ഐ സി യുവില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് വെള്ളം പോലും നല്‍കിയില്ല; മെച്ചപ്പെട്ട ചികിത്സ നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു; കരിഞ്ചന്തയില്‍ നിന്നും ഓക്‌സിജന്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു; കോവിഡ് ബാധിച്ച യുവാവിന്റെ ചികിത്സയ്ക്കിടെ നേരിട്ട ദുരനുഭവങ്ങളും ആശുപത്രി അധികൃതരുടെ വീഴ്ചകളും വെളിപ്പെടുത്തി യുവതി

 


പാട്‌ന: (www.kvartha.com 11.05.2021) ഐ സി യുവില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് വെള്ളം പോലും നല്‍കിയില്ല. മെച്ചപ്പെട്ട ചികിത്സ നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു. കരിഞ്ചന്തയില്‍ നിന്നും ഓക്‌സിജന്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു. 

കോവിഡ് ബാധിച്ച യുവാവിന്റെ ചികിത്സയ്ക്കിടെ നേരിട്ട ദുരനുഭവങ്ങളും ആശുപത്രി അധികൃതരുടെ വീഴ്ചകളും വെളിപ്പെടുത്തി യുവതി. ബിഹാറിലെ മൂന്ന് ആശുപത്രികളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യുവതി പറയുന്നത്. ഐ സി യുവില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് വെള്ളം പോലും നല്‍കിയില്ല; മെച്ചപ്പെട്ട ചികിത്സ നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു; കരിഞ്ചന്തയില്‍ നിന്നും ഓക്‌സിജന്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു; കോവിഡ് ബാധിച്ച യുവാവിന്റെ ചികിത്സയ്ക്കിടെ നേരിട്ട ദുരനുഭവങ്ങളും ആശുപത്രി അധികൃതരുടെ വീഴ്ചകളും വെളിപ്പെടുത്തി യുവതി
ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ചയാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമായതെന്നാണ് യുവതിയുടെ ആരോപണം. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ പരിചരണം നല്‍കാന്‍ തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിച്ചു.

ആശുപത്രികള്‍ക്കെതിരെയുള്ള യുവതിയുടെ ആരോപണം ഇങ്ങനെ;

'ഞാനും എന്റെ ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങള്‍ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഇതിനിടെ ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു.

തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടര്‍ സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. സ്‌കാന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും എന്റെ അമ്മയെയും ഭഗല്‍പുരിലെ ഗ്ലോകാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്ക് മാറ്റി. എന്നാല്‍ അവിടെ ഒരുപാട് വീഴ്ചകളാണ് ഞാന്‍ കണ്ടത്. പരിശോധനയ്ക്ക് വരുന്ന ഡോക്ടര്‍മാര്‍ നിമിഷങ്ങള്‍ക്കകം വന്നുപോകുന്നു. അറ്റന്‍ഡര്‍മാരെയോ മറ്റുജീവനക്കാരെയോ കാണാന്‍ പോലും കഴിഞ്ഞില്ല. അവര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കാനും തയ്യാറായില്ല. ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഒരുഘട്ടം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിന് സംസാരിക്കാന്‍ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തില്‍ ചോദിച്ചിട്ടും ആരും വെള്ളം നല്‍കിയില്ല.

ജ്യോതികുമാര്‍ എന്ന പേരിലുള്ള ഒരു അറ്റന്‍ഡറും അവിടെയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ കാര്യത്തില്‍ സഹായിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. വൃത്തിയുള്ള കിടക്കവിരികള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം സഹായിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാള്‍ പിന്നില്‍നിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്റെ അരക്കെട്ടില്‍ കൈവെച്ച് കൊണ്ട് ചിരിച്ചുനില്‍ക്കുകയായിരുന്നു. ഞാന്‍ ഉടന്‍തന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല'- യുവതി പറഞ്ഞു.

ഭഗല്‍പുരിലെ സ്വകാര്യ ആശുപത്രിക്ക് പുറമേ മായാഗഞ്ചിലെയും പാട്‌നയിലെയും ആശുപത്രികളിലും മോശം അനുഭവങ്ങള്‍ നേരിടേണ്ടിവന്നതായും യുവതി വിഡിയോയില്‍ ആരോപിക്കുന്നു. യുവതിയുടെ ഭര്‍ത്താവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായാണ് ഈ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ മായാഗഞ്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ഷിഫ്റ്റിലെ ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടാണ് ഓക്‌സിജന്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. പാട്‌നയിലെ രാജേശ്വര്‍ ആശുപത്രിയില്‍ ജീവനക്കാര്‍ ഓക്‌സിജന്‍ വിതരണം ഇടയ്ക്ക് തടസപ്പെടുത്തിയെന്നും കരിഞ്ചന്തയില്‍നിന്ന് ഓക്‌സിജന്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചെന്നും വിഡിയോയില്‍ ആരോപിക്കുന്നു.

യുവതിയുടെ വിഡിയോ പുറത്തുവന്നതോടെ ഭഗല്‍പുരിലെ ഗ്ലോകാല്‍ ആശുപത്രി അധികൃതര്‍ തങ്ങളുടെ ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു. ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  Bihar: Noida woman alleges harassment by private hospital doctor, staff, Patna, Bihar, Allegation, Woman, Hospital, Treatment, Molestation attempt, National, News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia