Maharashtra govt. formation | മഹാരാഷ്ട്രയിൽ സര്‍കാർ രൂപീകരണത്തിനായി ബിജെപിയും വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും നീക്കങ്ങള്‍ ആരംഭിച്ചു; വിശദവിവരങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉദ്ധവ് താകറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ശിവസേന വിമതര്‍ ഗവര്‍ണറെ കണ്ടേക്കും. പുതിയ സര്‍കാര്‍ രൂപീകരിക്കാന്‍ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവരുടെ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായേക്കും.
          
Maharashtra govt. formation | മഹാരാഷ്ട്രയിൽ സര്‍കാർ രൂപീകരണത്തിനായി ബിജെപിയും വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും നീക്കങ്ങള്‍ ആരംഭിച്ചു; വിശദവിവരങ്ങള്‍ അറിയാം

ഭൂരിപക്ഷം ശിവസേന എംഎല്‍എമാരെയും ഒപ്പം നിര്‍ത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുകയും മഹാ വികാസ് അഘാഡി (എംവിഎ) സര്‍കാരില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത വിമതന്‍ ഏകനാഥ് ഷിന്‍ഡെ ഗോവയിലെ സഹ വിമതരുമായി ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഗവര്‍ണറെ കാണും. ഗോവയിലെ റിസോര്‍ട് വിട്ട് അദ്ദേഹം ഒറ്റയ്ക്ക് മുംബൈയിലേക്ക് പോവുകയാണെന്നാണ് റിപോര്‍ടുകള്‍. ബാക്കിയുള്ള വിമത എംഎല്‍എമാര്‍ അവിടെ തങ്ങുകയാണ്.

ഷിന്‍ഡെ ചില കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ പറയുന്നു, എന്നാലിത് ആരുമായാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിന് ശേഷമായിരിക്കും ഗവര്‍ണറെ കാണുക. പുതിയ സര്‍കാരിലെ വകുപ്പുകള്‍ ചര്‍ച ചെയ്യാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പെടെയുള്ള സംസ്ഥാന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

'മന്ത്രിസ്ഥാനം സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് ബിജെപിയുമായി ഇതുവരെ ചര്‍ചകളൊന്നും നടന്നിട്ടില്ലെങ്കിലും അത് ഉടന്‍ ഉണ്ടാകും. അതുവരെ, മന്ത്രിമാരുടെ പട്ടികയും അതിനെക്കുറിച്ചുള്ള കിംവദന്തികളും ദയവായി വിശ്വസിക്കരുത്,' ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു. പുതിയ സര്‍കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇതുവരെ അവകാശപ്പെട്ടില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. 170-ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ട്, അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സര്‍കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജന്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഗവര്‍ണറെ കണ്ട് അവസാന കൂട്ടിക്കിഴിക്കലിന് തുടക്കമിട്ട ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായേക്കുമെന്ന് അറിയുന്നു. ഫഡ്നാവിസിന്റെ മറാതി പ്രസംഗത്തിന്റെ വീഡിയോ ബിജെപി സംസ്ഥാന ഘടകം ട്വീറ്റ് ചെയ്തു. 'ഞാന്‍ വീണ്ടും വരും, ഒരു പുതിയ മഹാരാഷ്ട്ര സൃഷ്ടിക്കാന്‍! ജയ് മഹാരാഷ്ട്ര' എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഏകനാഥ് ഷിന്‍ഡെ ഫഡ്നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ആകാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ശിവസേന വിമതര്‍ ബിജെപിയുമായി ലയിക്കുന്നതിനോ പുതിയ പാര്‍ടി രൂപീകരിക്കുന്നതിനോ ഇതുവരെ ഒരു സൂചന നല്‍കാത്തതിനാല്‍ ശിവസേനയ്ക്ക് അവകാശവാദം ഉന്നയിക്കുന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ ചര്‍ചകളും നടക്കുന്നുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും താകറെയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂനപക്ഷമാണെന്നും വാദിച്ച് ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ നോക്കുകയാണെന്നുമാണ് വിവരം. താകറെ പക്ഷവുമായി ചര്‍ച നടത്താന്‍ വിമതര്‍ ശ്രമിച്ചേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്.

ഗവര്‍ണറുടെ ഉത്തരവനുസരിച്ച് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തന്റെ സര്‍കാര്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ധവ് താകറെ ബുധനാഴ്ച മുംബൈയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിക്ക് രാജിക്കത്ത് സമര്‍പിച്ചത്. ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിക്കുകയും ബദല്‍ ക്രമീകരണങ്ങള്‍ ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജിയോടെ നിയമസഭയിലെ അവിശ്വാസപ്രമേയം നടക്കാത്ത സ്ഥിതിയായി.

'ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയാണ്. ശിവസൈനികരുടെ രക്തത്തില്‍ ഒരു കൈയും ചൊരിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' ബുധനാഴ്ച വൈകുന്നേരം താന്‍ രാജി പ്രഖ്യാപിച്ച ഫെയ്സ്ബുക് ലൈവ് പ്രസംഗത്തിനിടെ താകറെ പറഞ്ഞു. 'ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്തവരെയാണ്, ഞങ്ങളെ ഒറ്റിക്കൊടുത്തത്,' അദ്ദേഹം വിമതരെ നേരിട്ട് ആക്രമിച്ച് പറഞ്ഞു.

ഷിന്‍ഡെയുടെ കലാപത്തെത്തുടര്‍ന്ന് താകറെയുടെ കൂടെയുള്ള എണ്ണം 15 ആയി ചുരുങ്ങി, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് താകറെ വിഭാഗം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഏകനാഥ് ഷിന്‍ഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 50 എംഎല്‍എമാരും - അവരില്‍ 40 പേര്‍ ശിവസേനയില്‍ നിന്നുള്ള വിമതര്‍ - മഹാ വികാസ് അഘാഡി സഖ്യ സര്‍കാരിനെ താഴെയിറക്കുകയായിരുന്നു.

Keywords:  BJP, Eknath Shinde Launch Moves For Maharashtra Government, Newdelhi, National, News, Top-Headlines, BJP, Maharashtra, Government, MLA, Shiv Sena, Governor, Supreme Court, Mumbai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia