ബാര്‍സിലോന പ്രസിഡന്റായി വീണ്ടും ലപോര്‍ട്ട; മെസി ക്ലബില്‍ തുടരുമോ? പ്രതീക്ഷയോടെ ബാര്‍സ ആരാധകര്‍
Mar 9, 2021, 13:32 IST
മഡ്രിഡ്: (www.kvartha.com 09.03.2021) ബാര്‍സിലോനയുടെ ഫുട്‌ബോള്‍ അകാദമിയില്‍ ചേരാന്‍ കുടുംബത്തിനൊപ്പം ലയണല്‍ മെസി സ്‌പെയിനിലേക്കു ചേക്കേറിയ കാലം മുതല്‍ അര്‍ജന്റീന താരവുമായി അടുപ്പവും പരിചയവുമുള്ള ജോന്‍ ലപോര്‍ട്ട ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും തിരിച്ചെത്തി. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 54% വോടുകള്‍ നേടി ലപോര്‍ട്ട ജേതാവായി.
വന്‍ കടബാധ്യതയും ടീം നേരിടുന്ന മറ്റു പ്രതിസന്ധികളും ഉള്‍പെടെ അനേകം തലവേദനകളിലേക്കാണ് പുതിയ പ്രസിഡന്റിന്റെ രംഗപ്രവേശം. 2003 മുതല്‍ 2010 വരെ ബാര്‍സയുടെ പ്രസിഡന്റായിരുന്നു അമ്പത്തിയെട്ടുകാരനായ അഭിഭാഷകന്‍ ലപോര്‍ട്ട. 17ാം വയസ്സില്‍ മെസി ബാര്‍സയില്‍ പ്രഫഷനല്‍ കരിയര്‍ തുടങ്ങിയപ്പോള്‍ ലപോര്‍ട്ടയായിരുന്നു പ്രസിഡന്റ്. ഈ സീസണ്‍ കഴിയുന്നതോടെ കരാര്‍ കാലാവധി അവസാനിക്കുന്ന മെസിയെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്താന്‍ തനിക്കു കഴിയുമെന്നു വാഗ്ദാനം ചെയ്താണ് ലപോര്‍ട്ട പ്രചാരണം നടത്തിയത്.
ആദ്യമായി പ്രസിഡന്റായപ്പോള്‍ ലപോര്‍ട്ട മുന്‍കയ്യെടുത്താണ് വേണ്ടത്ര പരിശീലന പരിചയമില്ലാതിരുന്നിട്ടും മുന്‍ ഹോളണ്ട് താരം കൂടിയായ ഫ്രാങ്ക് റൈക്കാഡിനെ കോചായി നിയമിച്ചത്. ബ്രസീല്‍താരം റൊണാള്‍ഡിഞ്ഞോ, കാമറൂണ്‍ താരം സാമുവല്‍ ഏറ്റു എന്നിവരെ ക്ലബിലെത്തിച്ച അദ്ദേഹം ബാര്‍സ നഴ്‌സറിയില്‍നിന്നു കാര്‍ലോസ് പുയോള്‍, ചാവി ഹെര്‍ണാണ്ടസ് തുടങ്ങിയവരെയും കണ്ടെത്തി മികച്ച ടീമിനെ സൃഷ്ടിച്ചു.
ലപോര്‍ട്ട പ്രസിഡന്റായി വീണ്ടും എത്തിയതോടെ ലയണല്‍ മെസിയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയോടെയാണ് ബാര്‍സ ആരാധകര്‍ ചര്‍ച്ച തുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.