Follow KVARTHA on Google news Follow Us!
ad

Kottayam UDF | തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോട്ടയത്ത് യുഡിഎഫിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല; ജില്ലാ കമിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മുതിർന്ന കോൺഗ്രസ് നേതാവ്; ആശങ്കയിൽ സ്ഥാനാർഥി; ഫ്രാൻസിസ് ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സജി മഞ്ഞക്കടമ്പനും ജോണി നെല്ലൂരും

താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്നും ആക്ഷേപം, Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil
കോട്ടയം: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോട്ടയത്ത് യുഡിഎഫിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് ഇറങ്ങിപ്പോയത് മുന്നണിയിലും പുറത്തും ചർച്ചയായി. യോഗം അവസാനിക്കുന്നതിന് മുമ്പാണ് കെ സി ജോസഫ് സ്ഥലം വിട്ടത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡൻ്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞക്കടമ്പൻ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് യുഡിഎഫ് വിട്ടതിന്റെ പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Controversies continue in Kottayam UDF.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചുമതലകള്‍ കൈമാറുന്നത് യുഡിഎഫില്‍ പൂര്‍ത്തിയായിരുന്നില്ല. കെപിസിസി നേതൃത്വത്തിൽ നിന്നടക്കം ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നതോടെ യുഡിഎഫ് യോഗത്തില്‍ തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ കൂടിയായ മോന്‍സ് ജോസഫ് എംഎല്‍എ ചുമതലകള്‍ കൈമാറാമെന്ന് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ചുതലകള്‍ തീരുമാനിക്കുമ്പോള്‍ അത് ഡിസിസി നേതൃത്വവുമായി കൂടിയാലോചിച്ച് വേണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അദ്ദേഹം യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയത്.

യുഡിഎഫിലെ പൊട്ടിത്തെറികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ കോൺഗ്രസിനുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ടിയായ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലയിലെ നേതാക്കളുടെ ആവശ്യം. എന്നാൽ മുന്നണിയുടെ തീരുമാന പ്രകാരം സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിക്കുകയായിരുന്നു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സജി മഞ്ഞക്കടമ്പില്‍ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമന്ന് കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. എന്നാല്‍, മോന്‍സ് ജോസഫ് പക്ഷം ഇതുപാടെ അവഗണിക്കുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് അവലോകന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെയും യുഡിഎഫ് നേതാക്കളെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചതായും വിവരം പുറത്തുവന്നിട്ടുണ്ട്. താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാതെ പോവുന്നതാണ് സതീശനെ ചൊടിപ്പിച്ചത്.

കൂടിയാലോചനകൾ നടത്താതെയുള്ള തീരുമാനങ്ങളുണ്ടാവുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് കെ സി ജോസഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നത്. കെ സി ജോസഫിനൊപ്പം ഡിസിസി പ്രസിഡന്റും പോയെങ്കിലും അദ്ദേഹം ഉടന്‍ തന്നെ മടങ്ങിയെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ യോഗം അവസാനിക്കാറായപ്പോള്‍ മറ്റു പരിപാടികള്‍ ഉള്ളതിനെ തുടര്‍ന്നാണ് കെ സി ജോസഫ് നേരത്തെ പോയതെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കുന്നത്.


ഫ്രാൻസിസ് ജോർജ് സ്ഥിരം മത്സര തൊഴിലാളിയെന്ന് സജി മഞ്ഞക്കടമ്പൻ

പതിവായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പ്രവർത്തകർ മുണ്ടുമുറിക്കിയുടുത്ത് പ്രചാരണം നടത്തുകയും ചെയ്യുമ്പോൾ പണം പിരിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോകുന്ന 'മത്സര തൊഴിലാളി'യാണ് ഫ്രാൻസിസ് ജോർജ് എന്ന് യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ. ഏതെങ്കിലും മുന്നണിയിലെത്തി ഏതെങ്കിലും പാർട്ടിയിൽ മത്സരിക്കുക എന്നതാണ് ഫ്രാൻസിസ് ജോർജിന്റെ സ്ഥിരം കലാപരിപാടി.

പ്രവർത്തകർ പണമില്ലാതെ മുണ്ട് മുറുക്കിയുടുത്ത് കഷ്ടപ്പെട്ട് പ്രചാരണം നയിക്കും. ഒടുവിൽ നാടു മുഴുവൻ നടന്ന് പിരിവെടുത്ത് പണവുമായി ഇയാൾ വീട്ടിൽ പോകും. മത്സരിച്ച ആ പാർട്ടിയും മുന്നണിയും വിട്ട് വേറെ ഏതെങ്കിലും പാർട്ടിയിലാകും പിന്നത്തെ വർഷത്തെ മത്സരം. ഒരു വരുമാന മാർഗവും ഇല്ലാതെ 8 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തിയ ആസ്തിയെന്നും സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

സജി മഞ്ഞക്കടമ്പന് യുഡിഎഫ് എല്ലാ സ്ഥാനമാനങ്ങളും നൽകിയെന്ന കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മഹാൻ ജനാധിപത്യ കേരള കോൺഗ്രസുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലൂടെ നടക്കുമ്പോൾ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആയ ആളാണ് താനെന്നും മഞ്ഞക്കടമ്പൻ കൂട്ടിച്ചേർത്തു.


