍സീന്‍ മജീദിനെ ആകാശ യാത്രയ്ക്കയച്ചതിന് പിന്നിലും കെപിസിസി അധ്യക്ഷനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  
M V Jayarajan Says | 'ശവംതീനി പ്രയോഗത്തില്‍ അനുയോജ്യന്‍ കെ സുധാകരന്‍ തന്നെ'; തിരിച്ചടിച്ച് എം വി ജയരാജന്‍

1995-ല്‍ ഇപി ജയരാജനെ വെടിവച്ചു കൊല്ലാന്‍ തോക്കും പണവും നല്‍കി ക്വടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരനായിരുന്നുവെന്ന് പൊലീസ് പിടിയിലായ പ്രതികള്‍ തന്നെ പറഞ്ഞ കാര്യമാണ്. നാല്‍പ്പാടി വാസു കൊലക്കേസിലെ പ്രതി സുധാകരനാണെന്ന് മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സാക്ഷ്യപ്പെടുത്തുന്നു. സേവറി ഹോടെല്‍ തൊഴിലാളി നാണുവിനെ വധിച്ചതും കോ-ഓപറേറ്റീവ് പ്രസില്‍ വി പ്രശാന്തനെയും, ചൊവ്വ കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കില്‍ സി വിനോദനെയും വെട്ടിനുറുക്കിയതും പരേതനായ ടി കെ ബാലന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞതും മകന്‍ ഹിതേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും സുധാകരന്റെ ഗുണ്ടാപ്പടയുടെ അക്രമത്തിന്റെ ഫലമായിരുന്നു.

ഡിസിസി അംഗവും ഓടോറിക്ഷ തൊഴിലാളിയുമായിരുന്ന പുഷ്പരാജനെ വെട്ടിനുറുക്കിയതിന് പിന്നിലും മറ്റാരുമായിരുന്നില്ല. സ്വന്തം പാര്‍ടിക്കാരെ ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയും സ്ഥാനം നേടിയ നേതാവാണ് കെ സുധാകരനെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞകാര്യം ആരും മറന്നിട്ടില്ല. ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് എന്ന ആരോപണം കോണ്‍ഗ്രസുകാര്‍ തന്നെ നേരത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത് ലാലിന്റെ കുടുംബത്തിന് നല്‍കിയത് കേവലം 25,000 രൂപ മാത്രമായിരുന്നു എന്ന് ആക്ഷേപം ഉന്നയിച്ചത് മുന്‍ ഡിസിസി പ്രസിഡന്റാണ്.

ഈ ആക്ഷേപം ഉന്നയിച്ചതുകൊണ്ടാണ് പി രാമകൃഷ്ണന് ഡിസിസി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ ഒരുദിവസം മുഴുവന്‍ കുത്തിയിരിക്കേണ്ടി വന്നത്. കാപ്പാട് വസന്തന്‍ കുടുംബസഹായ തുക പിരിച്ചിട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചത് ബന്ധുക്കളാണ്. രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സിപിഎമിനില്ല. ധനരാജ് സഹായ നിധിയിൽ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് തുക നല്‍കിയതും, വീട് നിര്‍മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ തുക ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് തുക പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപ്. റൂറല്‍ ബാങ്കില്‍ ധനരാജിന്റെ പേരിലുള്ള കടം നേരത്തെ കൊടുത്തുതീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ടി നല്‍കുകയും ചെയ്യും.

കെ സുധാകരന്‍ വനം മന്ത്രിയായിരിക്കുമ്പോള്‍ നിയമസഭാ അംഗങ്ങള്‍ എഴുതിക്കൊടുത്ത് സഭയിലുന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കാതിരുന്നയാളാണ് ഇപ്പോള്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നത്. ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ വിലയ്ക്കു വാങ്ങാന്‍ രൂപീകരിച്ച കരുണാകരന്‍ സ്മാരക എജുകേഷനല്‍ സൊസൈറ്റിയുടെ പേരില്‍ വിദേശത്തു നിന്നും പിരിച്ച 17 കോടി രൂപ കാണാനില്ലെന്ന് മാത്രമല്ല, സ്‌കൂള്‍ വാങ്ങിയിട്ടുമില്ല. പിരിച്ച പണം എവിടെയെന്ന് ഡിസിസി യോഗത്തില്‍ പലരും ചോദ്യമുന്നയിച്ചു. ആരോപണം ഉന്നയിച്ച ചിലര്‍ ഇപ്പോള്‍ ഡിസിസിയില്‍ നിന്നും പുറത്താക്കപ്പെട്ടു. കെഎം ശാജിയെ പോലെ മണിമാളിക നടാലില്‍ പണിത കെപിസിസി പ്രസിഡന്റിനെതിരെ ആരോപണമുന്നയിച്ചത് സി.പിഎമുകാരനല്ല, സ്വന്തം പാര്‍ടിക്കാരനാണ്. ഡിസിസി ഓഫീസിന് വേണ്ടി വിദേശത്തു നിന്നും സമാഹരിച്ച തുക എന്തുചെയ്തു എന്ന ചോദ്യവും ചില കോണ്‍ഗ്രസ് നോതാക്കള്‍ ഉന്നയിക്കുകയുണ്ടായി.


പിണറായി വിജയനെ 'പട്ടി' എന്നാക്ഷേപിച്ച കെ സുധാകരന്‍ മറ്റൊരു കുറ്റവും പറയാനില്ലാത്ത ആളാണ്. കമ്യൂണിസ്റ്റുകാരനെന്ന് പറയുമ്പോള്‍ അവസരവാദിയായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മനോനിലയെ കുറിച്ചാണ് ജനങ്ങള്‍ ചിന്തിക്കുക. കൊലപാതക രാഷ്ട്രീയത്തിന്റെയും തുക വെട്ടിപ്പിന്റെയും അപ്പോസ്തലനാണെന്ന ആരോപണത്തെ നേരിടുന്ന ഒരു നേതാവില്‍ നിന്നും സിപിഎമിന് പഠിക്കാനൊന്നുമില്ല. ജാഗ്രതക്കുറവെന്നതിന് കെപിസിസി അധ്യക്ഷന്റെ നിഘണ്ടുവില്‍ 'അടിച്ചുമാറ്റലാണെങ്കില്‍' അതിന് സിപിഎമിനെ കുറ്റപ്പെടുത്തേണ്ട. സ്വന്തം ചെയ്തികള്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്ന ശീലം കെപിസിസി അധ്യക്ഷനുണ്ട്.

കള്ളപ്പണം വെള്ളപ്പണമാക്കിയ കേസില്‍ പ്രതികളായത് സ്വന്തം പാര്‍ടിയുടെ അഖിലേന്ത്യ നേതാക്കളാണ്. കേരളത്തിലെ എംപിമാരെല്ലാം അടിയന്തിരമായും ഡെല്‍ഹിയിലെത്തണമെന്ന സന്ദേശം ഹൈകമാന്‍ഡ് നല്‍കിയത് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭീതിയിലാണ്. സിപിഎമിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോയെന്ന് അന്വേഷണം നടത്തുന്ന കെപിസിസി അധ്യക്ഷന്‍ സ്വന്തം നേതാക്കളെ അഴിമതി കേസില്‍ നിന്ന് രക്ഷിക്കാനാവുമോയെന്ന് ആദ്യം നോക്കുന്നതായിരിക്കും നല്ലതെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം വിരുദ്ധ അപസ്മാരമാണ് കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയില്‍ പ്രകടമാവുന്നത്. സിപിഎമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇക്കൂട്ടരുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia