രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം; പ്രതികരണങ്ങളുമായി താരങ്ങള്‍

 


കൊച്ചി: (www.kvartha.com 18.05.2021) രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിനിമാ താരങ്ങളും രംഗത്തെത്തി. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചാണ് വിനീത് ശ്രീനിവാസന്‍, ഗീതു മോഹന്‍ദാസ്, മധുപാല്‍ എന്നിവര്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം; പ്രതികരണങ്ങളുമായി താരങ്ങള്‍

സമര്‍ഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍. തെറ്റായി പോയ തീരുമാനം...കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബന്‍ സാമുവല്‍ പറയുന്നു.

നടനായ രാജേഷ് ശര്‍മ പറയുന്നതിങ്ങനെ: എങ്കില്‍.....കെകെ ഷൈലജ ടീച്ചറെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ 'പാലം കടക്കുവോളം നാരായണ'. ടീച്ചര്‍ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാര്‍ടി അത് മുന്നേ കണ്ട് പ്രവര്‍ത്തിക്കാത്തത് പാര്‍ടിക്കുള്ളിലെ 'ആണധികാര'ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റ് ശ്രദ്ധനേടുന്നു. ശൈലജ ടീച്ചറുടെ രണ്ട് ചിത്രങ്ങളാണ് ഗീതു പങ്കുവച്ചത്. അതില്‍ ഒന്ന് ഗൗരിയമ്മയ്ക്കൊപ്പമുള്ളതാണ്. ചിത്രത്തോടൊപ്പം കുറിപ്പൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും ഗീതു ലൗ സിമ്പലോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ഒട്ടനവധി പേരാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള ഗീതുവിന്റെ പ്രതിഷേധമാണിതെന്നാണ് ചിലരുടെ അഭിപ്രായം.

ശൈലജ ടീച്ചർ ഇല്ലെങ്കിൽ.. അത് നെറികേടാണെന്ന് മാലാ പാർവതി പ്രതികരിച്ചു.

‘മന്ത്രിസഭയിൽ പുതിയ ആൾക്കാർ നല്ലതല്ല എന്നല്ല. കഴിവുള്ളവർ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചർ ജനങ്ങൾക്കിടയിൽ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവർക്ക് ചിലപ്പോൾ ബോദ്ധ്യപ്പെടില്ല.’

‘ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നു.. ആരോഗ്യ പ്രതിസന്ധിയിൽ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാൻ ജനാധിപത്യത്തിൽ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.’–മാലാ പാർവതി പറഞ്ഞു.

Keywords:  Celebrities and social media react strongly against KK Shailaja's omission, Kochi, News, Politics, K K shailaja, Cinema, Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia