Follow KVARTHA on Google news Follow Us!
ad

Criticized | സീറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ട് അനുനയിപ്പിച്ച സജി മഞ്ഞക്കടമ്പനെ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും പ്രകോപിപ്പിച്ച് പുറത്തു ചാടിച്ചത് മോന്‍സ് ജോസഫിന്റെ ഗൂഢനീക്കം എന്ന് സംശയം; എം എല്‍ എയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് പാര്‍ടി

കേരള കോണ്‍ഗ്രസിലെ രണ്ടാമനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബലിയാടാക്കിയെന്നും വിലയിരുത്തല്‍ Saji Manjakadambil, Congress, Criticized, Mons Joseph, Kerala
കോട്ടയം: (KVARTHA) കോട്ടയത്ത് വഴിയേ പോയ വയ്യാവേലി എടുത്ത് മടിയില്‍ വച്ച അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. ആളില്ലാ പാര്‍ടിക്ക് ലോക്‌സഭാ സീറ്റ് നല്‍കി ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ആ പാര്‍ടിയിലെ വിഴുപ്പലക്കലിനുകൂടി മറുപടി പറയേണ്ട സ്ഥിതിയിലെത്തിയിരിക്കയാണ് കോണ്‍ഗ്രസ് നേതൃത്വം.

സീറ്റ് നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ട് അനുനയിപ്പിച്ച സജി മഞ്ഞക്കടമ്പനെ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും പ്രകോപിപ്പിച്ച് പുറത്തു ചാടിച്ചത് മോന്‍സ് ജോസഫിന്റെ ഗൂഢനീക്കം ആണെന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ രണ്ടാമനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മഞ്ഞക്കടമ്പനെ ബലിയാടാക്കിയെന്നും കോണ്‍ഗ്രസിന് സംശയമുണ്ട്. മോന്‍സ് ജോസഫ് എം എല്‍ എയുടെ നിലപാടില്‍ പാര്‍ടി അതൃപ്തി അറിയിക്കുകയും ചെയ്തു.

Saji Manjakadambil Issues: Congress Criticized Mons Joseph, Kottayam, News, Saji Manjakadambil, Congress, Criticized, Mons Joseph, Politics, Allegation, Kerala.

അനാവശ്യ വിവാദം ഉണ്ടാക്കി ഫ്രാന്‍സിസ് ജോര്‍ജിന്റെ തോല്‍വി ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവരാണ് സജി മഞ്ഞക്കടമ്പനെ പ്രകോപിച്ചതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നത്.
സീറ്റ് നിര്‍ണയ സമയത്തു തന്നെ മഞ്ഞക്കടമ്പന്റെ പരാതി പരിഹരിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം പി ജെ ജോസഫിനും മോന്‍സ് ജോസഫിനും നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പെടെ ഇടപ്പെട്ട് അന്ന് സജിയെ അനുനയിപ്പിക്കുകയും തുടര്‍ന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തെ അവഗണിച്ച് മോന്‍സ് ജോസഫ് ഉള്‍പെടെയുള്ളവര്‍ സജിയെ മാറ്റിനിര്‍ത്തുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രചാരണ പരിപാടികളില്‍ മുന്നണി ചെയര്‍മാനായിട്ടും സജിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണ സമയത്തുപോലും യുഡിഎഫ് ജില്ലാ ചെയര്‍മാനെ റോഡ് ഷോയ്ക്കും മറ്റും പങ്കെടുപ്പിക്കാത്തതിലും മോന്‍സ് ജോസഫിന്റെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ഫ്രാന്‍സിസ് ജോര്‍ജ് ജോസഫ് വിഭാഗത്തിലെത്തിയതോടെ പാര്‍ടിയിലെ രണ്ടാമനാര് എന്നത് സംബന്ധിച്ച് മോന്‍സ്, ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭാരവാഹിത്വം സ്വീകരിക്കാതെ ഒരു ഘട്ടത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് മാറിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പിന്നീട് പി ജെ ജോസഫ് ഇടപ്പെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.

എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് മത്സരിക്കുന്ന സാഹചര്യം വന്നപ്പോള്‍ രണ്ടാമനെ സംബന്ധിച്ച് വീണ്ടും ആശയക്കുഴപ്പം ഉണ്ടായി. ലോക് സഭയിലേയ്ക്ക് വിജയിച്ചാല്‍ പി ജെ ജോസഫിന്റെ പിന്തുടര്‍ച്ചക്കാരനായി ഫ്രാന്‍സിസ് ജോര്‍ജ് മാറുമെന്ന ആശങ്കയാണ് ഒരു വിഭാഗത്തിന്. പാര്‍ടിയില്‍ മോന്‍സിന്റെ അപ്രമാദിത്വം അംഗീകരിക്കുന്ന ആളല്ല ഫ്രാന്‍സിസ് ജോര്‍ജ്.

ഈ സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് ചില മലക്കം മറിച്ചിലുകള്‍ മോന്‍സ് ജോസഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന പരാതി സജി മഞ്ഞക്കടമ്പന്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനും അതേ സംശയങ്ങളുണ്ടെന്നുള്ള പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്. മഞ്ഞക്കടമ്പനെ തിരഞ്ഞെടുപ്പ് സമയത്ത് പ്രകോപിപ്പിച്ച് പുറത്താക്കിയതിനു പിന്നില്‍ വിജയം അട്ടിമറിച്ച് പാര്‍ടി പിടിച്ചടക്കുകയെന്ന തന്ത്രമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കടുത്ത അതൃപതി മോന്‍സ് ജോസഫിനെ അറിയിച്ചിട്ടുണ്ട്. സജിക്ക് മറുപടി പറയുമ്പോള്‍ പ്രകോപനം ഉണ്ടാക്കരുതെന്നും മോന്‍സ് ജോസഫിനോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കേള്‍ക്കാതെയുള്ള സംസാരമാണ് മോന്‍സ് ജോസഫിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

Keywords: Saji Manjakadambil Issues: Congress Criticized Mons Joseph, Kottayam, News, Saji Manjakadambil, Congress, Criticized, Mons Joseph, Politics, Allegation, Kerala. 

Post a Comment