കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസര്‍കാര്‍; പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണം 2022 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം
May 4, 2021, 10:37 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസര്‍കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും പദ്ധതിയുടെ ആദ്യഘട്ടത്തിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണം 2022 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍കാര്‍ നിര്‍ദേശം. നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെയാണു നിര്‍ദേശം.
സെന്‍ട്രല്‍ വിസ്ത പദ്ധതി 'അവശ്യ സെര്‍വീസ്' ആയി പരിഗണിക്കുന്നതിനാല്‍ നിര്‍മാണവുമായി മുന്‍പോട്ടു പോകാനാണു തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ വസതിക്കൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ ആസ്ഥാനവും പ്രധാന ഓഫിസുകളും ആദ്യഘട്ട നിര്‍മാണത്തിലുണ്ട്.
നിലവില്‍, ലോക് കല്യാണ്‍ മാര്‍ഗിലാണ് പ്രധാനമന്ത്രിയുടെ വസതി. ഉപരാഷ്ട്രപതിയുടെ വസതിയുടെ നിര്‍മാണം അടുത്ത മേയില്‍ തീരുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ 20,000 കോടി രൂപയിലേറെ മുതല്‍മുടക്കു വരുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യമുന്നയിക്കുന്നതിനിടയിലാണു സര്‍കാരിന്റെ പുതിയ നടപടി. കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയ്ക്ക് സെന്‍ട്രല്‍ വിസ്ത പദ്ധതി ആവശ്യമില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദീര്‍ഘവീക്ഷണമുള്ള കേന്ദ്ര സര്‍കാരിനെയാണു രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.