Clerk Assaulted | അവധി രേഖപ്പെടുത്തിയിട്ടും ഒപ്പിട്ടത് ചോദ്യം ചെയ്ത സിവില്‍ സ്റ്റേഷനിലെ ക്ലര്‍കിനെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; കേസ്
Jun 24, 2022, 08:50 IST
കോഴിക്കോട്: (www.kvartha.com) സിവില്‍ സ്റ്റേഷനിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. തടയാന്‍ശ്രമിച്ച മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ദേശീയപാത ബൈപാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുടീവ് എന്‍ജിനീയറുടെ ഓഫീസിലെ ഹെഡ് ക്ലര്‍ക് എ വി രഞ്ജിനി, ക്ലര്‍ക് പി ഫിറോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരും ബീച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദനമേറ്റ രഞ്ജിനിയുടെ മുഖം നീരുവന്നുവീര്‍ത്തു. കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്ററിട്ടു. സംഭവത്തില്‍ ക്ലര്‍ക് പി എസ് അരുണ്‍കുമാറിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ച് പരിക്കേല്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. കലക്ടര്‍ക്കും പരാതി നല്‍കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സര്‍കാര്‍ ഓഫീസില്‍ സംഭവം നടന്നത്. സുഖമില്ലാത്തതിനാല്‍ അവധിയാണെന്നറിയിച്ചിരുന്ന അരുണ്‍കുമാര്‍ ഹാജര്‍പുസ്തകത്തില്‍ അവധി രേഖപ്പെടുത്തിയതിനുമുകളില്‍ ഒപ്പിട്ടപ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞിനെത്തുടര്‍ന്നായിരുന്നു അക്രമമെന്ന് ജീവനക്കാര്‍ പറഞ്ഞു.
രഞ്ജിനിയുടെ മുഖത്തടിക്കുകയും നിലത്ത് വലിച്ചിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി. തടയാന്‍ശ്രമിച്ച പി ഫിറോസിനും മുഖത്ത് പരിക്കേറ്റു. ഓഫീസിലെ ഫയലുകളും കസേരകളും വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ പി എന്‍ വിജയരാജ് പരാതിയില്‍ പറഞ്ഞു. അടുത്ത ഓഫീസുകളിലുള്ളവരും പൊതുജനങ്ങളുമെത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അരുണ്‍കുമാര്‍ സ്ഥലംവിട്ടിരുന്നു.
എ വി രഞ്ജിനിയെയും പി ഫിറോസിനെയും ആക്രമിച്ച് പരിക്കേല്പിച്ചതില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ ജി ഒ യൂനിയന്‍ ജില്ലാ കമിറ്റി പ്രതിഷേധിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.