K Sudhakaran | കോണ്‍ഗ്രസ് കാണിക്കുന്ന മാന്യതയെ ദൗര്‍ബല്യമായി കരുതരുത്; രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) വയനാട് കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്റെ മുന്നറിയിപ്പ്.

K Sudhakaran | കോണ്‍ഗ്രസ് കാണിക്കുന്ന മാന്യതയെ ദൗര്‍ബല്യമായി കരുതരുത്; രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ സുധാകരന്‍

എസ്എഫ് ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുധാകരന്‍ മുഖ്യമന്ത്രിയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ടെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയാറായില്ലെങ്കില്‍ ജനാധിപത്യരീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തതെന്നും സുധാകരന്‍ പറഞ്ഞു.

ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകര്‍ത്ത് സംഘപരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ സിപിഎം നടപ്പാക്കുകയാണ്.

രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് ആശയങ്ങളെയും എതിര്‍ക്കുന്നതില്‍ സിപിഎമും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവര്‍ക്കുമുള്ള അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് കാരണം. കറന്‍സി കടത്തലില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സിപിഎം മനഃപൂര്‍വം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പൊലീസ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കുട്ടി സഖാക്കള്‍ തല്ലിത്തകര്‍ക്കുന്നത് കൈയ്യുംകെട്ടി നോക്കി നിന്നു. കെപിസിസി ആസ്ഥാനം തല്ലിത്തകര്‍ത്ത് എകെ ആന്റണിയെ വകവരുത്താന്‍ ശ്രമിച്ചവരെ ഇതുവരെ പൊലീസ് പിടികൂടിയില്ല. സിപിഎം ഗുണ്ടകളെ തൊട്ടാല്‍ തൊപ്പിപോകുമെന്ന ഭയമാണ് പൊലീസിനെന്നും സുധാകരന്‍ പരിഹസിച്ചു.

സിപിഎമിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പൊലീസ് കേരളത്തിന് തന്നെ അപമാനമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷനേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ് ഐ ക്രിമിനലുകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്ന പൊലീസാണ് കേരളത്തിലേത്. സിപിഎം അക്രമികളുടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും പൊലീസ് പ്രോത്സാഹനം നല്‍കുകയാണ്. ഇത് അപകടകരമായ പ്രവണതയാണെന്നും സുധാകരന്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎമും എസ്എഫ് ഐ സഖാക്കളും ആദ്യം പ്രതിഷേധം സംഘടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലേക്കാണ്. പരിസ്ഥിതിലോല മേഖല (ഇഎസെഡ്) നിശ്ചയിക്കുന്നതില്‍ ഒളിച്ചുകളിയും ഇരട്ടത്താപ്പും നടത്തിയത് എല്‍ഡിഎഫ് സര്‍കാരാണ്. പിണറായി മന്ത്രിസഭ 2019 ഒക്ടോബര്‍ 23ന് ബഫര്‍സോണിന് അനുകൂലമായ തീരുമാനമെടുത്ത ശേഷം സൗകര്യപൂര്‍വം സത്യങ്ങള്‍ മറച്ചുവെച്ചാണ് കുട്ടി സഖാക്കളെ കയറൂരി വിട്ടത്.

ബഫര്‍സോണ്‍ വിഷയത്തില്‍ മലയോര പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ തുടക്കം മുതല്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണ്. കസ്തൂരിരംഗന്‍ റിപോര്‍ടിന് ഭേദഗതി നിര്‍ദേശിക്കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമിഷനെ നിയോഗിച്ചത് യുഡിഎഫ് സര്‍കാരാണ്.

ആ കമിഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പാറക്കെട്ടുകള്‍, തരിശ് ഭൂമി, ചതുപ്പ് നിലങ്ങള്‍ എന്നിവയെ നിലനിര്‍ത്തിക്കൊണ്ട് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി യുപിഎ സര്‍കാര്‍ പ്രാഥമിക നോടിഫികേഷന്‍ ഇറക്കിയത്. അതിന് ഘടകവിരുദ്ധമായ നിലപാടാണ് പിണറായി മന്ത്രിസഭ സ്വീകരിച്ചത്. എന്നിട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകര്‍ക്കാന്‍ സിപിഎം ആളെ വിട്ടത് പരിഹാസ്യമാണെന്നും അപലപനീയമാണെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran Criticized CPM, Thiruvananthapuram, News, Politics, Trending, Rahul Gandhi, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia