ഇഷ്ടപ്പെട്ട് നേടിയെടുത്ത ഫാമും ബംഗ്ലാവും ഉള്‍പെടെ നഷ്ടമായി! ശശികലയുടെ 100 കോടി വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കണ്ടുകെട്ടി
Sep 9, 2021, 10:35 IST
ചെന്നൈ: (www.kvartha.com 09.09.2021) തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവുമായ വി കെ ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കണ്ടുകെട്ടി. ചെന്നൈ നഗരത്തിന് പുറത്ത് ഒ എം ആര്‍ റോഡില്‍ പയ്യന്നൂര്‍ സിരുവത്തൂര്‍ ഗ്രാമത്തിലെ 49 ഏകര്‍ ഭൂമിയും സ്ഥലത്തെ ബംഗ്ലാവ് ഉള്‍പെടെ 24 വസ്തുവകകളാണ് കണ്ടുകെട്ടിയത്.
2017ല്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചശേഷമാണ് നടപടി. ഇതുവരെ 3 തവണയായി ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതില്‍പെടുന്നു.
സംഗീത സംവിധായകന്‍ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയതെന്ന് കരുതുന്ന ഫാമും ബംഗ്ലാവും ഉള്‍പെടെ ശശികലയ്ക്ക് റെയ്ഡില്‍ നഷ്ടമായി. 1994 ല്‍ ഗംഗൈ അമരനെ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്കു വിളിച്ചു വരുത്തി ഫാമും ബംഗ്ലാവും അവര്‍ക്ക് ഏറെ ഇഷ്ടമായെന്നും വില്‍ക്കണമന്നും ശശികല ആവശ്യപ്പെട്ടെന്നും വിസമ്മതിച്ച ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി 13.1 ലക്ഷം രൂപയ്ക്ക് എഴുതിവാങ്ങിയെന്നുമാണ് അന്നത്തെ പരാതി. ഇതിനെതിരെ അദ്ദേഹം കേസ് നടത്തിയിരുന്നു. 24 ഏകറോളം ഭൂമിക്കും ഫാം ഹൗസിനും കൂടി ഏകദേശം 100 കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു.
സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്‍പ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശശികലയ്ക്ക് നല്‍കിയ നോടിസ് വായിച്ചു. തുടര്‍ന്നു ചെണ്ട കൊട്ടി ബംഗ്ലാവും സ്ഥലവും ഏറ്റെടുത്തു. 66 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 4 വര്‍ഷം ശശികല ജയിലിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.