വിവാദ നടപടിയുമായി വീണ്ടും കൊച്ചി ഡിസിപി; മേലുദ്യോഗസ്ഥരെ അറിയിക്കാതെ അഭിമുഖം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍
Mar 2, 2021, 09:23 IST
കൊച്ചി: (www.kvartha.com 02.03.2021) കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ സിപി രഘുവിനെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്റ് ചെയ്തു.
മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അ്ഭിമുഖം കൊടുത്തതിനുമാണ് നടപടി.
പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താന്‍ നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ തേടി സസ്‌പെന്‍ഷന്‍ എത്തുന്നത്. നേരത്തേ കോവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവില്‍ ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്കും തെരുവുനായകള്‍ക്കും ഭക്ഷണം നല്‍കി കളമശേരി പൊലീസ് സ്റ്റേഷന്‍ മാതൃകയായിരുന്നു.
അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.
മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പെലീസുകാരിക്കെതിരെയായിരുന്നു നടപടി. പുതുതായി ചുമതലയേറ്റ ശേഷം മഫ്തിയിലെത്തിയ ഡിസിപിയെ പൊലീസുകാരി തടഞ്ഞ് വിവരങ്ങള്‍ അന്വേഷിച്ചതായിരുന്നു പ്രകോപനം.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണ നടത്തുന്ന പരിശോധനയായിരുന്നെന്നും മഫ്തിയിലെത്തിയതിനാല്‍ തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരണം നല്‍കിയിട്ടും പൊലീസുകാരിയെ പാറാവ് ജോലിയില്‍ നിന്ന് ട്രാഫികിലേക്ക് മാറ്റി. ഡിസിപിയുടെ ഈ നടപടിയും വിവാദമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.