ഉമ്മൻ ചാണ്ടിയുടെ തുടർഭരണം അട്ടിമറിച്ചയാളാണ്‌ ഫ്രാൻസിസ് ജോർജെന്ന് ജോണി നെല്ലൂർ.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന 2016 ലെ തുടര്‍ ഭരണം അട്ടിമറിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേയ്ക്ക് പോയ ഫ്രാൻസിസ് ജോർജ് ആണെന്ന് കേരളാ കോൺഗ്രസ്‌ എം നേതാവ് അഡ്വ. ജോണി നെല്ലൂർ. 2011 മുതല്‍ തന്നെ രാഷ്ട്രീയമായും ഭരണപരമായും തുടർഭരണത്തിനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു ഉമ്മന്‍ ചാണ്ടി. 100 ദിന കര്‍മ്മ പദ്ധതികളില്‍ തുടങ്ങി കേരളത്തില്‍ ഏറ്റവുമധികം പാലങ്ങൾ, ഏറ്റവും കൂടുതല്‍ റോഡുകള്‍, ഏറ്റവുമധികം മെഗാ പദ്ധതികള്‍ എന്നിങ്ങനെ 2016 കൊണ്ട് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ആ സർകാരിന് കഴിഞ്ഞു.

എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് ഈ സര്‍കാര്‍ തുടര്‍ ഭരണം നേടാനുള്ള അതുല്യമായ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി എന്ന ആത്മവിശ്വാസമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്. അന്ന് ഉമ്മന്‍ ചാണ്ടി എല്ലാ യുഡിഎഫ് യോഗങ്ങളിലും പറയുന്ന ഒരു കാര്യം യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതായിരുന്നു. എന്നാല്‍ യുഡിഎഫിന്‍റെ തുടര്‍ ഭരണം അട്ടിമറിച്ച് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നാല് നിയമസഭാ സീറ്റിനും ഒരു മന്ത്രി സ്ഥാനത്തിനും വേണ്ടി കേരള കോണ്‍ഗ്രസ് എം വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തീരുമാനിച്ചത് യുഡിഎഫിനേറ്റ കനത്ത പ്രഹരമായി.

മുന്നണിയില്‍ നിന്നും ഡോ. കെസി ജോസഫ്, ആന്‍റണി രാജു, പിസി ജോസഫ് എന്നിവരെ കൂടി ഫ്രാന്‍സിസ് ജോര്‍ജ് അടര്‍ത്തി മാറ്റി. അതോടെ ഉമ്മന്‍ ചാണ്ടി ഭരണത്തിന്‍റെ തുടര്‍ഭരണ ലക്ഷ്യത്തിന്‍റെ അടിത്തറ മാന്തിയാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മുന്നണി വിട്ടതെന്നും ജോണി നെല്ലൂർ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ യുഡിഎഫിന് തുടര്‍ഭരണം നേടുക എന്നത്. അത് അട്ടിമറിച്ചത് കോട്ടയത്തെ യു ഡി എഫ് ഫ്രാന്‍സിസ് ജോര്‍ജാണ്. എന്നിട്ട് എല്‍ഡിഎഫില്‍ പോയെങ്കിലും എല്‍ഡിഎഫ് വന്‍ വിജയം നേടിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജും ഒപ്പം മത്സരിച്ച മറ്റ് മൂന്നു പേരും തോറ്റു. പിന്നീട് ആ എല്‍ഡിഎഫിനെയും വഞ്ചിച്ച് 2020ൽ യുഡിഎഫിലെത്തി.

2016 ലെ യുഡിഎഫിന്‍റെ തുടര്‍ ഭരണം അട്ടിമറിച്ച നേതാവിനെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ മല്‍സരത്തിനെത്തിച്ച പുതിയ യുഡിഎഫ് ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനോടാണ് വഞ്ചന കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ആദ്ദേഹത്തിന്‍റെ കല്ലറയില്‍ വരാത്ത നേതാവ് സ്ഥാനാര്‍ഥി ആയ ശേഷം നാലോ അഞ്ചോ തവണ ആ കല്ലറയിലെത്തി ഫോട്ടോ ഷൂട്ട് നടത്തി. ഉമ്മന്‍ ചാണ്ടി ഓര്‍മ്മകള്‍ പോലും വിൽക്കാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്.

ഉമ്മന്‍ ചാണ്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഈ വ്യക്തിയെ സ്ഥാനാര്‍ഥി ആക്കാന്‍ ഒരിക്കലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയാനാണ് അദ്ദേഹം തയ്യാറാകേണ്ടത്. യാതൊരു രാഷ്ട്രീയ സംശുദ്ധിയും ഇല്ലാത്ത ഇല്ലെന്ന് തെളിയിച്ച നാല് മുന്നണി മാറ്റങ്ങളും നാല് പാർട്ടി മാറ്റങ്ങളുമാണ് അദ്ദേഹം കഴിഞ്ഞ 12 വർഷത്തിനിടെ നടത്തിയതെന്നും ജോണി നെല്ലൂർ പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Controversies continue in Kottayam UDF.

Post a Comment