ഉഭയകക്ഷി ചര്‍ച്ചയില്‍ 2 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്; സി പി എം ബുദ്ധിമുട്ട് അറിയിച്ചതായി റിപോര്‍ട്
May 10, 2021, 17:57 IST
കോട്ടയം: (www.kvartha.com 10.05.2021) ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്. അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സി പി എം ബുദ്ധിമുട്ട് അറിയിച്ചതായാണ് റിപോര്‍ട്. അന്തിമ തീരുമാനം ആയിട്ടില്ല. ചര്‍ച്ച തുടരുമെന്നും സി പി എം വോട് ഒരിടത്തും കേരള കോണ്‍ഗ്രസിന് കിട്ടാതെ ഇരുന്നിട്ടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
![ഉഭയകക്ഷി ചര്‍ച്ചയില്‍ 2 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്; സി പി എം ബുദ്ധിമുട്ട് അറിയിച്ചതായി റിപോര്‍ട്](https://www.kvartha.com/static/c1e/client/115656/downloaded/187ba4926e3a6580b8c3e044f81f52da.jpg)
അതേസമയം, കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന റവന്യൂവും കൃഷിയും ഇപ്പോള്‍ സി പി ഐയുടെ പക്കലാണുളളത്. ഇതു വിട്ടു നല്‍കാന്‍ സി പി ഐ തയ്യാറായേക്കില്ല. സിപിഎമും സിപിഐയും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂ. ആവശ്യപ്പെടുന്ന രണ്ട് വകുപ്പുകളും കിട്ടിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിലാണ് ജോസ് വിഭാഗത്തിന്റ നോട്ടം.
സിപിഎം കൈവശം വച്ചിരിക്കുന്ന വകുപ്പില്‍ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. സിപിഐ അയഞ്ഞില്ലെങ്കില്‍ ജോസ് വിഭാഗത്തിന് പൊതുമരാമത്ത് വിട്ടു നല്‍കാന്‍ സിപിഎം തയ്യാറായേക്കും. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പിള്ളി എം എല്‍ എ എന്‍ ജയരാജ് എന്നിവര്‍ക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളൂവെങ്കില്‍ റോഷി അഗസ്റ്റിനായിക്കും മന്ത്രി.
അതേസമയം, പാര്‍ടിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയത്തിന് മന്ത്രിയെ വേണമെന്ന ആവശ്യവും ശക്തമാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്, ഡെപ്യൂടി സ്പീക്കര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും എന്ന നിര്‍ദേശം വന്നാലും കേരള കോണ്‍ഗ്രസ് സ്വീകരിക്കും. അങ്ങനെയങ്കില്‍ റോഷി മന്ത്രിയും എന്‍ ജയരാജ് ക്യാബിനറ്റ് റാങ്കോടു കൂടിയ അടുത്ത പദവിയിലും എത്തും.
Keywords: Kerala congress demands two ministries, Kottayam, News, Politics, CPM, Cabinet, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.