ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു
Jun 9, 2021, 14:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.06.2021) കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. ഡെല്‍ഹി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പിയില്‍ ചേരുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
മികച്ച വ്യക്തികളിലൊരാള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡെല്‍ഹിയിലെ ആസ്ഥാനത്തെത്തി ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി എംപിയും വക്താവുമായ അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തില്‍ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബി ജെ പിക്കാണെന്നും ജിതേന്ദ്ര പ്രസാദ പറഞ്ഞു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ നട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിന്‍ പ്രസാദയുടെ ബി ജെ പിയിലേക്കുള്ള മാറല്‍.
പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ ഐ സി സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിന്‍ പ്രസാദ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍കാരില്‍ സ്റ്റീല്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോണ്‍ഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് നാല്‍പത്തിയേഴുകാരനായ ജിതിന്‍ പ്രസാദ. 2019ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാര്‍ടിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പെട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.