നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന അസുഖബാധിതയായ യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി

 


കൊച്ചി: (www.kvartha.com 28.05.2021) നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു. സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന അസുഖബാധിതയായ യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; സഹായിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന അസുഖബാധിതയായ യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി
 
മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലാണ് കൊറോണ രോഗിയായ യുവതിക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചത്. നടന്‍ ബാബു ആന്റണിയുടെ ആരാധികയായ യുവതിക്കാണ് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ അവസരോചിതമായ ഇടപെടലില്‍ സഹായം ലഭിച്ചത്.

യുവതിയുെട ഗുരുതരാവസ്ഥയെക്കുറിച്ച് ബാബു ആന്റണി മെസേജ് അയച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കലക്ടര്‍ക്ക് അറിയിപ്പ് നല്‍കുകയും കൊല്ലം കലക്ടര്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടിയെടുക്കുകയുമായിരുന്നു. പ്രശസ്ത സംവിധായകന്‍ ടി എസ് സുരേഷ്ബാബു ആണ് ബാബു ആന്റണിക്ക് മുഖ്യമന്ത്രിയെ ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്.

സംഭവത്തെ കുറിച്ച് ടി എസ് സുരേഷ്ബാബു പറയുന്നത് ഇങ്ങനെ:

മുഖ്യമന്ത്രി നാം അയക്കുന്ന മെസേജുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മറുപടി അയയ്ക്കാറുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ദിവസം ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചിരുന്നു, ഉടന്‍ തന്നെ അദ്ദേഹം 'താങ്ക് യു' എന്ന് മറുപടി അയച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഞാന്‍ ആശംസകള്‍ അറിയിച്ചു, അദ്ദേഹം മറുപടി അയക്കുകയും ചെയ്തു. ഈ വിവരം ഞാന്‍ സുഹൃത്ത് ബാബു ആന്റണിയോട് പറഞ്ഞിരുന്നു. ബാബുവും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു, അദ്ദേഹം ഉടന്‍തന്നെ മറുപടിയും അയച്ചിരുന്നു.

അങ്ങനെയിരിക്കെ ആണ് ബാബുവിന്റെ ആരാധികയായ ഒരു യുവതി തനിക്ക് കൊറോണ ആണെന്നും താനും മകനും മാത്രമേ ഉള്ളൂ എന്നും ബാബു ആന്റണിയെ അറിയിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിക്ക് ആരുമില്ലാതെ ആകുമെന്നും ബന്ധുക്കളോ സുഹൃത്തുക്കളോ സഹായത്തിനില്ല എന്നും യുവതിപറഞ്ഞു. ആ കുട്ടി ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെട്ട് ഒറ്റപ്പെട്ടു ജീവിക്കുകയാണ്. ഈ യുവതി ബാബു ആന്റണിക്ക് വല്ലപ്പോഴും മെസ്സേജ് അയക്കാറുള്ളതാണ്. യുവതിയുടെ ശബ്ദത്തിലെ ബുദ്ധിമുട്ടു മനസ്സിലാക്കിയ ബാബു ആന്റണി എന്താണ് ചെയ്യേണ്ടത് എന്ന് എന്നോട് ചോദിച്ചു.

ഞാന്‍ പറഞ്ഞു, 'ബാബു ഒരു കാര്യം ചെയ്യൂ മുഖ്യമന്ത്രിക്ക് ഒരു മെസേജ് അയക്കൂ, അദ്ദേഹം പ്രതികരിക്കാതിരിക്കില്ല'. അങ്ങനെ ബാബു ഈ വിവരം കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു മെസ്സേജ് അയച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലക്ടര്‍ വിളിച്ചിട്ട് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടി എടുത്തിട്ടുണ്ട് എന്ന് അറിയിച്ചു.

എറണാകുളം കലക്ടറും കൊല്ലം കലക്ടറും ഈ യുവതിയെ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായി മെസേജ് അയച്ചു ബാബുവിനെ അറിയിച്ചിട്ടുണ്ട്. തിരക്കിനിടയിലും അദ്ദേഹം സുഹൃത്തുക്കളുടെ മെസേജുകള്‍ നോക്കാറുണ്ടെന്നും ആര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ തന്നെയാണ് നാം തിരഞ്ഞെടുത്തതെന്നും മനസ്സിലായി. ഇനി ഇതുപോലെ എന്ത് ആവശ്യം വന്നാലും തന്നെ അറിയിക്കണം എന്ന് മുഖ്യമന്ത്രി ബാബുവിന് മെസ്സേജ് അയച്ചു.

വെറുമൊരു പരിചയത്തിന്റെ ബലത്തിലാണ് ഞാന്‍ ആദ്യം മുഖ്യമന്ത്രിക്ക് മെസേജ് അയയ്ക്കുന്നത്. നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ചിലപ്പോള്‍ നമ്മെ പരിഗണിക്കുകയോ സന്ദേശമയച്ചാല്‍ മറുപടി അയക്കാറോ ഇല്ല. അങ്ങനെയുള്ളപ്പോള്‍ ആണ് ഒരു സംസ്ഥാനത്തിന്റെ ചുമതലയില്‍ ഇരിക്കുന്ന ആള്‍ എന്നെപ്പോലെ ഉള്ളവരെ കൂടി പരിഗണിക്കുന്നത് എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.

ബാബു ആന്റണി അറിയിച്ചതനുസരിച്ച് മറ്റാരും സഹായത്തിനില്ലാത്ത കൊറോണ രോഗിയായ ആ യുവതിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചതോര്‍ക്കുമ്പോള്‍ സന്തോഷവും സമാധാനവും തോന്നുന്നു. ഉത്തരവാദിത്ത ബോധവും അലിവും ഉള്ള കരങ്ങളില്‍ തന്നെയാണ് ഈ മഹാമാരിക്കാലത്ത് നാം നമ്മുടെ നാടിനെ ഏല്‍പിച്ചു കൊടുത്തത്. ഇങ്ങനെയൊരു ഭരണാധികാരി ഉള്ളപ്പോള്‍ നാം ഏതു പ്രളയവും ഏതു മഹാമാരിയും അതിജീവിക്കും എന്നൊരു പ്രത്യാശയുണ്ട്. സുരേഷ്ബാബു പറയുന്നു.

Keywords:  Actor Babu Antony sends message to CM; CM immediately rushed the sick woman to the hospital as she was lying alone without anyone to help her, Kochi, News, Chief Minister, Pinarayi Vijayan, Message, Actor, Cinema, Hospital, Treatment, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia