(KVARTHA) സ്വന്തം വക ഒരു കോടി. നിരത്തിലിറങ്ങി പിരിവ്. അയാളുടെ ആരുമല്ലാത്ത ഒരു സഹോദരന്റെ ജീവൻ നിലനിർത്താൻ വേണ്ടി അയാൾ ജനങ്ങൾക്ക് മുമ്പിൽ കൈനീട്ടാൻ ഇറങ്ങിയിരിക്കുന്നു. സമ്പന്നനായ മനുഷ്യസ്നേഹി. മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന യഥാർത്ഥ കേരള സ്റ്റോറിക്ക് ഒരു ഏടുകൂടെ തുന്നി ചേർത്ത മനുഷ്യൻ. അതാണ് ബോബി ചെമ്മണ്ണൂർ. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് പണം സ്വരൂപിക്കാൻ ഭിക്ഷ യാചിച്ചിറങ്ങിയിരിക്കുകയാണ് സമ്പന്നനും അറിയപ്പെടുന്ന ബിസിനസുകാരനുമായ ബോബി ചെമ്മണ്ണൂർ.
ധനസമാഹരണത്തിൻ്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് തമ്പാനൂരിൽ വെച്ചായിരുന്നു നടന്നത്. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപയാണ് സമാഹരിക്കേണ്ടത്. കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി സൗദിയിൽ ജയിലിൽ ആണ്. സ്പോൺസറുടെ മകൻ്റെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി കാറിൽ വെച്ച് അസ്വസ്ഥത കാണിച്ചപ്പോൾ സഹായത്തിനെത്തിയ അബ്ദുൽ റഹീമിൻ്റെ കൈ തട്ടി കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണം നിലച്ചു പോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്നും രക്ഷനേടാം.
ബോബി ചെമ്മണ്ണൂർ നേതൃത്വം നൽകുന്ന ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി തുകയ്ക്ക് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ യാചക യാത്ര നടത്തുന്നത്. അബ്ദുൽ റഹീം ലീഗൽ അസിസ്റ്റൻ്റ് ട്രസ്റ്റിൻ്റെ അക്കൗണ്ടിലാണ് പണം സ്വരൂപിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിൽ സാവകാശം തേടി കേന്ദ്ര വിദേശ മന്ത്രാലയം വഴിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും പൈസ തികഞ്ഞില്ലെങ്കിൽ ബൊച്ചേ ടീ വിറ്റ് കിട്ടുന്ന ഒരു ദിവസത്തെ മുഴുവൻ തുകയും നൽകുമെന്നാണ് ബോബിയുടെ വാഗ്ദാനം. 34 കോടിയിൽ സ്വന്തം ഒരു കോടി രൂപ കൊടുത്ത് ബാക്കി സംഘടിപ്പിച്ച് ഒരു ജീവൻ രക്ഷിച്ച്, ആ കുടുംബം സംരക്ഷിക്കാൻ ഈ കരിയുന്ന വേനലിൽ തെണ്ടുകയാണ് അദ്ദേഹം. ബാക്കി തുക സംഘടിപ്പിക്കാൻ ബോബി ചെമ്മണ്ണൂർ കേരളത്തിൽ ഉടനീളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
ഇന്നലെ വരെ, പൊട്ടൻ, ഭ്രാന്തൻ, കിറുക്കൻ, അഹങ്കാരി, അഴിഞ്ഞാട്ടക്കാരൻ എന്നൊക്കെ ബോബി ചെമ്മണ്ണൂരിനെ കുറിച്ച് പറഞ്ഞിരുന്ന പ്രൊഫൈലുകൾക്ക് ഒരൊറ്റ ദിവസം കൊണ്ട് ബോബി ചെമ്മണ്ണൂർ പ്രവാചകനായി, ദൈവദൂതനായി. അതേ ബോബി ചെമ്മണ്ണൂർ പറഞ്ഞ് തള്ളാൻ തമാശകൾ പലതുമുണ്ടാകും . പോരായ്മകൾക്കല്ല, ചെയ്യുന്ന നന്മകൾക്കാകണം കണ്ണും കാതും നൽകാൻ. നൻമകളിൽ കൈകോർക്കാൻ മലയാളികൾ നമ്മളല്ലാതെ മറ്റാര്? ബോബി ചെമ്മണ്ണൂരിൻ്റെ യാചക യാത്രയിൽ ഇനിയും 19 കോടി രൂപ സമാഹരിക്കേണ്ടതുണ്ട്. ഈ ബുദ്ധിമുട്ടുകൾക്കിടയിലും നമുക്കൊന്നാകാം. പറ്റുന്നവർ കഴിവുള്ളപോലെ സഹായിക്കുക. നമ്മുടെ ഒരു സഹോദരനെ രക്ഷിക്കാൻ. 'First impression is the best impression' എന്ന കോഡ് ചിലരുടെ കാര്യത്തിലെങ്കിലും ശരിയല്ലെന്ന് ബോച്ചേയുടെ കാര്യത്തിൽ മാറ്റിയെഴുതുന്നു.
ഈ അവസരത്തിൽ എഴുത്തുകാരൻ ആബിദ് അടിവരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. ആ പോസ്റ്റ് ഇങ്ങനെയാണ്: 'ബോബി ചെമ്മണ്ണൂർ അവസരം മുതലാക്കുകയല്ലേ അയാളെ സപ്പോർട്ട് ചെയ്യേണ്ടതുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. അതേ, അയാൾ അവസരം മുതലാക്കുകയാണ്. അതിനെന്താണ് പ്രശ്നം? ഒരു കോടി രൂപ കയ്യിൽ നിന്നെടുത്ത് ബാക്കി പണം സ്വരൂപിക്കാൻ തെരുവിലിറങ്ങിക്കൊണ്ടാണ് അയാൾ അവസരം മുതലാക്കുന്നത്. ചില രാഷ്ട്രീയ-സമുദായ നേതാക്കളെപ്പോലെ കയ്യിട്ട് വാരിയിട്ടല്ല.
എങ്ങനെയെങ്കിലും ആ 34 കോടി സമാഹരിക്കണം. 17 കൊല്ലം ഒരു മനുഷ്യനെ ജയിലിൽ അടച്ചിട്ടും തീരാത്ത പകയുള്ളവരുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കണം. ലോകത്ത് സംസ്കാരമുള്ള മനുഷ്യർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അവർ കാണട്ടെ, അവരുടെ ചുറ്റുവട്ടത്തുള്ളവരും കാണട്ടെ. ഈ കാര്യത്തിൽ ബോബിക്കൊപ്പമാണ്, 34 കോടി പിരിച്ചെടുക്കാൻ കഴിയും എന്ന് അയാൾക്ക് ആത്മവിശ്വാസം ഉണ്ടായത് ഇന്നലെകളിൽ മലയാളികൾ കാണിച്ച സഹാനുഭൂതിയാണ്, മനുഷ്യത്വമാണ്. കേരളത്തിൽ ജനിച്ചതിൽ ഓരോ മലയാളിക്കും അഭിമാനം തോന്നണം, ഇവിടെ ജീവിക്കുന്നവരോട് മനസ്സാക്ഷിയുള്ള അറബികൾക്ക് അസൂയ തോന്നണം, വരും തലമുറ നമ്മെയോർത്ത് അഭിമാനം കൊള്ളണം'.