കൊടകര കുഴല്‍പണക്കേസ്; റിപോര്‍ട് ആവശ്യപ്പെട്ടതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ഇഡി

 


തിരുവനന്തപുരം: (www.kvartha.com 04.06.2021) കൊടകര കുഴല്‍പണക്കേസില്‍ ഹൈകോടതി റിപോര്‍ട് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രാഥമിക അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പൊലീസില്‍ നിന്ന് എഫ് ഐ ആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കൊടകര കുഴല്‍പണക്കേസ്; റിപോര്‍ട് ആവശ്യപ്പെട്ടതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ഇഡി

കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവര്‍ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയില്‍ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്നു ഇഡി. എന്നാല്‍ തുടര്‍ന്നാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഹൈകോടതിയില്‍ എത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ഇഡിയില്‍ നിന്ന് റിപോര്‍ട് തേടിയിരുന്നു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തില്‍ ഇഡി ആവശ്യപ്പെട്ടത്. ലോകതാന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂരാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ ഡി ആരംഭിച്ചിരിക്കുന്നത്. ഇ ഡി പൊലീസില്‍ നിന്ന് കേസിന്റെ എഫ് ഐ ആര്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. കോടതിക്ക് റിപോര്‍ട് നല്‍കേണ്ട സാഹചര്യത്തില്‍ കേസ് തങ്ങളുടെ പരിധിയില്‍ വരുമോ എന്നകാര്യമാണ് ഇഡി പരിശോധിക്കുന്നത്.

ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കുഴല്‍പണകേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്ന നിലപാടിലായിരുന്നു ഇഡി. ഇക്കാര്യത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹൈകോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പിക്കപ്പെട്ടത്.

Keywords:  Enforcement directorate starts primary enquiry in Kodakara black money case, Thiruvananthapuram, News, High Court of Kerala, Report, Probe, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia