ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല; പിന്തുണയുമായി മുസ്ലിം സംഘടനകളും; 'തെറ്റിദ്ധാരണകളും പുകമറകളും മാറ്റാൻ ആവുമെങ്കിൽ നല്ല കാര്യം

 


തിരുവനന്തപുരം: (www.kvartha.com 22.05.2021) ന്യനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംബന്ധിച്ചുള്ള ചർചകൾ തുടരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം മന്ത്രി വി അബ്ദുർ റഹ്‌മാന് നല്‍കാന്‍ തീരുമാനമായിരുന്നെങ്കിലും പിന്നീട് ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. സത്യപ്രതിജ്ഞ ദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അബ്ദുർ റഹ്‌മാന് ആണ് കാണിച്ചിരുന്നത്.

                                                               
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല; പിന്തുണയുമായി മുസ്ലിം സംഘടനകളും; 'തെറ്റിദ്ധാരണകളും പുകമറകളും മാറ്റാൻ ആവുമെങ്കിൽ നല്ല കാര്യം



 

വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ മുസ്‌ലിം ലീഗ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി വിശദീകരണം നൽകിയും ലീഗിനെ വിമർശിച്ചും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചു. മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍കാരിലും വിശ്വാസമുണ്ട്. മുസ്‍ലിം ലീഗിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലീംലീ​ഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദീകരണവുമായി മന്ത്രി വി അബ്ദുർ റഹ്‍മാനും രംഗത്ത് വന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല തനിക്ക് നൽകിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വകുപ്പിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാവുക മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും നല്ല കാലഘട്ടമായിരിക്കുമിത്. വകുപ്പ് നൽകിയ ശേഷം തിരിച്ചെടുത്തുവെന്ന് പറയുന്നവർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സുന്നിവിഭാഗം നേതാക്കൾ അനുകൂലമായാണ് പ്രതികരിച്ചത്. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം അവര്‍ക്ക് പൊതു വകുപ്പുകള്‍ നല്‍കി. ആ അർഥത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാൻ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കിൽ, അതിന്റെ വലിയ ഗുണഭോക്താക്കൾ കേരളത്തിലെ മുസ്‌ലിംകൾ ആയിരിക്കും എന്നതിൽ സംശയമില്ല. ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തീർക്കാനും വിശദീകരണങ്ങൾ നൽകാനും വേണ്ടി മുസ്‌ലിം സമുദായം കാലങ്ങളോളമായി ചെലവിട്ടു പോരുന്ന വലിയ സമയവും ഊർജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയും. സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇതുപോലുള്ള വകുപ്പുകളുടെ പദ്ധതി നിർവഹണ കാര്യത്തിൽ പലപ്പോഴും നേരിടാറുള്ള കാലതാമസം ഒഴിവാക്കാനും കൂടുതൽ എഫിഷൻസി കൊണ്ടുവരാനും ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിഭാഗക്കാരായ ഏതെങ്കിലും മന്ത്രിയ്ക്ക് വകുപ്പ് നല്‍കിയാലും തങ്ങള്‍ക്ക് പരാതിയില്ലെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗഖത് നഈമി പ്രതികരിച്ചു. പ്രസ്തുത വകുപ്പ് രൂപപ്പെട്ടതു മുതൽ മുസ്ലിം മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത് എന്നും അതിനാൽ ഗുണഭോക്താക്കൾ മുസ്ലിംകൾ മാത്രമാണെന്നും ചില ക്രിസ്തീയ സഭകൾ നിരന്തരം അക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ആ ആരോപണം തെറ്റാണെന്ന് മന്ത്രിയും മുസ്ലിം മതനേതാക്കളും വസ്തുതകൾ നിരത്തി ബോധ്യപ്പെടുത്തിയിട്ടും ദുഷ്ടലാക്കോടെയുള്ള പ്രചരണം തുടരുകയും വർഗീയ ഫാസിസ്റ്റുകൾ പലപ്പോഴും അത് ഏറ്റു പാടുകയും ചെയ്തു. ഇനി അവർക്ക് ദുഷ്പ്രചരണത്തിന് അവസരം കൊടുക്കാതെ വകുപ്പ് തിരിച്ചെടുത്തുവെന്നത് നല്ല കാര്യം എന്നു പോലും അഭിപ്രായമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസിയും കത്തോലിക കോൺഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവേചനം അവസാനിപ്പിക്കാൻ ഈ നടപടിക്ക് സാധിക്കുമെന്ന് സഭ പ്രതികരിച്ചു. വർഷങ്ങളായുള്ള കത്തോലിക സഭയുടെ ആവശ്യമാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നതെന്നും സഭ പറഞ്ഞു.

വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നിൽ ക്രിസ്തീയ സഭകളുടെ സമ്മർദം ഉണ്ടായെന്ന് വാർത്തകൾ ഉണ്ടായിരുന്നു. വകുപ്പ് മുഖ്യമന്ത്രിയോ അല്ലെങ്കിൽ ക്രിസ്ത്യൻ മന്ത്രിയോ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമരശേരി രൂപത നല്‍കിയ കത്ത് പുറത്തായിരുന്നു.

2006 ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയപ്പോഴാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നത്. പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു ഈ വകുപ്പിലെ ആദ്യ മന്ത്രി. പിന്നീട് യുഡിഎഫ് സർകാരിൽ മഞ്ഞളാം കുഴി അലിയും ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീലും വകുപ്പ് കൈകാര്യം ചെയ്‌തു. വകുപ്പ് ഒരു വിഭാഗം മാത്രം കൈകാര്യം ചെയ്യുന്ന എന്ന ആരോപണം കുറെ കാലമായി ഉയർന്ന് വന്നിരുന്നു. മുഖ്യമന്ത്രി ഏറ്റെടുത്തതിലൂടെ ഈ വിമർശനം കുറയ്ക്കാനാകുമെങ്കിലും ആശങ്കയും മുസ്ലിം വിഭാഗത്തിനുണ്ട്.

Keywords:  Kanthapuram A.P.Aboobaker Musliyar, Pinarayi Vijayan, Church, V.S Achuthanandan, SSF, IUML, CM, K.T Jaleel, Supporters, Muslim, Organisations, News, Thiruvananthapuram, Department, Kerala, Muslim-League, Controversy continues over the takeover of the Minority Welfare Department by the Chief Minister.   <  !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia