Attappadi Madhu Case | അട്ടപ്പാടി മധു കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ രാജിവച്ചു; പകരം ചുമതല രാജേഷ് എം മേനോന്
Jun 25, 2022, 10:44 IST
കൊച്ചി: (www.kvartha.com) അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് രാജിക്കത്ത് കൈമാറിയത്. പകരം ചുമതല രാജേഷ് എം മേനോനാണ്.
സി രാജേന്ദ്രനെ മാറ്റണമെന്ന് നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും 11-ാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. കേസില്‍ രാജി വയ്ക്കുന്ന മൂന്നാമത്തെ പ്രോസിക്യൂടറാണ് സി രാജേന്ദ്രന്‍.
മണ്ണാര്‍ക്കാട് എസ്‌സി -എസ്ടി കോടതിയില്‍ നടക്കുന്ന കേസിലെ വിചാരണ നടപടികള്‍ നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂടറെ മാറ്റാനുള്ള ആവശ്യത്തില്‍ സര്‍കാര്‍ തീരുമാനം ഉണ്ടാകുന്നതുവരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യത്തില്‍ സര്‍കാര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ സ്ഥാനം രാജിവച്ചത്. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മധുവിന്റെ കുടുംബം കത്ത് നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.