ഇനി അധിക ചാര്‍ജ് ഈടാക്കാനാകില്ല; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു, ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800, രണ്ടു പിപിഇ കിറ്റ് മാത്രം; ലംഘിച്ചാലോ പത്തിരട്ടി പിഴ

 


കൊച്ചി: (www.kvartha.com 10.05.2021) കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ ഉത്തരവിറക്കി സര്‍കാര്‍. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍കാര്‍ ഉത്തരവിറക്കി . അതേസമയം സ്വകാര്യ ആശുപത്രികളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിന് സംസ്ഥാന സര്‍കാര്‍ നടത്തിയ ഇടപെടലിനെ ഹൈകോടതി അഭിനന്ദിച്ചു.
ഇനി അധിക ചാര്‍ജ് ഈടാക്കാനാകില്ല; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു, ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800, രണ്ടു പിപിഇ കിറ്റ് മാത്രം; ലംഘിച്ചാലോ പത്തിരട്ടി പിഴ
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈകോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാന സര്‍കാര്‍ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്.

ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി വിഭാഗത്തില്‍ സാധാരണ ആശുപത്രിയില്‍ 3795 രൂപയും വലിയ ആശുപത്രികളില്‍ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്.

വലിയ ആശുപത്രികളില്‍ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളില്‍ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ഐസിയുവിന് 15,180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളില്‍ ഇത് 13,800 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.

പിപിഇ കിറ്റിന് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു. ഐസിയുവില്‍ അഞ്ചു പിപിഇ കിറ്റ് വരെയാകാം. പിപിഇ കിറ്റിന് വരുന്ന ചെലവ് രോഗികളില്‍ നിന്നാണ് ഈടാക്കുന്നത്. അമിത വില ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് പത്തിരട്ടി വരെ പിഴ ഈടാക്കുമെന്നും സര്‍കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Keywords:  Rate of treatment in private hospitals has been fixed, Kochi, High Court of Kerala, Complaint, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia