Follow KVARTHA on Google news Follow Us!
ad

Deadline | ഇനി ബാക്കി 6 ദിവസം മാത്രം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഊദി ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് ദിയാധനം നല്‍കുന്നതിനുള്ള കാലാവധി നീട്ടികിട്ടാന്‍ സാധ്യത തേടി സഹായസമിതി എംബസിയില്‍

ഉണ്ടാക്കേണ്ടത് 34 കോടി ഇന്‍ഡ്യന്‍ രൂപ Support Committee, Saudi Arabia News, Support Committee, Sought, Possibility, Extend, Deadline, Paying Money,
റിയാദ്: (KVARTHA) സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് ദിയാധനം നല്‍കുന്നതിനുള്ള കാലാവധി നീട്ടികിട്ടാന്‍ സാധ്യത തേടി സഹായസമിതി എംബസിയെ സമീപിച്ചു. കോഴിക്കോട് സ്വദേശി അബ്ദുർ റഹീമിന്റെ മോചനത്തിനുവേണ്ടി ഏപ്രില്‍ 16-ന് മുന്‍പായി 1.5 കോടി സഊദി റിയാല്‍ (34 കോടി ഇന്‍ഡ്യന്‍ രൂപ) നല്‍കേണ്ടത്. നിലവില്‍ ഇനി ആറ് ദിവസം കൂടിയേ ബാക്കി ഉള്ളൂ.

ഈ അവധി നീട്ടി കിട്ടാനാണ് എംബസിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടെപടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് റിയാദ് റഹീം സഹായ സമിതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. സാധ്യമായ പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും ദിയാധനം കുടുംബത്തിന്റെ വ്യക്തിപരമായ അവകാശം ആയതിനാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കൂടിക്കാഴ്ചയില്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സഹായ സമിതി പറഞ്ഞു.

സ്വകാര്യ അവകാശത്തിന്റെ കാര്യത്തില്‍ വാദി ഭാഗത്തിന്റെ തീരുമാനം അന്തിമം ആയതിനാല്‍ നിയമപരമായി കഴിയില്ലെന്നും അതില്‍ മൂന്നാമതൊരു ഏജന്‍സിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് നിലവില്‍ സമാഹരിച്ച തുകയുടെ കണക്ക് അറിയിക്കാനും തുക സമാഹരണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു തീയതി നല്‍കി സാഹചര്യം ബോധ്യപ്പെടുത്താനും എംബസി മാര്‍ഗനിര്‍ദേശം നല്‍കിയതായി സമിതി അറിയിച്ചു.

പെരുന്നാള്‍ അവധി കഴിഞ്ഞാലുടന്‍ അറ്റോര്‍ണിയുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നും അവധി നീട്ടികിട്ടാന്‍ പരമാവധി ശ്രമിക്കുമെന്നും എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടുന്ന ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി പറഞ്ഞു. ഇദ്ദേഹം സഊദി കുടുംബത്തിന്റെ വക്കീലുമായി സംസാരിക്കുകയും കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെടുകയും ചെയ്തു. ശേഷം വാദി ഭാഗത്തിന്റെ വക്കീല്‍ വഴി കോടതിയില്‍ ഇതുവരെയുള്ള പുരോഗതി അറിയിക്കുമെന്നും യൂസഫ് കാക്കഞ്ചേരി പറഞ്ഞു.

ഇന്‍ഡ്യയില്‍ സമാഹരിക്കുന്ന തുക സഊദി അറേബ്യയിലേക്കെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം വഴി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കമ്യുണിറ്റി വെല്‍ഫെയര്‍ വിഭാഗം സെകന്‍ഡ് സെക്രടറി മോയിന്‍ അക്തര്‍ പറഞ്ഞു.

മോയിന്‍ അക്തര്‍, തര്‍ഹീല്‍ സെക്ഷന്‍ ഓഫീസര്‍ രാജീവ് സിക്കരി, യൂസഫ് കാക്കഞ്ചേരി എന്നിവര്‍ എംബസിയുടെ ഭാഗത്ത് നിന്നും മുനീബ് പാഴൂര്‍, സെബിന്‍ ഇഖ്ബാല്‍, സിദ്ധിഖ് തുവ്വൂര്‍, കുഞ്ഞോയി, സഹീര്‍ മൊഹിയുദ്ധീന്‍ എന്നിവര്‍ സഹായ സമിതിയുടെ ഭാഗത്ത് നിന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇതുവരെ 10 കോടിയിലേറെ രൂപ സമാഹരിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ബാക്കി തുക കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സഊദിയില്‍ അകൗണ്ട് തുറക്കാന്‍ അനുമതി ലഭിച്ചാല്‍ അതിവേഗം തന്നെ തുക സമാഹരിച്ച് റഹീമിനെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹീം സഹായസമിതി അറിയിച്ചു.

കേസിനാസ്പദമായ സംഭവം നടന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്ദുർ റഹീമിന്റെ 26-ാം വയസിലാണ്. ഡ്രൈവര്‍ ജോലിക്ക് പുറമേ സ്പോണ്‍സറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുർ റഹീമിന് ഉണ്ടായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. അബ്ദുർ റഹീമും കുട്ടിയും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അബ്ദുർ റഹീമിന്റെ കൈ ഈ ഉപകരണത്തില്‍ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്ത കുട്ടി പിന്നീട് മരിച്ചു. ഇതാണ് റഹീമിന്റെ വധശിക്ഷയ്ക്ക് കാരണമായത്.


കേസില്‍ അറസ്റ്റിലായ ബന്ധുവിന് 10 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകള്‍ പരിഗണിച്ച് അബ്ദുർ റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപീല്‍ കോടതിയും വിധി ശരിവെച്ചു.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നല്‍കാന്‍ തയ്യാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഈമാസം 16 നുള്ളില്‍ ഈ തുക നല്‍കിയാല്‍ അബ്ദുറഹീം ജയില്‍ മോചിതനാകും. സുമനസുകള്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് അബ്ദുർ റഹീമിന്റെ പ്രായമായ മാതാവും കുടുംബവും.

Keywords: News, Gulf, Gulf-News, Support Committee, Saudi Arabia News, Support Committee, Sought, Possibility, Extend, Deadline, Paying Money, Rahim, Release, Embassy, Saudi Arabia: Support Committee Sought the Possibility of Extending the Deadline for Paying Money for Rahim's Release at the Embassy.

Post a Comment