Follow KVARTHA on Google news Follow Us!
ad

Election | കേരളത്തിലെ കോൺഗ്രസ് - സിപിഎം ചക്കളത്തിപ്പോര്; ഉത്തരേന്ത്യയിൽ ഉയർത്തിക്കാട്ടി നേട്ടം കൊയ്യാൻ ബി ജെ പി

ആരോപണങ്ങൾ ആയുധമാക്കി നേതാക്കൾ Lok Sabha Election, BJP, ദേശീയ വാർത്തകൾ, Politics, Congress, CPM
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നു. വിവാദങ്ങളിൽ ഇരുവരെയും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഈ കാര്യത്തിൽ കുളം കലക്കി മീൻ പിടിക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോർവിളി പരാമർശങ്ങൾ ദേശീയ തലത്തിലും വലിയ ചർച്ചയാക്കി മാറ്റുകയാണ് ബി.ജെ.പി ദേശീയ നേതൃത്വം.


കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനമാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച വിഷയമായി മാറിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് രാഹുലിന്‍റെയും പിണറായിയുടെയും പരാമർശങ്ങൾ ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തിപ്പൊക്കുന്നത്. പിണറായി വിജയൻ ബിജെപിയുടെ അൺ അപ്പോയിന്‍റഡ് വർക്കിംഗ്‌ പ്രസിഡന്‍റ് എന്ന രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും രംഗത്തു വന്നതോടെ സി.പി.എം- കോൺഗ്രസ് പോരാട്ട വീര്യത്തിന് എരിവേറിയിട്ടുണ്ട്.

ദേശീയ തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഹുല്‍. കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ പരിഹാസം. അരവിന്ദ് കെജ്രിവാളും ഹേമന്ത് സോറനും അറസ്റ്റിലായ സാഹചര്യം ഉയര്‍ത്തിയാണ് കേരളത്തിലെ മുഖ്യമന്ത്രിയെ അന്വേഷണ ഏജന്‍സികള്‍ തൊടുന്നില്ലെന്ന വിമര്‍ശനം വയനാട്ടിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വീണുകിട്ടിയ സി.പി.എം വിരുദ്ധപരാമര്‍ശങ്ങൾത്രിപുരയിലെ റാലിയിലടക്കം മോദി ആയുധമാക്കി.

കേന്ദ്ര ഏജൻസികളുടെ നടപടികൾ പ്രതിപക്ഷ വേട്ടയാടലാണെന്നാരോപിച്ച് കോൺഗ്രസും സിപിഎമ്മും ദേശീയ തലത്തില്‍ പ്രചാരണം ശക്തമാക്കുമ്പോള്‍ കേരളത്തില്‍ നേരെ വിപരീതമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്നാണ് നരേന്ദ്ര മോദി വിമര്‍ശിച്ചത്. സഹകരണ ബാങ്ക് അഴിമതിക്കാരെ ആരെയും വെറുതെ വിടില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കേരളത്തിൽ നടത്തിയ റാലിയിൽ മാസപ്പടിയും സ്വർണ കടത്തും അടക്കമുള്ള വിഷയങ്ങൾ പിണറായിക്കെതിരെ നരേന്ദ്രമോദി ഉന്നയിച്ചിരുന്നു.


ഇടത് പാർട്ടികൾ നിർണായക ശക്തിയായ ത്രിപുരയിൽ കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിലെ ​ഗുസ്തിയും ദോസ്തിയും വാദം ബി ജെ പി മുഖ്യ പ്രചാരണായുധമാക്കുകയാണ്. 2019-ലെ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഗോവധം നടത്തിയെന്നും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ലീഗിൻ്റെ പതാക പാക്കിസ്ഥാൻ പതാകയാണെന്നും ചിത്രീകരിച്ചാണ് ഉത്തരേന്ത്യയിൽ ബി.ജെ.പി നേട്ടം കൊയ്തത്.

Keywords: News, Kerala, Kannur, Lok Sabha Election, BJP, Politics, Congress, CPM, Election, Political Party, Political Leader, Lok Sabha elections: BJP targets Congress - CPM fight in Kerala.

< !- START disable copy paste -->

Post a Comment