കാർഷിക സ്വയംപര്യാപ്തത നേടിയ ഇൻഡ്യയിൽ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ യുഡിഎഫിന് സാധിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. പണിക്കൂലിയും ഇല്ല, പണിക്കുറവും ഇല്ല. എല്ലാ വിഭാഗങ്ങളിലും ശമ്പളം പ്രശ്നം ആണ്. ഏതെങ്കിലും മേഖല തൃപ്തികരമാണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉള്ളത്. ഇതിന് മാറ്റം വരാൻ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്നും നർമം കലർത്തികൊണ്ട് രമേശ് പിഷാരടി പറഞ്ഞപ്പോൾ കയ്യടികളോടെ സദസ് വരവേറ്റു.
പറയുന്നതിനേക്കാൾ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണാനും കഴിയുന്ന നേതാവാണ് കെസി വേണുഗോപാൽ. ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തിൻ്റെ സാന്നിധ്യം ലോക്സഭയിൽ ഉറപ്പാക്കണമെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. ഓടോറിക്ഷ തൊഴിലാളികൾ, ആശ വർകർമാർ, അങ്കണവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഇരുവരും കേട്ടു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇൻഡ്യ മുന്നണിയും മുഖ്യ പരിഗണന നൽകുമെന്ന് ചടങ്ങിൽ കെസി വേണുഗോപാൽ പറഞ്ഞു.
കർഷകർക്ക് പ്രാധാന്യം നൽകിയാണ് തിരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങൾ നൽകി കർഷകരെ സംരക്ഷിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
തൊഴിലുറപ്പ് കോൺഗ്രസിന്റെ കുഞ്ഞാണ്. അതിനെ സംരക്ഷിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നുള്ളത് ഇൻഡ്യ മുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.